പെണ്ണെന്ന പ്രിവിലേജ് ഉപയോഗിച്ച് എന്തും പ്രചരിപ്പിക്കാമെന്ന ചിന്ത മാനസിക വിഭ്രാന്തിയാണ്; ഫാത്തിമ തെഹ്‌ലിയക്കെതിരെ എം.എസ്.എഫ് നേതാക്കള്‍
Kerala
പെണ്ണെന്ന പ്രിവിലേജ് ഉപയോഗിച്ച് എന്തും പ്രചരിപ്പിക്കാമെന്ന ചിന്ത മാനസിക വിഭ്രാന്തിയാണ്; ഫാത്തിമ തെഹ്‌ലിയക്കെതിരെ എം.എസ്.എഫ് നേതാക്കള്‍
അമര്‍നാഥ് എം.
Saturday, 2nd May 2026, 8:10 am

മലപ്പുറം: പി.കെ നവാസ് വിഷയത്തില്‍ യൂത്ത് ലീഗ് നേതാവ് ഫാത്തിമ തെഹ്‌ലിയയെ വെറുതെവിടാതെ എം.എസ് എഫ് നേതാക്കള്‍. എം.എസ്.എഫ് മലപ്പുറം ജില്ലാ സെക്രട്ടറി വി.എ വഹാബ്, പാലക്കാട് ജില്ലാ സെക്രട്ടറി അമീന്‍ റാഷിദ് എന്നിവരാണ് കഴിഞ്ഞദിവസം തെഹ്‌ലിയക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്.

സ്വന്തം സഹപ്രവര്‍ത്തകന്റെ പച്ചമാംസം കൊത്തിവലിക്കുന്ന ക്രൂരതയാണ് തെഹ്‌ലിയ കാണിക്കുന്നതെന്നും അതിനെതിരെ മിണ്ടാതിരിക്കാനാകില്ലെന്നുമാണ് വഹാബ് പറഞ്ഞത്. പി.കെ. നവാസെന്ന മനുഷ്യനെതിരെ ഹരിത വിവാദത്തിന്റെ പേരില്‍ ഇപ്പോഴും വേട്ടയാടുന്നത് യാദൃശ്ചികമല്ലെന്നും അത് അസത്യങ്ങളുടെ ചതിക്കുഴികള്‍ തീര്‍ക്കുന്ന ക്രിമിനലിസമാണെന്നും വഹാബ് പറയുന്നു.

പെണ്‍ എന്ന പ്രിവിലേജ് ഉപയോഗിച്ച് എന്തും പ്രചരിപ്പിക്കാമെന്നും എന്ത് നുണയെയും സത്യമാക്കാമെന്നുമുള്ള ചിന്ത മാനസിക വിഭ്രാന്തിയാണെന്നും വഹാബ് ആരോപിക്കുന്നു. ഇനിയും തടയിട്ടില്ലെങ്കില്‍ ഇത്തരം വിഷച്ചെടികള്‍ പ്രസ്ഥാനത്തെ വിഴുങ്ങുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും പോസ്റ്റില്‍ പറയുന്നു. സഹപ്രവര്‍ത്തകനെ പിന്നില്‍ നിന്ന് കുത്തുന്ന ഈ നികൃഷ്ട മനസ് ഒരുതരം മനോരോഗമാണെന്ന് പറഞ്ഞുകൊണ്ടാണ് വഹാബ് തന്റെ പോസ്റ്റ് അവസാനിച്ചത്.

ഇനിയും ഈ ഇറച്ചി തിന്ന് ജീവിക്കാനാണോ തീരുമാനമെന്ന് ചോദിച്ചുകൊണ്ടാണ് അമീന്‍ റഷീദ് തന്റെ പോസ്റ്റ് ആരംഭിക്കുന്നത്. നുണയാണെന്ന് പറയാനുള്ള ജാഗ്രതക്കുറവ് മാധ്യമപ്രവര്‍ത്തകരില്‍ കാണാനാകുമെന്നും അമീന്‍ തന്റെ പോസ്റ്റില്‍ പറയുന്നു. കേസില്‍ നവാസിന്റെ ഭാഗത്താണ് ന്യായമെന്നും അയാളാണ് ഇരയെന്നും ബോധ്യമുള്ളതുകൊണ്ടാണ് അദ്ദേഹത്തിന് അനുകൂലമായി പാര്‍ട്ടി നിലപാട് എടുത്തതെന്നും അമീന്‍ കൂട്ടിച്ചേര്‍ത്തു.

നവാസിന്റെ വിട്ടുവീഴ്ചക്ക് പുറത്ത് പാര്‍ട്ടി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കേസ് പിന്‍വലിച്ച് പൊടിയും തട്ടി പാര്‍ട്ടിയിലേക്ക് തിരിച്ചുവന്നയാളാണ് ഫാത്തിമയെന്നും അമീന്‍ ആരോപിക്കുന്നു. ഈ വിഷയത്തില്‍ നുണയും പെരുംനുണയും ഊതി വീര്‍പ്പിക്കുന്ന തെഹ്‌ലിയക്ക് സത്യം പറയാന്‍ നാവ് പൊന്തില്ലെന്നും പോസ്റ്റിലുണ്ട്.

ഉണ്ടാക്കിയ ആത്മാഭിമാന കഥാപ്രസംഗങ്ങളില്‍ നുണയാണ് കഥാതന്തുവെന്ന് സാമാന്യ ബോധമുള്ള മലയാളികള്‍ക്ക് മനസിലാകുമെന്നും അല്ലെങ്കില്‍ എന്തിന് കേസ് പിന്‍വലിച്ചെന്നും അമീന്‍ ചോദ്യമുയര്‍ത്തുന്നു. നീതി ലഭിക്കുന്നതുവരെ പോരാടുമെന്ന് തീര്‍ച്ചപ്പെടുത്തിയ കേസ് എന്തിന് പിന്‍വലിച്ചതെന്നും അമീന്‍ ചോദിക്കുന്നു.

Content Highlight: MSF leaders shared post against Fathima Thahiliya

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം