സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റിനെ ഇത് മാറ്റി മറിക്കും; വമ്പന്‍ പ്രസ്താവനയുമായി പ്രോട്ടിയാസ് ബൗളര്‍ എന്‍ഗിഡി
Sports News
സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റിനെ ഇത് മാറ്റി മറിക്കും; വമ്പന്‍ പ്രസ്താവനയുമായി പ്രോട്ടിയാസ് ബൗളര്‍ എന്‍ഗിഡി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 9th June 2025, 1:54 pm

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലിനാണ് ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്നത്. സൗത്ത് ആഫ്രിക്കയും ഓസ്ട്രേലിയയുമാണ് മൂന്നാം ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഇംഗ്ലണ്ടിലെ ലോര്‍ഡ്സ് സ്റ്റേഡിയത്തില്‍ ജൂണ്‍ 11നാണ് അവസാന പോരാട്ടം നടക്കുക.

ലോര്‍ഡ്‌സിലെ വിഖ്യാത സ്റ്റേഡിയത്തില്‍ തങ്ങളുടെ പതിനൊന്നാം കിരീടം തേടിയാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നത്. അതേസമയം ലോക വേദികളിലെ ആദ്യ കിരീടമാണ് സൗത്ത് ആഫ്രിക്കയുടെ ഉന്നം. പലപ്പോഴും ഐ.സി.സി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ എത്തിയിട്ടുണ്ടെങ്കിലും കിരീടത്തിനരികില്‍ കാലിടറിയ ടീമാണ് സൗത്ത് ആഫ്രിക്ക.

ഇപ്പോള്‍ ഫൈനല്‍ ടെസ്റ്റിനെക്കുറിച്ച് സംസാരിക്കുകയാണ് സൗത്ത് ആഫ്രിക്കന്‍ പേസര്‍ ലുങ്കി എന്‍ഗിഡി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിക്കുന്നത് ഒരു സ്വപ്‌ന സാക്ഷാത്കാരമാണെന്നും സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റിനെ ഇത് മാറ്റി മറിക്കുമെന്നും എന്‍ഗിഡി പറഞ്ഞു.

‘സത്യം പറഞ്ഞാല്‍ എനിക്ക് ഇത് വാക്കുകളില്‍ വിവരിക്കാന്‍ കഴിയിയില്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മറ്റ് വ്യത്യസ്ത ടൂര്‍ണമെന്റുകളില്‍ ഞങ്ങള്‍ അടുത്തെത്തിയിട്ടുണ്ട് (2024 ടി-20 ലോകകപ്പ്). എനിക്ക്, ഇതാണ് ക്രിക്കറ്റിന്റെ ആത്യന്തിക രൂപം, ഇത് നാട്ടിലേക്ക് കൊണ്ടുവരാന്‍ കഴിയുന്നത് ഒരു സ്വപ്ന സാക്ഷാത്കാരമായിരിക്കും.

വീരവാദങ്ങള്‍ക്ക് എനിക്ക് താത്പര്യമില്ല, പക്ഷേ ഈ മത്സരം ഗംഭീരമായിരിക്കും. ഇത് സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റിനെ മാറ്റിമറിക്കും, അത് വീണ്ടും റെഡ്-ബോള്‍ ക്രിക്കറ്റിലേക്ക് ശ്രദ്ധ കൊണ്ടുവരുമെന്നും ഞാന്‍ കരുതുന്നു. മത്സരത്തിനായി തയ്യാറെടുക്കാന്‍ എനിക്ക് ധാരാളം സമയം ലഭിച്ചു, ഞാന്‍ തയ്യാറാണെന്ന് തോന്നുന്നു. ലോര്‍ഡ്സില്‍ കളിക്കുക എന്നത് ഏതൊരു ക്രിക്കറ്റ് കളിക്കാരന്റെയും സ്വപ്നമാണ്,’ എന്‍ഗിഡി ഐ.സി.സി ഡിജിറ്റലിനോട് പറഞ്ഞു.

സൗത്ത് ആഫ്രിക്ക സ്‌ക്വാഡ്

തെംബ ബാവുമ (ക്യാപ്റ്റന്‍), ഡേവിഡ് ബെഡ്ഡിങ്ഹാം, ടോണി ഡി സോര്‍സി, മാര്‍കോ യാന്‍സെന്‍, കേശവ് മഹാരാജ്, ഏയ്ഡന്‍ മര്‍ക്രം, വിയാന്‍ മുള്‍ഡര്‍, എസ്. മുത്തുസ്വാമി, ലുങ്കി എന്‍ഗിഡി, ഡെയ്ന്‍ പാറ്റേഴ്‌സണ്‍, കഗീസോ റബാദ, റിയാന്‍ റിക്കല്‍ടണ്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, കൈല്‍ വെരായ്‌നെ.

ഓസ്ട്രേലിയ സ്‌ക്വാഡ്

പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്‌കോട്ട് ബോളണ്ട്, അലക്സ് കാരി, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹെയ്സല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റസ്, മാറ്റ് കുന്‍മാന്‍, മാര്‍നസ് ലബുഷാന്‍, നഥാന്‍ ലിയോണ്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ബ്യൂ വെബ്സ്റ്റര്‍.

Content Highlight: Lungi Ngidi Talking About World Test Championship Final Against Australia