ഒരാള്‍ 49, മറ്റേയാള്‍ 1; 50 റണ്‍സിന്റെ ഐതിഹാസിക കൂട്ടുകെട്ടില്‍ പിറന്നത് ചരിത്രം
Sports News
ഒരാള്‍ 49, മറ്റേയാള്‍ 1; 50 റണ്‍സിന്റെ ഐതിഹാസിക കൂട്ടുകെട്ടില്‍ പിറന്നത് ചരിത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 5th November 2025, 6:12 pm

വെസ്റ്റ് ഇന്‍ഡിസിന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ആദ്യ ടി-20യില്‍ ആതിഥേയരെ പരാജയപ്പെടുത്തി കരീബിയന്‍സ് പരമ്പരയില്‍ മുമ്പിലെത്തിയിരിക്കുകയാണ്. ഓക്‌ലന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഏഴ് റണ്‍സിന്റെ വിജയമാണ് ഷായ് ഹോപ്പും സംഘവും സ്വന്തമാക്കിയത്.

വിന്‍ഡീസ് ഉയര്‍ത്തിയ 165 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാന്‍ഡിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റില്‍ 157 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.

എട്ടാം നമ്പറിലിറങ്ങി അപരാജിത അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറിനും ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ സാധിച്ചില്ല. 28 പന്ത് നേരിട്ട താരം പുറത്താകാതെ 55 റണ്‍സാണ് അടിച്ചെടുത്തത്.

മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും ഒരു തകര്‍പ്പന്‍ നേട്ടം സാന്റ്‌നറിന്റെയും ഒപ്പം 11ാം നമ്പറിലിങ്ങിയ ജേകബ് ഡഫിയുടെയും പേരില്‍ കുറിക്കപ്പെട്ടു. അന്താരാഷ്ട്ര ടി-20യിലെ ഏറ്റവുമുയര്‍ന്ന നാലാമത് ടെന്‍ത്ത് വിക്കറ്റ് കൂട്ടുകെട്ടിന്റെ റെക്കോഡാണ് ഈഡന്‍ പാര്‍ക്കില്‍ പിറവിയെടുത്തത്. ഫുള്‍ മെമ്പര്‍ നേഷന്‍സിനെ കണക്കിലെടുക്കുമ്പോള്‍ ഏറ്റവുമുയര്‍ന്ന പത്താം വിക്കറ്റ് കൂട്ടുകെട്ടും ഇതുതന്നെ.

20 പന്തില്‍ 50* റണ്‍സിന്റെ കൂട്ടുകെട്ടാണ് പത്താം വിക്കറ്റില്‍ പിറവിയെടുത്തത്. ഇതില്‍ ഒരു പന്തില്‍ ഒരു റണ്ണാണ് ജേകബ് ഡഫിയുടെ സമ്പാദ്യം. ശേഷിച്ച 49 റണ്‍സും 19 പന്തില്‍ നിന്നും സാന്റ്‌നര്‍ അടിച്ചെടുത്തതാണ്.

അന്താരാഷ്ട്ര ടി-20യിലെ ഏറ്റവുമുയര്‍ന്ന പത്താം വിക്കറ്റ് കൂട്ടുകെട്ട്

(താരങ്ങള്‍ – ടീം – എതിരാളികള്‍ – പാര്‍ട്ണര്‍ഷിപ്പ് – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

കെന്‍ഗാര്‍ ആഹിര്‍ & നാടുഭായ് ആഹിര്‍ – പനാമ – അര്‍ജന്റീന – 62* – നോര്‍ത്ത് സൗണ്ട് – 2021

സുധാകര്‍ കോപ്പോലു & ദിലീപ് പല്ലേകൊണ്ട – സ്ലോവേനിയ – ഓസ്ട്രിയ – 55* – ലാറ്റ്ഷാച്ച് – 2025

ഷെരുല്‍ മേത്ത & ഖാലിദ് അഹ്‌മദി – സ്ലോവേനിയ – മാള്‍ട്ട – 54 – 2021

മിച്ചല്‍ സാന്റ്‌നര്‍ & ജേകബ് ഡഫി – ന്യൂസിലാന്‍ഡ് – വെസ്റ്റ് ഇന്‍ഡീസ് – 50* – ഈഡന്‍ പാര്‍ക് – 2025*

