മോദി ഏകാധിപതിയായ ട്രംപിന്റെ അടിമ: മല്ലികാര്‍ജുന്‍ ഖാര്‍ഗെ
India
മോദി ഏകാധിപതിയായ ട്രംപിന്റെ അടിമ: മല്ലികാര്‍ജുന്‍ ഖാര്‍ഗെ
രാഗേന്ദു. പി.ആര്‍
Sunday, 8th March 2026, 10:33 pm

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

ട്രംപ് ഒരു സ്വേച്ഛാധിപതിയാണെന്നും മോദി ആ ഏകാധിപതിയുടെ അടിമയാണെന്നും ഖാര്‍ഗെ പറഞ്ഞു. കര്‍ണാടകയിലെ ചിറ്റാപൂരില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എപ്സ്റ്റീന്‍ ഫയലുകള്‍ ഉപയോഗിച്ച് ട്രംപ് മോദിയെ നിയന്ത്രിക്കുകയാണെന്നും ഖാര്‍ഗെ പറഞ്ഞു. ട്രംപ് മോദിയുടെ മൂക്കിലാണ് പിടിച്ചിരിക്കുന്നത്. എപ്സ്റ്റീന്‍ ഫയലില്‍ ഭയന്ന് മോദി തല കുനിച്ച് വായ അടച്ചിരിക്കുകയാണെന്നും ഖാര്‍ഗെ വിമര്‍ശിച്ചു.

ഇറാനും ഒരു രാജ്യമാണ്. അവിടുത്തെ പരമോന്നത നേതാവ് കൊല്ലപ്പെട്ടു. ഒരു രാജ്യത്തിന്റെ നേതാവ് കൊല്ലപ്പെട്ടാല്‍ ആ രാജ്യം സുരക്ഷിതമാകുമോ? രാഷ്ട്രത്തലവന്മാരെ ഭീഷണിപ്പെടുത്തിയാല്‍ ലോകത്ത് സമാധാനം ഉണ്ടാകില്ലെന്നും ഖാര്‍ഗെ പറഞ്ഞു. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയ യു.എസ് നീക്കം ഉദ്ധരിച്ചായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം.

അമേരിക്ക അഹങ്കാരത്തോടെ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇറാനിലെ സംഘര്‍ഷത്തിനിടയില്‍ മോദി സര്‍ക്കാര്‍ ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണാവകാശം വാഷിങ്ടണിന് വിട്ടുകൊടുത്തതായും ഖാര്‍ഗെ പറഞ്ഞു.

റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യക്ക് 30 ദിവസത്തെ ഇളവ് അനുവദിച്ച യു.എസ് തീരുമാനം ചൂണ്ടിക്കാട്ടിയായിരുന്നു ഖാര്‍ഗെയുടെ വിമര്‍ശനം.

അമേരിക്കയുമായി മോദി സര്‍ക്കാര്‍ ഒപ്പുവെച്ച വ്യാപാര കരാര്‍ അംഗീകരിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരായെന്നും വിമര്‍ശനമുണ്ട്. ഈ കരാര്‍ വലിയ നഷ്ടമാണ് രാജ്യത്തെ കര്‍ഷകര്‍ക്ക് ഉണ്ടാക്കുന്നതെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.

‘നിങ്ങള്‍ ഈ രാജ്യത്തെ വീണ്ടും അടിമത്തത്തിലേക്ക് കൊണ്ടുപോകാനാണോ ഉദ്ദേശിക്കുന്നത്,’ എന്നും ഖാര്‍ഗെ കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു.

ഇറാനിയന്‍ കപ്പല്‍ തകര്‍ത്ത യു.എസ് നടപടിയെയും ഖാര്‍ഗെ വിമര്‍ശിച്ചു. ഐറിസ് ദേനയെ കടലില്‍ മുക്കിയ യു.എസിനെതിരെ മോദി എന്തുകൊണ്ട് സംസാരിക്കുന്നില്ലെന്നും അദ്ദേഹം ചോദ്യമുയര്‍ത്തി.

Content Highlight: Modi is a slave to dictator Trump: Mallikarjun Kharge

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.