| Thursday, 1st November 2018, 12:26 pm

വീട്ടില്‍വെച്ച് മന്ത്രിസഭാ യോഗംനടത്തി ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പഞ്ചിം: മുന്‍ പ്രതിരോധമന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കര്‍ ഗോവയിലുള്ള തന്റെ വസതിയില്‍ വെച്ച് മന്ത്രിമാരുടെ യോഗം വിളിച്ചുകൂട്ടി.

ഏറെ നാളായി പാന്‍ക്രിയയില്‍ ക്യാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ദല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഗോവയില്‍ പനാജിക്കടുത്തുള്ള താലേഗാവിലെ തന്റെ വസതിയില്‍ എത്തുന്നത്.

വീട്ടിലെത്തിയിട്ടും ചികിത്സ തുടര്‍ന്ന അദ്ദേഹത്തെ പൊതുവേദികളില്‍ കാണാത്തതിനെത്തുടര്‍ന്നു പരീക്കര്‍ മരണപ്പെട്ടതായി തങ്ങള്‍ക്ക് സംശയമുണ്ടെന്ന് ഗോവ കോണ്‍ഗ്രസ് പറഞ്ഞിരുന്നു.

പി.ഡബ്‌ള്യൂ.ഡി. മന്ത്രി സുദിന്‍ ദാവലിക്കര്‍, നഗരവികസന മന്ത്രി വിജയ് സര്‍ദേശായി, പഞ്ചായത്ത് മന്ത്രി മൗവിന്‍ ഗൊഡിഞ്ഞോ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഐ.ടി. നയങ്ങള്‍, പി.ഡബ്‌ള്യൂ.ഡി എഞ്ചിനീയര്‍മാരുടെ ശമ്പളം എന്നിവയെക്കുറിച്ചാണ് തങ്ങള്‍ ചര്‍ച്ച ചെയ്തതെന്നു മന്ത്രി സുധിന്‍ ദാവലിക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി ഓജസോടെയാണ് ചര്‍ച്ചയില്‍ പങ്കെടുത്തെന്നും, അദ്ദേഹത്തിന്റെ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ സ്വീകരിച്ചുവെന്നും മന്ത്രി ഗൊഡിഞ്ഞോ അഭിപ്രായപ്പെട്ടു.


‘എപ്പോള്‍ ക്ഷേത്രത്തില്‍ പോകണമെന്നും പോകേണ്ടെന്നും സ്ത്രീകളെ ആരും ഉപദേശിക്കേണ്ടതില്ല’; ‘ശബരിമല’യില്‍ അമിത് ഷായെ തള്ളി കേന്ദ്രമന്ത്രി ഉമാഭാരതി


“എന്നാല്‍ മുഖ്യമന്ത്രിക്ക് ഇപ്പോള്‍ വിശ്രമം അത്യാവശ്യമാണ്. അദ്ദേഹം നാളെ പാര്‍ട്ടി അണികളെ കാണും. മന്ത്രിസഭയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി തന്നെ നടക്കും.” ഗൊഡിഞ്ഞോ പറഞ്ഞു. സെക്രട്ടറിയേറ്റില്‍ വെച്ച് കൂടിക്കാഴ്ച്ച നടന്നില്ലെന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം ഗംഭീരമായിരുന്നെന്നും ഗൊഡിഞ്ഞോ കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച്ച, സംസ്ഥാന നിക്ഷേപക അഭിവൃദ്ധി ബോര്‍ഡുമായും ഗോവ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ പതിനാലിനാണ് പരീക്കര്‍ ഗോവയിലെത്തുന്നത്. പൊതുവേദികളിലുള്ള അദ്ദേഹത്തിന്റെ അസാന്നിധ്യത്തെക്കുറിച്ച് കോണ്‍ഗ്രസ്സിന് വിമര്‍ശനമുണ്ടായിരുന്നു. വീട്ടിലെത്തിയിട്ടും ചികിത്സ തുടര്‍ന്ന അദ്ദേഹത്തെ പൊതുവേദികളില്‍ കാണാത്തതിനെത്തുടര്‍ന്നു പരീക്കര്‍ മരണപ്പെട്ടതായി തങ്ങള്‍ക്ക് സംശയമുണ്ടെന്ന് ഗോവ കോണ്‍ഗ്രസ് പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more