ഈ ക്യാപ്റ്റനെ അങ്ങനെ മറക്കാന്‍ കഴിയില്ല; ലോകകപ്പില്‍ ആറാടിയവള്‍ മിതാലിയെ വെട്ടി ചരിത്ര നേട്ടത്തില്‍
Sports News
ഈ ക്യാപ്റ്റനെ അങ്ങനെ മറക്കാന്‍ കഴിയില്ല; ലോകകപ്പില്‍ ആറാടിയവള്‍ മിതാലിയെ വെട്ടി ചരിത്ര നേട്ടത്തില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 4th November 2025, 8:08 am

2025 വനിതാ ലോകകപ്പില്‍ കണ്ണീരണിഞ്ഞാണ് സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ടും സംഘവും മടങ്ങിയത്. ടൂര്‍ണമെന്റിലുടനീളം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിട്ടും ഫൈനല്‍ പോരാട്ടത്തില്‍ അടി പതറിയ ലോറയെ ആരും അത്ര പെട്ടെന്നൊന്നും മറക്കില്ല.

ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയ അടക്കമുള്ള വമ്പന്‍ ടീമുകള്‍ക്കെതിരെ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച ലോറ തന്നെയായിരുന്നു റണ്‍സ് വേട്ടക്കാരുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരവും. ടൂര്‍ണമെന്റില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 71.37 ശരാശരിയിലും 98.78 സ്‌ട്രൈക്ക് റേറ്റിലും 571 റണ്‍സാണ് ലോറ നേടിയത്. സീസണില്‍ മൂന്ന് അര്‍ധ സെഞ്ച്വറികളും രണ്ട് സെഞ്ച്വറികളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം.

ഇതിനെല്ലാം പുറമെ ഒരു തകര്‍പ്പന്‍ റെക്കോഡും ലോറ സ്വന്തമാക്കിയിട്ടുണ്ട്. വനിതാ ലോകകപ്പ് ചിരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച രണ്ടാമത്തെ താരമാകാനാണ് ലോറയ്ക്ക് സാധിച്ചത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജിനെ മറികടന്നാണ് ലോറ ഈ നേട്ടത്തിലെത്തിയത്. 24 മത്സരങ്ങളില്‍ നിന്ന് 63.23 ശരാശരിയിലും 82.48 സ്‌ട്രൈക്ക് റേറ്റിലും 1328 റണ്‍സാണ് താരം നേടിയത്.

വനിതാ ലോകകപ്പ് ചിരത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം, റണ്‍സ്, ടീം (വര്‍ഷം) എന്ന ക്രമത്തില്‍

ഡെബ്ബി ഹോക്ലി – 1501 – ന്യൂസിലാന്‍ഡ് (1982-2000)

ലോറ വോള്‍വാര്‍ട്ട് – 1328 – സൗത്ത് ആഫ്രിക്ക (2017-2025)

മിതാലി രാജ് – 1321 – ഇന്ത്യ (2000-2022)

ജാനറ്റ് ബ്രിട്ടിന്‍ – 1299 – ഇംഗ്ലണ്ട് – (1982-1997)

ഷാര്‍ലറ്റ് എഡ്‌വേഡ് – 1231 – ഇംഗ്ലണ്ട് (1997- 2013)

ഇന്ത്യയ്‌ക്കെതിരായ ഫൈനല്‍ മത്സരത്തില്‍ ലോറ 98 പന്തില്‍ നിന്ന് 11 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 101 റണ്‍സ് നേടിയാണ് പുറത്തായത്. 103.6 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ സ്‌കോറിങ്.

അതേസമയം നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ 52 റണ്‍സിനായിരുന്നു ഇന്ത്യ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയത്.

ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റിന് 298 റണ്‍സെടുത്തിരുന്നു. ഇത് പിന്തുടര്‍ന്ന പ്രോട്ടിയാസ് 246 റണ്‍സില്‍ തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ച് അടിയറവ് പറയുകയായിരുന്നു. ഷെഫാലി വര്‍മയുടെയും ദീപ്തി ശര്‍മയുടെയും കരുത്തിലായിരുന്നു ഇന്ത്യയുടെ വിജയം.

Content Highlight: Laura Wolvaardt Ind Great Record Achievement In women’s World Cup