| Thursday, 5th June 2025, 8:53 am

16 വര്‍ഷത്തോളം കഥകളി പഠിച്ചയാളാണ് ആ സംവിധായകന്‍, ഓരോ ആര്‍ട്ടിസ്റ്റിനെയും എന്താണ് ചെയ്യിക്കേണ്ടതെന്ന് അയാള്‍ക്ക് അറിയാം: മണിയന്‍പിള്ള രാജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച നടന്മാരിലൊരാളാണ് മണിയന്‍പിള്ള രാജു. നടനായും നിര്‍മാതാവായും മലയാള സിനിമയില്‍ ഇന്നും നിറഞ്ഞ് നില്‍ക്കുന്ന കലാകാരനാണ് അദ്ദേഹം. നാല് പതിറ്റാണ്ടിലധികമായി സിനിമാ ഇന്‍ഡസ്ട്രിയില്‍ നിറഞ്ഞുനില്‍ക്കുന്ന മണിയന്‍പിള്ള രാജു 400ലേറെ സിനിമകളില്‍ അഭിനയിക്കുകയും 13 സിനിമകള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്.

സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയെക്കുറിച്ച് സംസാരിക്കുകയാണ് മണിയന്‍പിള്ള രാജു. ഓരോ ആര്‍ട്ടിസ്റ്റിനു സീന്‍ പറഞ്ഞുകൊടുക്കുന്നതില്‍ മികച്ച ഒരു സംവിധായകനാണ് തരുണെന്ന് അദ്ദേഹം പറഞ്ഞു. 16 വര്‍ഷത്തോളം കഥകളി പഠിച്ചിട്ടുള്ളയാളാണ് തരുണ്‍ മൂര്‍ത്തിയെന്നും അതിന്റെ എക്‌സ്പീരിയന്‍സ് തരുണിന് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ സംവിധായകരും അഭിനയം പഠിക്കണമെന്ന അഭിപ്രായം തനിക്കില്ലെന്നും തരുണ്‍ മൂര്‍ത്തി ഗംഭീര നടനാണെന്ന അഭിപ്രായം തനിക്കില്ലെന്നും മണിയന്‍പിള്ള രാജു പറയുന്നു. എന്നാല്‍ സീന്‍ വിവരിക്കുമ്പോള്‍ അതിന്റെ ഇമോഷന്‍ കൃത്യമായി ആര്‍ട്ടിസ്റ്റുകളിലേക്ക് എത്തിക്കാന്‍ തരുണിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു മണിയന്‍പിള്ള രാജു.

‘ആര്‍ട്ടിസ്റ്റുകള്‍ സീന്‍ എങ്ങനെ ചെയ്യണമെന്ന് വിവരിച്ച് കൊടുക്കണമെന്ന് അറിയാവുന്ന വളരെ ചുരുക്കം സംവിധായകര്‍ മാത്രമേ ഇപ്പോഴുള്ളൂ. എല്ലാ സീനും അഭിനയിച്ച് കാണിച്ച് കൊടുക്കണമെന്നല്ല ഞാന്‍ പറയുന്നത്. ഓരോ ആര്‍ട്ടിസ്റ്റിന്റെയും റേഞ്ച് മനസിലാക്കി, അവരുടെ അടുത്ത് നിന്ന് എന്ത് കിട്ടണം എന്ന ബോധ്യമാണ് വേണ്ടത്.

തുടരും എന്ന സിനിമ മലയാളത്തിലെ എല്ലാ കളക്ഷന്‍ റെക്കോഡും തകര്‍ത്തിട്ടുണ്ട്. അതിന്റെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി 16 വര്‍ഷത്തോളം കഥകളി പഠിച്ചിട്ടുണ്ട്. എന്ന് വെച്ച് അയാള്‍ ഗംഭീര നടനാണ് എന്നല്ല ഞാന്‍ പറയുന്നത്. എന്റെയടുത്ത് നിന്നായാലും ലാലിന്റെ അടുത്ത് നിന്നായാലും എന്താണ് വേണ്ടതെന്ന് അയാള്‍ക്ക് നന്നായി അറിയാം.

പ്രിയദര്‍ശനും അതുപോലെ ഒരാളാണ്. വെള്ളാനകളുടെ നാട് എന്ന പടത്തില്‍ പപ്പു ചേട്ടന്റെ ‘താമരശ്ശേരി ചുരം’ എന്ന ഡയലോഗ് ഷൂട്ട് ചെയ്ത അനുഭവം എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. എത്രയെടുത്തിട്ടും ആ സീന്‍ ശരിയായില്ല. ഒരു മാഗസിന്‍ തീര്‍ന്നു. പ്രിയന്‍ നേരെ പപ്പു ചേട്ടന്റെയടുത്ത് ചെന്നിട്ട് ‘ചേട്ടന്റെ മൂഡ് ഇന്ന് ശരിയല്ലേ’ എന്നൊക്കെ ചോദിച്ച് പുള്ളിയെ ഓക്കെയാക്കി. അടുത്ത ടേക്കില്‍ പപ്പു ചേട്ടന്‍ ആ സീന്‍ കറക്ടായിട്ട് ചെയ്തു,’ മണിയന്‍പിള്ള രാജു പറയുന്നു.

Content Highlight: Maniyanpilla Raju about Tharun Moorthy and Priyadarshan

We use cookies to give you the best possible experience. Learn more