മാര്‍ച്ച് ഒന്ന് മുതല്‍ 20 ലധികം ഇറാനിയന്‍ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി; അമേരിക്കയ്‌ക്കെതിരെ ലോകാരോഗ്യ സംഘടന
World
മാര്‍ച്ച് ഒന്ന് മുതല്‍ 20 ലധികം ഇറാനിയന്‍ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി; അമേരിക്കയ്‌ക്കെതിരെ ലോകാരോഗ്യ സംഘടന
നിഷാന. വി.വി
Saturday, 4th April 2026, 8:01 am

ടെഹ്‌റാന്‍: ഇറാനിലെ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ഇസ്രഈല്‍-യു.എസ് ആക്രമണങ്ങള്‍ക്കെതിരെ ലോകാരോഗ്യ സംഘടന.

ടെഹ്‌റാനിലെ ഏറ്റവും പഴക്കം ചെന്ന ഗവേഷണ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്നായിരുന്നു ഡബ്ല്യൂ.എച്ച്.ഒ യുടെ മുന്നറിയിപ്പ്

ഇറാന്റെ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നേരെ ഒന്നിലധികം ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും സംഘടന പറഞ്ഞു.

‘പാസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചു. ആരോഗ്യ സേവനങ്ങള്‍ നല്‍കാന്‍ കഴിയാത്ത അവസ്ഥയിലായി,’ ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയോസസ് എക്‌സ് പോസ്റ്റിലൂടെ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലായി ഇറാനിലെ ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്ക് നേരെ യു.എസ്-ഇസ്രഈല്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണങ്ങളില്‍ ഡെലാറാം സിന സൈകാട്രിക് ആശുപത്രിയും തൗഫിഖ് ദാരു ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍സിറ്റിയൂട്ട് തകര്‍ന്നുവെന്നും എന്നാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മാര്‍ച്ച് ഒന്ന് മുതല്‍ ഇറാനിയന്‍ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ 20ലധികം ആക്രമണങ്ങള്‍ ഡബ്ല്യൂ.എച്ച്.ഒ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി ഒരു ആരോഗ്യ പ്രവര്‍ത്തകനും ഇറാനിയന്‍ റെഡ് ക്രസന്റ് അംഗവും ഉള്‍പ്പെടെ കുറഞ്ഞത് ഒമ്പത് മരണങ്ങളെങ്കിലും ഉണ്ടായി.

ഇറാനിലും മേഖലയിലുമുള്ള സംഘര്‍ഷം ആരോഗ്യ സേവനങ്ങളുടെ വിതരണത്തെയും ആരോഗ്യ പ്രവര്‍ത്തകര്‍, രോഗികള്‍, ആരോഗ്യ കേന്ദ്രങ്ങളില്‍ താമസിക്കുന്ന സാധാരണക്കാര്‍ എന്നിവരുടെ സുരക്ഷയെയും ബാധിക്കുന്നു. സമാധാനമാണ് ഏറ്റവും നല്ല മരുന്ന്,’ സംഘടനാ മേധാവി പറഞ്ഞു.

ഷൈദ് ബെഹെഷ്തി സര്‍വകലാശാലയിലെ ലേസര്‍, പ്ലാസ്മ ഗവേഷണ കേന്ദ്രത്തിന് നേരെ ആക്രമണം നടന്നതായി റെഡ് ക്രസന്റിനെ ഉദ്ധരിച്ച് ഇറാനിലെ മെഹര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇറാനിയന്‍ റെഡ്ക്രസന്റിന്റെ കണക്കനുസരിച്ച് 307 ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

യു.എസിന്റെ ആരോഗ്യ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ ലോകാരോഗ്യ സംഘടനയും റെഡ്‌ക്രോസും അടക്കമുള്ള സംഘടനകള്‍ ഇടപെടണെമന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

ആശുപത്രികള്‍, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍, മെഡിക്കല്‍ ഗവേഷണ കേന്ദ്രങ്ങള്‍ എന്നിവ ആക്രമിക്കുന്നതിലൂടെ അമേരിക്ക എന്ത് സന്ദേശമാണ് നല്‍കുന്നതെന്നതും പെസസ്‌കിയാന്‍ ചോദിച്ചു.

‘ലോകാരോഗ്യ സംഘടന, റെഡ് ക്രോസ്, ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേസ്, ലോകമെമ്പാടുമുള്ള ഡോക്ടര്‍മാര്‍ എന്നിവരോട് മനുഷ്യരാശിക്കെതിരായ ഈ കുറ്റകൃത്യത്തിനെതിരെ പ്രതികരിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അംഗീകരിച്ച ജനീവ കണ്‍വെന്‍ഷനുകള്‍ പ്രകാരം ആരോഗ്യ സംരക്ഷിത കേന്ദ്രങ്ങള്‍ സംരക്ഷിത സ്ഥലങ്ങളാണ്.

Content Highlight: More than 20 Iranian health facilities have been attacked since March 1; WHO slams US

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.