| Friday, 23rd May 2025, 2:40 pm

ആ മോഹന്‍ലാല്‍ ചിത്രത്തിലെ ഒറ്റ ഡയലോഗിലൂടെ മാമുക്കോയ മലയാള സിനിമയിലേക്ക് തീ പോലെ പടര്‍ന്നു: ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം ആരംഭിച്ച വ്യക്തിയാണ് ലാല്‍ ജോസ്. നിരവധി സിനിമകളുടെ ഭാഗമായ അദ്ദേഹം 1998ല്‍ പുറത്തിറങ്ങിയ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സംവിധായകനാകുന്നത്.

ശേഷം നിരവധി ഹിറ്റ് സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിക്കാന്‍ ലാല്‍ ജോസിന് സാധിച്ചു. ഇപ്പോള്‍ നടന്‍ മാമുക്കോയയെ കുറിച്ച് പറയുകയാണ് ലാല്‍ ജോസ്. നാടോടിക്കാറ്റ് സിനിമയിലെ ഗഫൂര്‍ക്കാ ദോസ്ത് എന്ന ഡയലോഗിലൂടെയാണ് മാമുക്കോയ മലയാള സിനിമയിലേക്ക് തീ പടരുന്നത് പോലെ പടര്‍ന്നതെന്നാണ് അദ്ദേഹം പറയുന്നത്.

ഒപ്പം മാമുക്കോയയും ഇന്നസെന്റും തമ്മിലുള്ള ബന്ധത്തെ കുറിച്ചും ലാല്‍ ജോസ് പറയുന്നു. അത് ഇന്നസെന്റ് വളരെ പോപ്പുലറായി നില്‍ക്കുന്ന സമയമായിരുന്നുവെന്നും അവരുടെ കോമ്പിനേഷന്‍ രസകരമായി മാറിയെന്നും സംവിധായകന്‍ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ലാല്‍ ജോസ്.

നാടോടിക്കാറ്റ് എന്ന സിനിമയില്‍ നടന്‍ മാമുക്കോയയും ഉണ്ടായിരുന്നു. ആ സിനിമയിലെ ഗഫൂര്‍ക്കാ ദോസ്ത് എന്ന ഫേയ്മസ് ഡയലോഗിലൂടെയാണ് മാമുക്കോയ മലയാള സിനിമയിലേക്ക് തീ പടരുന്നത് പോലെ പടരുന്നത്.

അത് ഇന്നസെന്റ് ചേട്ടന്‍ വളരെ പോപ്പുലറായി നില്‍ക്കുന്ന സമയമായിരുന്നു. ഇവരുടെ കോമ്പിനേഷന്‍ രസകരമായി മാറി. പണ്ട് അടൂര്‍ ഭാസിയും ബഹദൂറും ഉണ്ടായിരുന്നത് പോലെ ഇന്നസെന്റ് ചേട്ടനും മാമുക്കോയയും ഒരു ടീമായി മലയാള സിനിമയില്‍ വന്നു.

ഇന്നസെന്റ് ചേട്ടനെ ബുക്ക് ചെയ്യുമ്പോള്‍ മാമുക്കോയയെയും ബുക്ക് ചെയ്യും. മാമുക്കോയയെ ബുക്ക് ചെയ്യുമ്പോള്‍ ഇന്നസെന്റ് ചേട്ടനെയും ബുക്ക് ചെയ്യുമായിരുന്നു. അവര്‍ പരസ്പരം ആലോചിച്ചിട്ടായിരുന്നു അന്ന് ഏത് സിനിമ ചെയ്യേണ്ടെന്നും ഏത് സിനിമ ചെയ്യണമെന്നും തീരുമാനിച്ചിരുന്നത്. അങ്ങനെയൊരു കാലമുണ്ടായിരുന്നു,’ ലാല്‍ ജോസ് പറയുന്നു.


Content Highlight: Lal Jose Talks About Mamukkoya And Nadodikkattu Movie

We use cookies to give you the best possible experience. Learn more