2017ലെ മോദിയുടെ ഇസ്രഈല്‍ യാത്ര ഔദ്യോഗികം; എപ്സ്റ്റീന്‍ ഫയലിലെ പരാമര്‍ശങ്ങള്‍ തള്ളിക്കളയുന്നു: വിദേശകാര്യ മന്ത്രാലയം
India
2017ലെ മോദിയുടെ ഇസ്രഈല്‍ യാത്ര ഔദ്യോഗികം; എപ്സ്റ്റീന്‍ ഫയലിലെ പരാമര്‍ശങ്ങള്‍ തള്ളിക്കളയുന്നു: വിദേശകാര്യ മന്ത്രാലയം
രാഗേന്ദു. പി.ആര്‍
Saturday, 31st January 2026, 10:22 pm

ന്യൂദല്‍ഹി: യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്സ്റ്റീന്‍ ഫയലിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ തള്ളിക്കളയുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം.

2017 ജൂലൈയില്‍ പ്രധാനമന്ത്രി ഇസ്രഈലില്‍ നടത്തിയത് ഔദ്യോഗിക സന്ദര്‍ശനമാണെന്നും ഫയലിലെ മറ്റു പരാമര്‍ശങ്ങള്‍ ജെഫ്രി എപ്സ്റ്റീന്റെ ശ്യൂന്യമായ ചിന്തകളാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

ജെഫ്രി എപ്സ്റ്റീന്റെ നിര്‍ദേശമനുസരിച്ച്, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വേണ്ടി പ്രധാനമന്ത്രി ഇസ്രഈലിലേക്ക് പോയെന്നും അവിടെ നൃത്തമാടുകയും പാട്ടുകള്‍ പാടിയെന്നുമാണ് യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട ഫയലില്‍ പറയുന്നത്. എപ്സ്റ്റീന്‍ അയച്ച ഒരു ഇ-മെയിലിലാണ് മോദിയെ കുറിച്ച് പരാമര്‍ശമുള്ളത്.

എന്നാല്‍ ഈ പരാമര്‍ശങ്ങളെല്ലാം അങ്ങേയറ്റം അവജ്ഞയോടെ തള്ളിക്കളയേണ്ടതാണെന്നാണ് ജയ്സ്വാള്‍ പറഞ്ഞു. എപ്സ്റ്റീന്‍ ഫയലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിദേശകാര്യ വക്താവ് ന്യായീകരണവുമായി രംഗത്തെത്തിയത്.

യു.എസ് നീത്യന്യായ വകുപ്പ് ഇന്നലെ (ശനി) പുറത്തുവിട്ട ഫയലിലാണ് മോദിക്കെതിരായ വിവരങ്ങളുള്ളത്. എപ്സ്റ്റീന്‍ ഫയലില്‍ മോദി അടക്കമുള്ളവരുടെ പേരുകളുണ്ടെന്ന് ഇതിനുമുമ്പും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ഇതുവരെ പ്രധാനമന്ത്രി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

എപ്സ്റ്റീന്‍ ഫയലില്‍ മോദി വിശദീകരണം നല്‍കണമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ കോണ്‍ഗ്രസ് നേതാക്കളായ പവന്‍ ഖേര, ജയറാം രമേശ് ഉള്‍പ്പെടെയുള്ളവരാണ് മോദിക്കെതിരെ വിമര്‍ശനം കടുപ്പിച്ചിരിക്കുന്നത്.

എപ്സ്റ്റീന്‍ ഫയലില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ശതകോടീശ്വരന്മാരായ ഇലോണ്‍ മസ്‌ക്, ബില്‍ഗേറ്റ്സ്, പോപ്പ് താരം മൈക്കിള്‍ ജാക്സണ്‍, ഓസ്‌കാര്‍ ജേതാവ് കെവിന്‍ സ്‌പേസി, സ്റ്റീഫന്‍ ഹോക്കിങ് തുടങ്ങിയവരുടെ പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

മൂന്ന് ദശലക്ഷത്തിലധികം പേജുകളും 2000ത്തിലധികം വീഡിയോകളും 180,000 ചിത്രങ്ങളുമാണ് യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19നാണ് ആദ്യത്തെ എപ്സ്റ്റീന്‍ ഫയല്‍ പുറത്തുവിട്ടത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗിക ആവശ്യങ്ങള്‍ക്കായി കടത്തിയ കേസില്‍ തടവിലായിരുന്ന ജെഫ്രി എപ്സ്റ്റീന്‍ 2019ല്‍ ജയിലിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. എപ്സ്റ്റീന്റെ മരണത്തില്‍ ഗൂഢാലോചന ഉണ്ടെന്നാണ് ഒരു വിഭാഗം ആളുകളുടെ ആരോപണം.

Content Highlight: Ministry of External Affairs rejects references to Prime Minister Narendra Modi in Epstein file

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.