സ്റ്റാര്‍ക്കിന്റെ 'ട്രിപ്പിള്‍ സ്‌ട്രൈക്കില്‍' പിറന്നത് ചരിത്രം; കിടിലന്‍ റെക്കോഡ് തൂക്കി ഓസീസിന്റെ വജ്രായുധം!
Sports News
സ്റ്റാര്‍ക്കിന്റെ 'ട്രിപ്പിള്‍ സ്‌ട്രൈക്കില്‍' പിറന്നത് ചരിത്രം; കിടിലന്‍ റെക്കോഡ് തൂക്കി ഓസീസിന്റെ വജ്രായുധം!
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 4th December 2025, 11:02 pm

ആഷസ് ട്രോഫിയിലെ രണ്ടാം മത്സരം ഗാബയില്‍ നടക്കുകയാണ്. മത്സരത്തിലെ ആദ്യ ദിനം അവസാനിച്ചപ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്.

ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോ റൂട്ടിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയിലാണ് ത്രീ ലയണ്‍സ് സ്‌കോര്‍ ഉയര്‍ത്തിയത്. നിലവില്‍ 202 പന്തില്‍ 135 റണ്‍സ് നേടിയാണ് താരം പുറത്താകാതെ നില്‍ക്കുന്നത്.

ടെസ്റ്റില്‍ 40ാം സെഞ്ച്വറിയാണ് റൂട്ട് സ്വന്തമാക്കിയത്. അതേസമയം ഓസ്ട്രേലിയന്‍ സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തകര്‍പ്പന്‍ ബൗളിങ്ങിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് തകര്‍ച്ചയിലെത്തിയത്.

Mitchell Starc, Photo: x/com

നിലവില്‍ ആറ് വിക്കറ്റുകളാണ് താരം ടീമിന് വേണ്ടി നേടിയത്. 19 ഓവറില്‍ നിന്ന് 71 റണ്‍സ് വഴങ്ങിയാണ് താരം ആറ് വിക്കറ്റുകള്‍ നേടിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും സ്റ്റാര്‍ക്ക് സ്വന്തമാക്കിയിരിക്കുകയാണ്. മൂന്ന് തുടര്‍ച്ചയായ ടെസ്റ്റ് മത്സരങ്ങളില്‍ 6+ വിക്കറ്റ് നേടുന്ന ഓസസ്‌ട്രേലിയയുടെ ആദ്യ ഫാസ്റ്റ് ബൗളറാകാനാണ് സ്റ്റാര്‍ക്കിന് സാധിച്ചത്.

2025ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കിങ്‌സറ്റണില്‍ നടന്ന മത്സരത്തില്‍ ഒമ്പത് റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍ നേടിയിരുന്നു. തുടര്‍ന്ന് ആഷസിലെ ആദ്യ മത്സരത്തില്‍ 68 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റും സ്റ്റാര്‍ക്ക് സ്വന്തമാക്കി. നിലവില്‍ ആഷസിലെ രണ്ടാം മത്സരത്തിലും സ്റ്റാര്‍ക്ക് 71 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് സ്വന്തമാക്കിയതോടെയാണ് ഈ റെക്കോഡ് നേട്ടത്തിലെത്താന്‍ താരത്തിന് സാധിച്ചത്. ഇതിന് മുമ്പ് ഓസീസിന് വേണ്ടി ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വേണ്‍ മാത്രമാണ് ഈ നേട്ടത്തിലെത്തിയ താരം.

മത്സരത്തില്‍ സ്റ്റാര്‍ക്കിന് പുറമെ മൈക്കള്‍ നെസെര്‍, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

അതേസമയം മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ടിന് തിരിച്ചടിയായിരുന്നു. ബെന്‍ ഡക്കറ്റും ഒല്ലി പോപ്പും പൂജ്യം റണ്‍സിന് പുറത്തായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇരുവരേയും പുറത്താക്കിയത്. തകര്‍ച്ചയില്‍ നിന്ന് ഇംഗ്ലണ്ടിനെ ഉയര്‍ത്തിക്കൊണ്ടുവന്നത് ഓപ്പണര്‍ സാക്ക് ക്രോളിയും റൂട്ടുമാണ്.

സാക്ക് ക്രോളി 93 പന്തില്‍ 76 റണ്‍സ് നേടി ടീമിനെ കരകയറ്റിയാണ് മടങ്ങിയത്. ശേഷം ഹാരി ബ്രൂക്കിനെ 31 റണ്‍സിനും പുറത്തക്കി. അതേസമയം മത്സരത്തില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് 19 റണ്‍സിന് റണ്‍ഔട്ടായി. ജെയ്മി സ്മിത് പൂജ്യം റണ്‍സിനാണ് മടങ്ങിയത്.

 

Content Highlight: Mitchell Starc In Great Record Achievement In Test Cricket