| Sunday, 2nd February 2025, 8:23 pm

പണിയിലെ ബോൾഡ് സീൻ എടുക്കുന്നതിന് മുമ്പ് ആ രണ്ട് ചിത്രങ്ങൾ മോട്ടിവേഷനായി കണ്ടു: മെർലറ്റ് ആൻ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പണി എന്ന സിനിമയെ കുറിച്ചും അതിലെ കഥാപാത്രത്തെ കുറിച്ചും സംസാരിക്കുകയാണ് നടി മെർലറ്റ് ആൻ തോമസ്. ആന്റണി എന്ന സിനിമ കണ്ടിട്ടാണ് ജോജു ജോർജ് തന്നെ പണി എന്ന സിനിമയിലേക്ക് വിച്ചെതെന്നും തുടക്കത്തിലേ ഇതൊരു ബോൾഡ് കഥാപാത്രം ആണെന്ന് പറഞ്ഞിരുന്നെന്നും മെർലറ്റ് പറയുന്നു.

റിലീസിന് മുമ്പ് നെർവസ് ആയിരുന്നെന്നും ആദ്യ ദിവസം ഹൗസ്ഫുൾ എന്ന് കേട്ടപ്പോൾ സന്തോഷമായെന്നും മെർലറ്റ് പറഞ്ഞു. പണിയിലെ ബോൾ‌സ് സീനുകൾ അഭിനയിക്കും മുമ്പ് സെൽഫ് മോട്ടിവേറ്റഡാകാൻ കമൽ ഹാസന്റെ പതിനാറ് വയതിനിലെ എന്ന സിനിമയും സിമാ ബിശ്വാസിന്റെ ബാൻഡിറ്റ് ക്വീൻ എന്ന ചിത്രവും കണ്ടെന്നും ഇവർ രണ്ടുപേരുമാണ് തന്റെ ഹീറോസെന്നും മെർലറ്റ് കൂട്ടിച്ചേർത്തു. വനിത മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മെർലറ്റ് ആൻ തോമസ്.

‘ആന്റണിയിലെ ചെറിയ വേഷം കണ്ടിട്ടാണ് ജോജു ചേട്ടൻ പണിയിലേക്ക് വിളിച്ചത്. ബോൾഡ് കഥാപാത്രമാണ്. ചെയ്യാൻ ഓക്കെയാണോ എന്നാണ് ചോദിച്ചത്. കഥാപാത്രത്തെ കുറിച്ചും സീനുകളുമൊക്കെ വിശദീകരിച്ചു തന്നു. സ്നേഹയാകാൻ തീരുമാനിച്ചപ്പോൾ തന്നെ മനസ് പറഞ്ഞു, ഇതൊരു ചലഞ്ചാണ്. ഓരോ സിനിമ കഴിഞ്ഞും മികച്ച കഥാപാത്രം കിട്ടണമെങ്കിൽ ഈ ചലഞ്ച് ഏറ്റെടുത്തേ മതിയാകൂ.

ലുക്ക് ടെസ്‌റ്റിലാണ് ചുരുണ്ട മുടിയൊക്കെ വേണമെന്നു തീരുമാനിച്ചത്. എല്ലാം കഥാപാത്രത്തിന് നന്നായി ചേർന്നു. സാഗറുമായി കഫേയിൽ വച്ചുള്ള സീനിൽ അഭിനയിക്കുമ്പോൾ ടെൻഷൻ കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. ഒരു ഉൾക്കിടിലം. റിലീസിന് മുമ്പ് നെർവസ് ആയിരുന്നെങ്കിലും ഫസ്റ്റ് ഡേ ഹൗസ്‌ഫുൾ എന്നു കേട്ടപ്പോൾ സന്തോഷമായി.

പണിയിലെ ബോൾ‌സ് സീനുകൾ അഭിനയിക്കും മുമ്പ് സെൽഫ് മോട്ടിവേറ്റഡാകാൻ രണ്ട് സിനിമകൾ കണ്ടിരുന്നു. കമലഹാസൻ്റെ പതിനാറ് വയതിനിലെയും സിമാ ബിശ്വാസിന്റെ ബാൻഡിറ്റ് ക്യൂനും.

സിനിമയ്ക്ക് വേണ്ടി നഗ്നരായി അഭിനയിച്ച അവർ രണ്ടുപേരും ആണെന്റെ ഹീറോസ്. റേപ്പും വയലൻസും സെക്‌സുമൊക്കെ ഇന്നും സിനിമയിലുണ്ട്. അതൊക്കെ എത്ര റിയലാണെന്നും എങ്ങനെയാണു ഷൂട്ട് ചെയ്യുന്നതെന്നും എല്ലാവർക്കുമറിയാം.

നെഗറ്റീവ് പറയുന്നവരെ ശ്രദ്ധിക്കേണ്ട കാര്യമില്ല എന്ന് ആദ്യമേ ഉറപ്പിച്ചിരുന്നു. മുഖത്തെ എക്സ്പ്രഷൻ വച്ച് സീനിനെ വ്യാഖ്യാനിക്കുന്നത് നടി എന്ന നിലയിൽ എന്റെ വിജയമല്ലേ. കലിപ്പൻ്റെ കാന്താരി റീൽസൊക്കെ രസിച്ചാണു കണ്ടത്. പുതിയ തലമുറയുടെ പ്രണയത്തിലെ ബുദ്ധിശൂന്യത ഞങ്ങളുടെ കണ്ണു തുറപ്പിച്ചു എന്നു പറഞ്ഞു മെസേജിടുന്ന പെൺകുട്ടികളുമുണ്ട്,’ മെർലെറ്റ് ആൻ തോമസ് പറയുന്നു.

Content Highlight: Merlet Ann Thomas talks about her character in Pani Movie

We use cookies to give you the best possible experience. Learn more