മലയാള സിനിമയിലെ ശ്രദ്ധേയ സംവിധായകരിൽ ഒരാളാണ് ലാൽ ജോസ്. സഹസംവിധായകനായി സിനിമയിലേക്കെത്തിയ അദ്ദേഹം, മീശമാധവൻ, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്‌മേറ്റ്സ്, ഡയമണ്ട് നെക്ലേസ്, വിക്രമാദിത്യൻ, വെളിപാടിന്റെ പുസ്തകം തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങൾ സംവിധാനം ചെയ്തു. തൊണ്ണൂറുകളുടെ അവസാനം മുതൽ മലയാള സിനിമയിൽ സജീവമായ അദ്ദേഹം, നിരവധി പുതുമുഖ താരങ്ങളെ പരിചയപ്പെടുത്തുകയും നിരവധി അഭിനേതാക്കളുടെ കരിയറിൽ വഴിത്തിരിവായ ചിത്രങ്ങൾ ഒരുക്കുകയും ചെയ്ത സംവിധായകരിലൊരാളാണ്.
സോഷ്യൽ മീഡിയ ശീലങ്ങളെ കുറിച്ചുള്ള തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ലാൽ ജോസ്. യു.എ.ഇ വാർത്ത എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മുമ്പൊന്നും ഞാൻ സോഷ്യൽ മീഡിയയും റീൽസും അത്ര കാര്യമായി ഉപയോഗിച്ചിരുന്നില്ല. ഞാൻ കാണാറുണ്ടായിരുന്ന റീൽസുകളാണെങ്കിൽ അധികവും ചരിത്രവുമായി ബന്ധപ്പെട്ടതോ, നമ്മൾ അറിയാത്ത ചില കണ്ടെത്തലുകൾ നടത്തിയ ശാസ്ത്രജ്ഞന്മാരെക്കുറിച്ചോ, അല്ലെങ്കിൽ സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളോ ആയിരുന്നു.
പക്ഷേ ഇപ്പോൾ ഞാൻ അപരിചിതരായ ആളുകളുടെ റീൽസും കാണാറുണ്ട്. കാരണം ഇനിയുള്ള കാലത്ത് അത് അത്യാവശ്യമാണ്. പല ചെറുപ്പക്കാരെയും നമുക്ക് അറിയില്ല. അവർ ‘സാർ, നമ്മളെ അറിയില്ലേ’ എന്ന് ചോദിക്കുമ്പോൾ സത്യമായിട്ടും നമുക്ക് അവരെ അറിയുന്നില്ല . പക്ഷേ ചുറ്റുമുള്ള ആളുകൾ അവരെ കൗതുകത്തോടെ നോക്കുന്നുണ്ടാകും. അപ്പോഴാണ് നമ്മൾ അറിയുന്നത്, ഇവർ റീൽസിലൂടെ ഫെയ്മസ് ആയ ഇൻഫ്ലുവൻസേഴ്സാണെന്ന്.
ഇപ്പോൾ ‘വാഴ’, ‘വാഴ 2′ പോലുള്ള സിനിമകളിൽ റീൽസിലൂടെ ശ്രദ്ധ നേടിയ കുട്ടികളെയാണ് അഭിനയിപ്പിച്ചതെന്ന് കേട്ടപ്പോഴാണ് അതിന്റെ സാധ്യതകളെക്കുറിച്ച് ഞാൻ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. അതുകൊണ്ട് ഇപ്പോൾ എന്റെ പുതിയ സിനിമയ്ക്ക് വേണ്ടിയും ഞാൻ റീൽസുകൾ കാണാറുണ്ട്,’ ലാൽ ജോസ് പറഞ്ഞു.