മോലായ് മറ്റാസു & സെപിസോ ചാവോന – ലെസോത്തോ – സ്വാസിലാന്‍ഡ് – 45 – കിഗാലി – 2021

സുധാകര്‍ കോപ്പോലു & മെര്‍വായിസ് ഷിന്‍വാരി – സ്ലൊവേനിയ – സ്വീഡന്‍ – 45 – ക്രെഫെല്‍ഡ് – 2024

മത്സരത്തില്‍ ടോസ് നേടിയ ആതിഥേയര്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടി.

39 പന്തില്‍ 53 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഷായ് ഹോപ്പ് വെസ്റ്റ് ഇന്‍ഡീസ് ഇന്നിങ്‌സില്‍ നിര്‍ണായകമായി. മൂന്ന് സിക്സറും നാല് ഫോറും അടക്കം 135.90 സ്ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

23 പന്തില്‍ 33 റണ്‍സ് നേടിയ റോവ്മന്‍ പവലും 27 പന്തില്‍ 28 റണ്‍സ് നേടിയ റോസ്റ്റണ്‍ ചെയ്സുമാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.

ന്യൂസിലാന്‍ഡിനായി ജേകബ് ഡഫിയും സാക്രി ഫോള്‍ക്സും രണ്ട് വീതം വിക്കറ്റെടുത്തപ്പോള്‍ കൈല്‍ ജാമൈസണും ജിമ്മി നീഷവും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ക്ക് ടോപ്പ് ഓര്‍ഡര്‍ മോശമല്ലാത്ത തുടക്കം നല്‍കിയെങ്കിലും മിഡില്‍ ഓര്‍ഡറിന് അത് മുതലെടുക്കാന്‍ സാധിക്കാതെ പോയതോടെ ടീം സമ്മര്‍ദത്തിലായി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ വിന്‍ഡീസ് മത്സരത്തില്‍ മൊമെന്റം കൈവിടാതെ സൂക്ഷിച്ചു.

ടീം സ്‌കോര്‍ 88ല്‍ നില്‍ക്കവെയാണ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ എട്ടാമനായി ക്രീസിലെത്തുന്നത്. ടീമിനെ കരകയറ്റാനുള്ള ഉത്തരവാദിത്വം സ്വയമേറ്റെടുത്ത ക്യാപ്റ്റന്‍ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു.

എന്നാല്‍ സാന്റ്നറിനെ ഒരറ്റത്ത് നിര്‍ത്തി മറുവശത്തെ ആക്രമിച്ച വിന്‍ഡീസ് തങ്ങളുടെ മേല്‍ക്കൈ നിലനിര്‍ത്തി. ഒടുവില്‍ 120ാം പന്തും എറിഞ്ഞുതീര്‍ത്തപ്പോള്‍ ന്യൂസിലാന്‍ഡ് വിജയത്തിന് എട്ട് റണ്‍സകലെ കാലിടറി വീണു.

28 പന്തില്‍ പുറത്താകാതെ 55 റണ്‍സാണ് സാന്റ്നര്‍ സ്വന്തമാക്കിയത്. രണ്ട് സിക്സറും എട്ട് ഫോറും അടക്കം 196.43 സ്ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

വെസ്റ്റ് ഇന്‍ഡീസിനായി റോസ്റ്റണ്‍ ചെയ്സും ജെയ്ഡന്‍ സീല്‍സും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അകീല്‍ ഹൊസൈന്‍, മാത്യൂ ഫോര്‍ഡെ, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവരാണ് ശേഷിച്ച മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

നാളെയാണ് പരമ്പരയിലെ രണ്ടാം മത്സരം. ഈഡന്‍ പാര്‍ക് തന്നെയാണ് വേദി.

 

Content Highlight: Mitchell Santner and Jacob Duffy set the record of 4th highest partnership for the tenth wicket in T20Is