കൊൽക്കത്ത: വോട്ടർ പട്ടിക തീവ്ര പുനപരിശോധനയിൽ (എസ്.ഐ.ആർ) പുറത്തായ വോട്ടർമാർക്ക് അവരുടെ വാദം അവതരിപ്പിക്കാൻ അവസരം ലഭിച്ചില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പടുത്തവേളയിൽ എസ്.ഐ.ആർ നടത്താൻ തീരുമാനിച്ചത് ദുരുദ്ദേശപരമാണെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
തന്റെ മണ്ഡലത്തിൽമാത്രം 40000 പേരുകൾ വോട്ടർ പട്ടികയിൽനിന്നും നീക്കം ചെയ്തതായും മമത പറഞ്ഞു.
എസ്.ഐ.ആർ ഇരകളുമായി വിളിച്ചുചേർത്ത പത്രസമ്മേനത്തിൽ തനിക്ക് ഇതുപോലെ ലക്ഷക്കണക്കിനുപേരെ കൊണ്ടുവരാൻ കഴിയുമെന്നും മമത പറഞ്ഞു.
ഇന്നലെ (ഫെബ്രുവരി 2) മമത ബാനർജിയും തൃണമൂൽ കോൺഗ്രസ് നേതാക്കളും എസ്.ഐ.ആർ നടപടികളിലൂടെ വോട്ടർപട്ടികയിൽനിന്നും പുറത്തായവരെയും കൂട്ടി മുഖ്യ തെരഞ്ഞെപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സന്ദർശിച്ചു എന്നാൽ പ്രതിനിധി സംഘത്തെ അപമാനിച്ചതിൽ പ്രതിഷേധിച്ച് മമത ചർച്ചയ്ക്ക് നിൽക്കാതെ ഇറങ്ങിപ്പോയി.
ബി.ജെ.പിയുടെ നിർദേശപ്രകാരമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ആരോപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രം എന്തുകൊണ്ടാണ് വോട്ടർ പട്ടിക പരിഷ്കരണം നടത്തുന്നതെന്നും, അസമിനെ എസ്.ഐ.ആറിൽ നിന്നും എന്തുകൊണ്ട് ഒഴിവാക്കിയെന്നും മമത ചോദിച്ചു.
ബംഗാളിൽ 58 ലക്ഷം ആളുകൾ വോട്ടർപട്ടികയിൽനിന്നും പുറത്തായെന്ന് പറഞ്ഞ മുഖ്യമന്ത്രി ബി.ജെ.പി നിയമവിരുദ്ധമായി സംസ്ഥാനത്ത് മൈക്രോ ഒബ്സെർവർമാരെ നിയമിച്ചെന്നും ആരോപിച്ചു.
പത്രസമ്മേളനം നടക്കുന്നതിനിടയിൽ മമത വോട്ടർപട്ടികയിൽ മരിച്ചവരെന്ന് കണക്കാക്കുന്നവരോട് കയ്യുയർത്താൻ ആവശ്യപ്പെട്ടു,
‘നോക്കൂ, അവർ ജീവിച്ചിരിപ്പുണ്ട്, പക്ഷേ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് അവർ മരിച്ചു,’ അവർ മാധ്യമങ്ങളോടായി പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഏകപക്ഷീയമായി വോട്ടർപട്ടികയിൽനിന്നും പേരുകൾ നീക്കം ചെയ്യുന്നെന്ന് ആവർത്തിച്ച മമത ഇത്തരത്തിൽ പട്ടികയിൽ നിന്നും പുറത്തായ നിരവധിപേരുണ്ടെന്നും പറഞ്ഞു.
Content Highlight: Mamata Banerjee Attacks Poll Body