| Wednesday, 18th June 2025, 7:23 am

ഹരിഹര്‍ നഗറിന്റെ രണ്ടും മൂന്നും ഭാഗങ്ങളില്‍ ജഗദീഷ് അപ്പുക്കുട്ടനെ അനുകരിക്കുകയാണ് ചെയ്തത്; അങ്ങനെയല്ല വേണ്ടത്: ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധാനം, അഭിനയം, തിരക്കഥാരചന, സിനിമാ നിര്‍മാണം തുടങ്ങി വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് ലാല്‍. മിമിക്രിയിലൂടെ സിനിമയിലേക്കെത്തിയ അദ്ദേഹം സംവിധായകന്‍ സിദ്ദിഖിനൊപ്പവും അല്ലാതെയുമായി മലയാളത്തിന് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ചിരുന്നു.

സിദിഖ് ലാല്‍ കൂട്ടുക്കെട്ടില്‍ 1990 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഇന്‍ഹരിഹര്‍ നഗര്‍. ജഗദീഷ്, മുകേഷ്, സിദ്ധിഖ്, അശോകന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം അന്നത്തെ സൂപ്പര്‍ ഹിറ്റായിരുന്നു. പിന്നീട് ടു ഹരിഹര്‍ നഗര്‍, ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍ എന്നിങ്ങനെ ചിത്രത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങളും വന്നിരുന്നു.

സിനിമയിലെ ഐക്കോണിക് കഥാപാത്രമാണ് ജഗദീഷ് അവതരിപ്പിച്ച അപ്പുക്കുട്ടന്‍. ഇപ്പോള്‍ ജഗദീഷ് അവതരിപ്പിച്ച കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ലാല്‍. സീരിയസ് കഥാപാത്രങ്ങള്‍ ചെയ്ത് അതില്‍ കംഫര്‍ട്ടബിളായി കഴിഞ്ഞാല്‍ മറ്റ് കഥാപാത്രങ്ങള്‍ ചെയ്യാന്‍ മടിവരുമെന്നും പഴയ ഹ്യൂമര്‍ തിരിച്ചുകൊണ്ടുവരാന്‍ നല്ല ബുദ്ധിമുട്ടാണെന്നും ലാല്‍ പറയുന്നു.

ഹരിഹര്‍ നഗറിന്റെ രണ്ടും, മൂന്നും ഭാഗങ്ങളില്‍ ജഗദീഷ് വാസ്തവത്തില്‍ അപ്പുക്കുട്ടനെ അനുകരിക്കുകയാണ് ചെയ്തതെന്നും ജഗദീഷ് ആ സ്റ്റൈല്‍ അതുപോലെ ഇമിറ്റേറ്റ് ചെയ്യുകയാണ് ചെയ്തതെന്നും അദ്ദേഹം പറയുന്നു. അങ്ങനെയല്ല ചെയ്യേണ്ടതെന്നും അത് അദ്ദേഹത്തില്‍ നിന്ന് തന്നെ വരേണ്ടതാണെന്നും ലാല്‍ പറഞ്ഞു. സൈന സൗത്ത് പ്ലസില്‍ സംസാരിക്കുകയായിരുന്നു ലാല്‍.

‘ഇങ്ങനത്തെ സീരിയസായ കഥാപാത്രങ്ങള്‍ ചെയ്ത് അതിനകത്ത് സുഖം പിടിച്ച് കഴിഞ്ഞാല്‍ മറ്റേത് ചെയ്യാന്‍ ഉള്ള ഒരു മടി വരും മനുഷ്യന്‍. അത് പിന്നെ തിരിച്ച് പിടിക്കണമെന്നുള്ളത് അല്ലെങ്കില്‍ ആ ഹ്യൂമര്‍ കൊണ്ടുവരുക എന്നത് ഭയങ്കരമായിട്ടുള്ള മിടുക്കാണ്.

ഹരിഹര്‍ നഗര്‍ എന്ന പടത്തിന്റെ സെക്കന്‍ഡ് പാര്‍ട്ടും, തേര്‍ഡ് പാര്‍ട്ടും എടുത്തപ്പോള്‍ ജഗദീഷ് ശരിക്ക് പഴയ അപ്പുകുട്ടനെ പടത്തില്‍ അനുകരിക്കുകയാണ് ചെയ്യുന്നത്. ജഗദീഷ് അല്ല അഭിനയിക്കുന്നത്, ജഗദീഷിന്റെ ആ സ്‌റ്റൈലില്‍ അല്ല അഭിനയിക്കുന്നത്. ജഗദീഷ് ചെയ്ത അപ്പുകുട്ടന്റെ രീതികളാണ് ഇമിറ്റേറ്റ് ചെയ്യുന്നത്. പഴയ സിനിമയില്‍ അങ്ങനെയാണ് ചെയ്തിരിക്കുന്നത് എന്ന് പറഞ്ഞ്  അതല്ലല്ലോ വേണ്ടത്. ജഗദീഷില്‍ നിന്ന് വരണ്ടേ,’ലാല്‍ പറയുന്നു.

Content highlight: Lal about Jagashish’s  character in Two Harihar nagar and in ghost house  in

We use cookies to give you the best possible experience. Learn more