അദ്ദേഹത്തിന് ടീമില്‍ അര്‍ഹിച്ച അംഗീകാരം ലഭിച്ചില്ല, ഇനിയും ഏറെ കാലം ഒന്നിച്ച് കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു; തുറന്നടിച്ച് മെസി
Sports News
അദ്ദേഹത്തിന് ടീമില്‍ അര്‍ഹിച്ച അംഗീകാരം ലഭിച്ചില്ല, ഇനിയും ഏറെ കാലം ഒന്നിച്ച് കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു; തുറന്നടിച്ച് മെസി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 10th May 2025, 7:50 pm

ലയണല്‍ മെസിയെന്ന അര്‍ജന്റൈന്‍ ഫുട്‌ബോളറെ ലോകം കീഴടക്കിയ താരമാക്കി മാറ്റിയതില്‍ എഫ്.സി. ബാഴ്‌സലോണ വഹിച്ച പങ്ക് ഏറെ വലുതായിരുന്നു. ട്രെബിള്‍ നേട്ടമുള്‍പ്പടെ കരിയറിലെ പല ഐതിഹാസിക റെക്കോഡുകളും മിക്ക ബാലണ്‍ ഡി ഓര്‍ നേട്ടങ്ങളും കറ്റാലന്‍മാര്‍ക്കൊപ്പമായിരുന്നു മെസി സ്വന്തമാക്കിയത്.

ബാഴ്സയില്‍ മെസിയുടെ തുടക്കകാലത്ത് താരത്തിന്റെ വളര്‍ച്ചയില്‍ സ്വാധീനം ചെലുത്തിയവരില്‍ പ്രധാനിയായിരുന്നു ബ്രസീല്‍ ഇതിഹാസ താരം റൊണാള്‍ഡീന്യോ. യുവതാരമായി മെസി ബാഴ്സയിലേക്കെത്തുമ്പോള്‍ തന്നെ റൊണാള്‍ഡീന്യോ ബാഴ്സയിലെ പ്രധാന താരമായിരുന്നു.

കളിക്കളത്തില്‍ ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും അപാരമായിരുന്നു. മെസിക്കൊപ്പം നിരവധി മത്സരങ്ങളില്‍ പന്തുതട്ടിയ താരം പിന്നീട് ക്ലബ്ബ് വിടുകയായിരുന്നു.

റൊണാള്‍ഡീന്യോക്കൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ലയണല്‍ മെസി. റൊണാള്‍ഡീന്യോ കൂടുതല്‍ കാലം ബാഴ്സക്കായി കളിക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നെന്നും അദ്ദേഹത്തിന് ബാഴ്സയില്‍ അര്‍ഹിച്ച അംഗീകാരം കിട്ടിയിട്ടില്ലെന്നും മെസി പറഞ്ഞു.

‘സംഭവിച്ചതില്‍ വെച്ച് ഏറ്റവും മോശമായ കാര്യമെന്തെന്നാല്‍ അദ്ദേഹം ക്ലബ്ബിന് നേടിക്കൊടുത്തതിന് തുല്യമായ പരിഗണനയൊന്നും ബാഴ്സലോണയില്‍ റൊണാള്‍ഡീന്യോക്ക് ലഭിച്ചിരുന്നില്ല. ബാഴ്സലോണയുടെ ചരിത്രം തന്നെ മാറ്റിമറിച്ച താരമാണ് അദ്ദേഹം.

റൊണാള്‍ഡീന്യോ ക്ലബ്ബ് വിട്ട രീതി വളരെ വിചിത്രമാണ്. എനിക്ക് കൂടുതല്‍ കാലം അദ്ദേഹത്തിനൊപ്പം കളിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹമുണ്ടായിരുന്നു,’ മുമ്പ് നല്‍കിയ ഒരു അഭിമുഖത്തില്‍ മെസി പറഞ്ഞു.

പെപ്പ് ഗ്വാര്‍ഡിയോള ബാഴ്സയുടെ പരിശീലകനായി വന്ന ശേഷം ക്ലബ്ബ് വിട്ട റൊണാള്‍ഡീന്യോ പിന്നീട് ഇറ്റാലിയന്‍ ക്ലബ്ബായ എ.സി മിലാനിലേക്ക് തട്ടകം മാറ്റുകയായിരുന്നു.

ബാഴ്സലോണയില്‍ കളിമികവ് കൊണ്ടും റെക്കോഡ് നേട്ടത്തിന്റെ കാര്യത്തിലും വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് റൊണാള്‍ഡീന്യോ.

കറ്റാലന്‍മാര്‍ക്കായി കളിച്ച 207 മത്സരങ്ങളില്‍ നിന്ന് 94 ഗോളുകളാണ് റൊണാള്‍ഡീന്യോ തന്റെ പേരില്‍ കുറിച്ചത്. ഇതിനുപുറമെ, രണ്ട് ലാ ലിഗ കിരീടവും ഒരു ചാമ്പ്യന്‍സ് ലീഗും താരം ടീമിനായി നേടിക്കൊടുത്തു. ബാഴ്സക്കായി പന്തുതട്ടവെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരവും റൊണാള്‍ഡീന്യോ നേടിയിരുന്നു.

97 തവണ ബ്രസീലിന് വേണ്ടി കളിച്ചിട്ടുള്ള താരം ടീമിനായി 33 ഗോളുകളും നേടിയിട്ടുണ്ട്. 2002ല്‍ ഫുട്ബോള്‍ ലോകത്തിന്റെ നെറുകയിലെത്തിയപ്പോള്‍ അതില്‍ പ്രധാന പങ്കുവഹിച്ച താരം കൂടിയായിരുന്നു അദ്ദേഹം.

ബാഴ്സലോണക്ക് പുറമെ പി.എസ്.ജി, എ.സി മിലാന്‍, ഫ്ളെമിംഗോ, അത്ലറ്റിക്കോ മിനേറോ, ക്വറേട്ടറോ, ഫ്ളുമിനെന്‍സ് തുടങ്ങിയ ക്ലബ്ബുകള്‍ക്ക് വേണ്ടിയും അദ്ദേഹം പന്തുതട്ടിയിരുന്നു.

 

Content Highlight: Lionel Messi talks about Ronaldinho and FC Barcelona