മാര്‍ അപ്രേമിന്റെ ക്ഷേത്രപ്രവേശനം; പാര്‍ത്ഥസാരഥിയില്‍ ആചാര ലംഘനമുണ്ടായിട്ടില്ലെന്ന് ഹൈക്കോടതി
Kerala
മാര്‍ അപ്രേമിന്റെ ക്ഷേത്രപ്രവേശനം; പാര്‍ത്ഥസാരഥിയില്‍ ആചാര ലംഘനമുണ്ടായിട്ടില്ലെന്ന് ഹൈക്കോടതി
രാഗേന്ദു. പി.ആര്‍
Saturday, 7th February 2026, 7:55 am

പത്തനംതിട്ട: അടൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ പ്രവേശിച്ചതില്‍ ആചാര ലംഘനമില്ലെന്ന് ഹൈക്കോടതി. ഓര്‍ത്തഡോക്‌സ് സഭ കടമ്പനാട് ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ അപ്രേമാണ് ക്ഷേത്രത്തില്‍ പുരോഹിത വേഷം ധരിച്ച് പ്രവേശിച്ചത്.

പിന്നാലെ ക്ഷേത്രപദേശക കമ്മിറ്റിക്കെതിരെ സനല്‍ നമ്പൂതിരി എന്നയാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പ്രസ്തുത ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

തന്ത്രിയുടെ അനുമതിയോട് കൂടിയ പ്രവേശനം ആചാര ലംഘനമല്ലെന്ന് കോടതി പറഞ്ഞു. മാര്‍ അപ്രേം ഒരു അതിഥിയായാണ് ക്ഷേത്രത്തില്‍ എത്തിയതെന്നും അതിഥിയെ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.

ചട്ടങ്ങളില്‍ മാത്രമാണ് അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന് പറയുന്നത്. നിയമത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷേധിക്കുന്നില്ല. ചട്ടങ്ങള്‍ നിയമത്തിന് വിരുദ്ധമായി നില്‍ക്കരുതെന്നും കോടതി പറഞ്ഞു.

ചട്ടങ്ങള്‍ സാമൂഹിക ഐക്യം തകര്‍ക്കുന്നതാകരുതെന്നും കോടതി നിര്‍ദേശിച്ചു. അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം നിഷേധിക്കുന്ന ചട്ടം സര്‍ക്കാരിന് പരിശോധിക്കാമെന്നും നിര്‍ദേശമുണ്ട്. തന്ത്രിമാരും ബോര്‍ഡുമായി കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു.

2023 സെപ്റ്റംബര്‍ ഏഴിനാണ് സംഭവം നടന്നത്. ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായ ശോഭയാത്ര ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടിയാണ് മാര്‍ അപ്രേം ക്ഷേത്രത്തില്‍ എത്തിയത്.

ആഗ്രഹിച്ച ഒരു വിധിയാണ് ഹൈക്കോടതിയില്‍ നിന്നും ലഭിച്ചിരിക്കുന്നതെന്നും കേസ് കൊടുത്തതില്‍ നന്ദിയുണ്ടെന്നും ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് അടൂര്‍ പ്രദീപ് മനോരമ ന്യൂസിനോട് പറഞ്ഞു.

പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഇഷ്ടമുള്ള ആര്‍ക്ക് വേണമെങ്കിലും പ്രവേശിക്കാമെന്ന് സമിതി അംഗങ്ങളും പ്രതികരിച്ചു. മാര്‍ അപ്രേമിന്റെ ക്ഷേത്രപ്രവേശനത്തില്‍ പ്രതിഷേധിച്ച്, പാര്‍ത്ഥസാരഥിയില്‍ എത്തിയ സനല്‍ നമ്പൂതിരി ജീവനക്കാരെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ആരോപണമുണ്ട്.

പമ്പ ദേവസ്വം ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ അധ്യാപകനാണ് സനല്‍ നമ്പൂതിരി. ഇത്തരത്തില്‍ ഒരു കേസ് നല്‍കിയ സനല്‍ നമ്പൂതിരി അധ്യാപകനായി തുടരാന്‍ യോഗ്യനല്ലെന്നും ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.

Content Highlight: Mar Aprem’s temple entry; Highcourt says there was no violation of ritual in Parthasarathy

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.