| Thursday, 21st May 2026, 9:53 am

ഹിന്ദു പേരുള്ള വാടകക്കാരൻ മുസ്‌ലിം യുവാവെന്ന് ആരോപിച്ച് അതിക്രമം; ബജ്‌റംഗ്ദൾ പ്രവർത്തകനെ ചോദ്യം ചെയ്ത് വീട്ടുടമ

മുഹമ്മദ് നബീല്‍

ഡെറാഡൂൺ: ഹിന്ദു പേരിൽ മുസ്‌ലിം യുവാവ് വാടകയ്ക്ക് താമസിക്കുന്നു എന്ന് ആരോപിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകന്റെ ആക്രമണം. ഡെറാഡൂണിൽ രാജ്മകുമാർ മാലിക് എന്ന പേരിൽ വാടകയ്ക്ക് താമസിക്കുന്ന വ്യക്തി മുസ്‌ലിം ആണെന്നും ബംഗ്ലാദേശിൽ നിന്നും കുടിയേറിയതാണെന്നും ആരോപിച്ചായിരുന്നു കുപ്രസിദ്ധ ബജ്‌റംഗ്ദൾ പ്രവർത്തകൻ അമൻ സ്വീഡിയയുടെ ആക്രമണം.

എന്നാൽ വീട് ഉടമസ്ഥൻ ബജ്‌റംഗ്ദൾ പ്രവർത്തകനെതിരെ നിലപാടെടുത്തതോടെ സംഭവം കൂടുതൽ ചർച്ചയായി. തനിക്ക് വാടകക്കാരനെക്കുറിച്ച് എല്ലാം അറിയാമെന്നും തനിക്ക് ആർക്കുവേണമെങ്കിലും വീട് വാടകയ്ക്ക് നൽകാമെന്നും പറഞ്ഞ ഉടമസ്ഥൻ വാടകക്കാരൻ ബംഗ്ലാദേശിയാണെന്നതിനുള്ള തെളിവും ആവശ്യപ്പെട്ടു. എന്നാൽ തെളിവ് സമർപ്പിക്കാൻ ബജ്‌രംഗ്ദൾ പ്രവർത്തകനായില്ല.

13 വർഷം ഒരു മുസ്‌ലിമിനെ താമസിപ്പിച്ചതിൽ നാണമില്ലേ എന്ന് ചോദിച്ചായിരുന്നു അമൻ സ്വീഡിയയുടെ ആക്രമണം. 3000 രൂപയ്ക്ക് ഒരു കുറ്റവാളിയെ താമസിപ്പിക്കുകയാണെന്ന് ആരോപിച്ച് വീട്ടുടമസ്ഥനെതിരെ പരാതി നൽകുമെന്നും ബജ്‌റംഗ്ദൾ പ്രവർത്തകൻ ഭീഷണിപ്പെടുത്തി. തുടർന്ന് വീട്ടുടമസ്ഥന്റെയും കുടുംബത്തിന്റെയും മതത്തെയും ചോദ്യം ചെയ്തു.

മുഹമ്മദ് സഫർ എന്ന വാടകക്കാരന് ഡെറാഡൂണിലെ വിവിധ അഡ്രസുകളിൽ ആറ് ആധാർകാർഡുകളുണ്ടെന്ന് അമൻ സ്വീഡിയ ആരോപിച്ചെങ്കിലും തെളിവുകൾ നൽകാൻ കഴിഞ്ഞില്ല.

ഇത് ആദ്യമായല്ല ബജ്‌റംഗ്ദൾ നേതാവായ അമൻ സ്വീഡിയ മുസ്‌ലിം സമുദായത്തിനെതിരെ ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നത്. മുമ്പ് ഒരു മുസ്‌ലിം തയ്യൽക്കാരന്റെ കട അടിച്ചുതകർത്ത കേസിലും ഇയാൾ പ്രതിയായിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങൾ വഴിയും വിദ്വേഷം പരത്തുന്ന അമൻ സ്വീഡിയ മുഹമ്മദ് ദീപകിനെയും ഭീഷണിപ്പെടുത്തിയിരുന്നു. ഇത് ദേശീയ ശ്രദ്ധയാകർഷിച്ച സംഭവമായിരുന്നു.

Content Highlight: Landlord questions Bajrang Dal activist after tenant with Hindu name allegedly assaulted him for being a Muslim youth

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more