ഫുട്‌ബോള്‍ ലോകത്തെ മികച്ച താരമാണ് പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫുട്‌ബോള്‍ കരിയറില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കിയാണ് റൊണാള്‍ഡോയുടെ റെക്കോഡ് കുതിപ്പ്. 923 ഗോളുകളാണ് താരം ഇതുവരെ സ്വന്തമാക്കിയത്. ആയിരം വ്യക്തിഗത ഗോള്‍ നേടുക എന്നതാണ് റൊണാള്‍ഡോയുടെ അടുത്ത ലക്ഷ്യം.

ഫുട്‌ബോള്‍ ലോകത്തെ മികച്ച താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം അഞ്ച് തവണ റൊണാള്‍ഡോയ്ക്ക് നേടാനും സാധിച്ചിരുന്നു. ഇപ്പോള്‍ റൊണാള്‍ഡോയെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ബ്രസീല്‍ താരം മാര്‍ക്കോസ് ഇവാഞ്ചലിസ്റ്റ ഡി മൊറൈസ് എന്ന കഫു.

കഴിഞ്ഞ അഞ്ചാ ആറോ വര്‍ഷം നോക്കിയാല്‍ ലോകത്തിലെ മികച്ച ഫുട്‌ബോള്‍ താരം റൊണാള്‍ഡോ ആണെന്നും എന്നാല്‍ പെലെ, മറഡോണ, എന്നിവരെ വെച്ച് താരതമ്യം ചെയ്യ്താല്‍ റോണോ ഒരിക്കലും ഇതിഹാസ താരങ്ങളുടെ അടുത്ത് വരില്ലെന്നാണ് ബ്രസീലിന്റെമുന്‍ റൈറ്റ് ബാക് ആയി കളിച്ച താരം പറഞ്ഞത്.

‘റൊണാള്‍ഡോ മികച്ച കളിക്കാരന്‍ തന്നെയാണ് പക്ഷെ എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരം അദ്ദേഹമാണ് എന്ന് ഞാന്‍ പറയില്ല. ചരിത്രത്തിലെ പരിശോധിക്കുകയാണെങ്കില്‍ പെലെ, മറഡോണ എന്നിവര്‍ റൊണാള്‍ഡോയ്ക്ക് മുന്നിലാണ് സ്ഥാനം.

കഴിഞ്ഞ ആറോ ഏഴോ വര്‍ഷത്തെ കാര്യം പറഞ്ഞാല്‍ റൊണാള്‍ഡോ മികച്ച താരമാണ്, പക്ഷെ എക്കാലത്തെയും മികച്ച താരങ്ങളുടെ ലിസ്റ്റ് എടുത്താല്‍ റൊണാള്‍ഡോയെക്കാള്‍ മികച്ചവര്‍ വേറെയുമുണ്ട്,’ കഫു പറഞ്ഞു.

നിലവില്‍ ക്ലബ് മത്സരങ്ങളില്‍ ആറ് മാസത്തെക്ക് അല്‍ നസറുമായി റോണോ തന്റെ കരാര്‍ പുതിക്കിയിട്ടുണ്ട്. അല്‍ നസറിന് വേണ്ടി 97 മത്സരങ്ങളില്‍ നിന്ന് 88 ഗോളുകളാണ് ക്രിസ്റ്റിയാനോ നേടിയത്.

 

Content Highlight: Marcos Evangelista de Morais Talking About Cristiano Ronaldo