ബി.എം.എസിന്റെ ശക്തികേന്ദ്രമായ മംഗളൂരു തുറമുഖവും കേന്ദ്രത്തിനെതിരായ പണിമുടക്കില്‍ നിശ്ചലം
India
ബി.എം.എസിന്റെ ശക്തികേന്ദ്രമായ മംഗളൂരു തുറമുഖവും കേന്ദ്രത്തിനെതിരായ പണിമുടക്കില്‍ നിശ്ചലം
രാഗേന്ദു. പി.ആര്‍
Friday, 13th February 2026, 7:53 am

ബെംഗളൂരു: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി നടത്തിയ 24 മണിക്കൂര്‍ പണിമുടക്കില്‍ നിശ്ചലമായി മംഗളുരു തുറമുഖവും. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ ട്രേഡ് യൂണിയന്‍ സംഘടനയായ ബിഎം.എസിന് വലിയ സ്വാധീനമുള്ള തുറമുഖമാണ് ഇത്.

മംഗളൂരുവിലെ പ്രധാന മാര്‍ക്കറ്റായ  ഓൾഡ് പോർട്ടിലെ ഹമാലി (തല ചുമട്ട്) തൊഴിലാളികള്‍ അഖിലേന്ത്യ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജോലിയില്‍ നിന്നും വിട്ടുനിന്നു. തൊഴിലാളികളെ ലഭിക്കാതെ വന്നതോടെ വ്യാപാരികള്‍ അനിശ്ചിതത്വത്തിലായി.

നഗരത്തിലെ വിജനമായ മാര്‍ക്കറ്റുകളും അടച്ചിട്ട കടകളും വെയര്‍ഹൗസുകളും ചര്‍ച്ചയായി. പഴയ തുറമുഖത്തെ ചുമട്ട് തൊഴിലാളികള്‍ ഉള്‍പ്പെടെ പ്രതിഷേധത്തില്‍ പങ്കെടുത്തു.

തുറമുഖ തൊഴിലാളി അസോസിയേഷന്‍ പണിമുടക്കിന് പിന്തുണ അറിയിച്ചുകൊണ്ട് യോഗങ്ങളും പ്രകടനങ്ങളും നടത്തി. മംഗളൂരു തുറമുഖ തൊഴിലാളികളുടെ ഈ ഐക്യദാര്‍ഢ്യം മോദി സര്‍ക്കാരിനുള്ള മറുപടി കൂടിയാണ്.

അതേസമയം സി.ഐ.ടി.യു, എ.ഐ.ടി.യു.ടി.സി, ഐ.എന്‍.ടി.യു.സി അടക്കമുള്ള പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ സംഘടിപ്പിച്ച പണിമുടക്കില്‍ രാജ്യത്തുടനീളമുള്ള തൊഴിലാളികള്‍ അണിനിരന്നിരുന്നു.

കേരളം, ത്രിപുര, തെലങ്കാന, ഒഡീഷ, ഛത്തീസ്ഗഡ്, അസം, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇടത് സംഘടനകളായിരുന്നു സമരരംഗത്ത് ഉണ്ടായിരുന്നത്. തമിഴ്നാട്ടിലെ തുറമുഖങ്ങള്‍ എല്ലാം നിശ്ചലമായിരുന്നു.

രാജ്യത്തെ നഗരമേഖലകളില്‍ ബാങ്കിങ്, ഇന്‍ഷുറന്‍സ് മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ തൊഴിലാളികളും പണിമുടക്കിന്റെ ഭാഗമായി. ഛത്തീസ്ഗഡിലെ ബാങ്കിങ് ഉദോഗസ്ഥര്‍ പണിമുടക്കിയതോടെ പല നാഷണല്‍ ബാങ്കുകളും അടച്ചിടേണ്ടിവന്നു.

സംസ്ഥാനത്തെ പോസ്റ്റ് ഓഫീസ്, ഇന്‍ഷുറന്‍സ് മേഖലകളിലെ ജീവനക്കാര്‍ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമൊപ്പം പ്രതിഷേധങ്ങളില്‍ പങ്കെടുത്തു.

പാര്‍ലമെന്റിലും പണിമുടക്ക് ചര്‍ച്ചയായി. രാജ്യസഭയില്‍ ഇടത് എം.പിയും സി.പി.ഐ.എം നേതാവുമായ ജോണ്‍ ബ്രിട്ടാസ് പണിമുടക്കിനെ കുറിച്ചും കേന്ദ്രത്തിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളെ കുറിച്ചും സംസാരിച്ചു.

ലോക്‌സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എം.പിയുമായ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ പണിമുടക്കിന് ഐക്യദാര്‍ഢ്യം അറിയിക്കുകയും ചെയ്തിരുന്നു.

Content Highlight: Mangaluru Port, a stronghold of BMS, is also at a standstill due to the strike against the Center

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.