തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിസഭയും നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ കടുത്ത നിയന്ത്രണങ്ങളുമായി ലോക് ഭവൻ. സത്യപ്രതിജ്ഞ നടക്കുന്ന വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിമാരും മാത്രമേ പാടുള്ളൂവെന്നാണ് ലോക്ഭവന്റെ നിർദേശം.
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാരും വേദിയിലുണ്ടാകുമെന്ന് പ്രോട്ടോകോൾ വിഭാഗം ഗവർണറെ അറിയിച്ചതിന് പിന്നാലെയാണ് ലോകഭവന്റെ നിർദേശം.
അതേസമയം തമിഴ്നാട് സത്യപ്രതിജ്ഞ വേദിയിലും നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിലും രാഹുൽ ഗാന്ധി പങ്കെടുത്തിരുന്നു. നാളെ രാഹുലിന് പുറമെ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി എന്നിവരും സത്യപ്രതിജ്ഞക്കെത്തും.
സത്യപ്രതിജ്ഞ പ്രമാണിച്ച് തലസ്ഥാനത്ത് നാളെ രാവിലെ ഏഴുമണി മുതൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ചടങ്ങ് നടക്കുന്ന സ്റ്റേഡിയത്തിന്റെ പ്രധാന കവാടത്തിലൂടെ വി.ഐ.പികൾക്ക് മാത്രമായിരിക്കും പ്രവേശനം, രാവിലെ 8 മണിക്ക് മുൻപായി സ്റ്റേഡിയത്തിൽ കയറണം, 9 മണിക്ക് സ്റ്റേഡിയം അടയ്ക്കണം, പാസ്സുള്ളവർക്കായിരിക്കും ആദ്യപരിഗണനന അതിനുശേഷം മാത്രമേ മറ്റുള്ളവരെ കടത്തിവിടൂ, ഉച്ചവരെ ഗതാഗത നിയന്ത്രണങ്ങൾ തുടരും എന്നിവയെല്ലാമാണ് തലസ്ഥാനത്തെ ഒരുക്കങ്ങൾ.