ന്യൂദൽഹി: ജന്തർ മന്തറിലും കോണാട്ട് പ്ലേസിലും നടന്ന വൻ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ, തലസ്ഥാനത്തെ വിവരശേഖരണ-ആശയവിനിമയ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാൻ ദൽഹി പൊലീസ് കമ്മീഷണർ അനുരാഗ് കുമാർ ഉത്തരവിട്ടു.
ജൂലൈ 20-ന് സി.ജെ.പിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ പരിഷ്‌കരണം ആവശ്യപ്പെട്ട് അരലക്ഷത്തോളം യുവാക്കൾ അപ്രതീക്ഷിതമായി ഒത്തുകൂടി പാർലമെന്റിലേക്ക് നടത്തിയ മാർച്ച് നിയന്ത്രിക്കുന്നതിൽ ഇന്റലിജൻസ് വീഴ്ചയുണ്ടായെന്ന വിലയിരുത്തലിനെ തുടർന്നാണ് ഈ നടപടി.
പ്രതിഷേധം ദൽഹി പൊലീസ് കൈകാര്യം ചെയ്ത രീതിക്കെതിരെ കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) പ്രവർത്തകരും പ്രതിപക്ഷവും രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ യുവാവിന്റെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറാകാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ദൽഹി പൊലീസ് ആസ്ഥാനത്തിന് മുന്നിൽ ധർണ്ണ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
സാധാരണയായി പ്രതിഷേധ സ്ഥലം, ആളുകളുടെ എണ്ണം എന്നിവ മാത്രം ശേഖരിച്ചിരുന്ന സ്പെഷ്യൽ ബ്രാഞ്ച്, ഇനിമുതൽ സമരങ്ങളുടെ സമഗ്രമായ പശ്ചാത്തലം മുൻകൂട്ടി പരിശോധിക്കണം. പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരുടെ പശ്ചാത്തലം, സംസ്ഥാനാടിസ്ഥാനത്തിലുള്ള പങ്കാളിത്തം, ആളുകളെ അണിനിരത്തുന്ന രീതികൾ, നേതാക്കളുടെ വിവരങ്ങൾ, സമരക്കാരുടെ അജണ്ട, താമസ-യാത്രാ വിവരങ്ങൾ, പ്രാദേശിക സഹകരണ ശൃംഖലകൾ, സംഘടനാ ബന്ധങ്ങൾ, സാമ്പത്തിക സ്രോതസ്സുകൾ, ലോജിസ്റ്റിക് ക്രമീകരണങ്ങൾ എന്നിവയുൾപ്പെടെ പത്തോളം സുപ്രധാന വിവരങ്ങൾ ഇനിമുതൽ നിർബന്ധമായും ശേഖരിച്ച് വിശകലനം ചെയ്യണം.
ഇതിനുപുറമെ, ഗ്രൗണ്ടിലെ വിവരങ്ങൾ ഉന്നത ഉദ്യോഗസ്ഥരിലേക്ക് വേഗത്തിൽ എത്തുന്നതിലുണ്ടായ കാലതാമസം പരിഹരിക്കാൻ റേഡിയോ-വയർലെസ് ആശയവിനിമയ ശൃംഖല പൂർണമായി സജ്ജമാക്കാനും നിർദേശമുണ്ട്.
ബീറ്റ് തലം മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെയുള്ളവർ വയർലെസ് സെറ്റുകളിൽ സജീവമായി തുടരണമെന്നും ട്രാഫിക്, സുരക്ഷ, പി.സി.ആർ, ജില്ലാ വിഭാഗങ്ങൾ എന്നിവയുടെ ഏകോപനം മെച്ചപ്പെടുത്തി ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് മുൻപ് തന്നെ ഫലപ്രദമായി നേരിടണമെന്നും കമ്മീഷണർ നിർദേശിച്ചു.
Content Highlight:Lessons from Jantar Mantar Protest: Delhi Police to Expand Intelligence Network.