വിന്‍ഡീസിനെതിരെ സിറാജിന്റെ തേരോട്ടം; കരിയറിലെ പുതിയ നേട്ടവും സ്വന്തമാക്കി
Cricket
വിന്‍ഡീസിനെതിരെ സിറാജിന്റെ തേരോട്ടം; കരിയറിലെ പുതിയ നേട്ടവും സ്വന്തമാക്കി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 12th October 2025, 3:44 pm

വെസ്റ്റ് ഇന്‍ഡീസും ഇന്ത്യയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. മത്സരത്തിലെ രണ്ടാം ദിനം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 518 റണ്‍സിന് ഡിക്ലയര്‍ ചെയ്തിരുന്നു. ഒന്നാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനെ ഇന്ത്യക്ക് 248 റണ്‍സിന് തളക്കാനും സാധിച്ചു.

ഇതോടെ വെസ്റ്റ് ഇന്‍ഡീസിനെ ഇന്ത്യ ഫോളോ ഓണിന് അയച്ചിരിക്കുകയാണ്. നിലവില്‍ ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 30 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സാണ് നേടിയത്. വിന്‍ഡീസിന് വേണ്ടി നിലവില്‍ ക്രീസിലുള്ളത് ഓപ്പണര്‍ ജോണ്‍ കാമ്പല്ലും ഷായ് ഹോപ്പുമാണ്. ജോണ്‍ 74 പന്തില്‍ 53 റണ്‍സ് നേടിയപ്പോള്‍ ഷായ് 30 പന്തില്‍ 28 റണ്‍സും നേടി.

ഓപ്പണര്‍ തഗെനരെയ്ന്‍ ചന്ദര്‍പോള്‍ 30 പന്തില്‍ 10 റണ്‍സ് നേടിയാണ് മടങ്ങിയത്. മുഹമ്മദ് സിറാജിന്റെ പന്തിലാണ് താരം പുറത്തായത്. ഇതോടെ സിറാജ് ഒരു നേട്ടവും രേഖപ്പെടുത്തിയിരിക്കുകയാണ്. ടെസ്റ്റ് കരിയറിലെ ഒരു കലണ്ടര്‍ ഇയറില്‍ സിറാജിന് ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടാനാണ് സാധിച്ചത്. 2025ല്‍ നിലവില്‍ 36* വിക്കറ്റുകളാണ് താരം നേടിയത്. 2024ല്‍ സിറാജ് 35 വിക്കറ്റുകള്‍ നേടിയിരുന്നു. 2021ല്‍ താരം 31 വിക്കറ്റുകളും നേടിയിരുന്നു.

മാത്രമല്ല വിന്‍ഡീസിന് വേണ്ടി മൂന്നാമതായി ഇറങ്ങിയ അലിക് അത്തനാസെ 17 പന്തില്‍ ഏഴ് റണ്‍സുമായാണ് മടങ്ങിയത്. വാഷിങ്ടണ്‍ സുന്ദറിനാണ് വിക്കറ്റ്.

അതേസമയം ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി ബൗളിങ്ങില്‍ തിളങ്ങിയത് കുല്‍ദീപ് യാദവാണ്. അഞ്ച് വിക്കറ്റുകളാണ് താരം നേടിയത്.

താരത്തിന് പുറമെ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റാണ് നേടിയത്. മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവര്‍ ഒരു വിക്കറ്റും നേടി.

വിന്‍ഡീസിന് വേണ്ടി ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തിയത് അലിക് അലിക് അത്തനാസയാണ്. 41 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. ഷായ് ഹോപ്പ് 36 റണ്‍സും, ഓപ്പണര്‍ തകനരെയ്ന്‍ ചന്ദര്‍പോള്‍ 34 റണ്‍സും നേടി. ക്യാപ്റ്റന്‍ റോസ്ടണ്‍ ചെയ്സ് പൂജ്യം റണ്‍സിനാണ് മടങ്ങിയത്. ജഡേജക്കാണ് വിക്കറ്റ്. അവസാന ഘട്ടത്തില്‍ ഖാരി പിയറി 23 റണ്‍സും ആന്‍ഡേഴ്സന്‍ ഫിലിപ്പ് 24 റണ്‍സും നേടിയിരുന്നു.

Content Highlight: Mohammad Siraj In Great Record Achievement