ആളിക്കത്തിയ ക്യാപ്റ്റനെ എറിഞ്ഞു വീഴ്ത്തി; ചൈനാമാന്‍ മാജിക്കില്‍ തിരുത്തിക്കുറിച്ചത് ഇന്ത്യന്‍ ചരിത്രം
Cricket
ആളിക്കത്തിയ ക്യാപ്റ്റനെ എറിഞ്ഞു വീഴ്ത്തി; ചൈനാമാന്‍ മാജിക്കില്‍ തിരുത്തിക്കുറിച്ചത് ഇന്ത്യന്‍ ചരിത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 31st October 2025, 4:55 pm

ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ രണ്ടാം ടി-20 മത്സരം മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.4 ഓവറില്‍ 125 റണ്‍സിന് പുറത്താകുകയായിരുന്നു. നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 10 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സാണ് നേടിയത്.

ഓസീസിന്റെ ട്രാവിസ് ഹെഡ്ഡിനെ 28 റണ്‍സിന് വരുണ്‍ ചക്രവര്‍ത്തി മടക്കിയപ്പോള്‍ ടിം ഡേവിഡും വരുണിന് ഇരയായി. അവസാനമായി ഓസീസിന് നഷ്ടപ്പെട്ടത് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിനെയാണ്. 26 പന്തില്‍ നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 46 റണ്‍സ് നേടി വെടിക്കെട്ട് പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. എന്നാല്‍ സൂപ്പര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ വരവില്‍ അഭിഷേകിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും കുല്‍ദീപ് നേടിയിരിക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി ടി-20യില്‍ ഏറ്റവും കൂടുതല്‍ എവേ വിക്കറ്റുകള്‍ നേടുന്ന താരമാകാനാണ് കുല്‍ദീപിന് സാധിച്ചത്.

ഇന്ത്യയ്ക്ക് വേണ്ടി ടി-20യില്‍ ഏറ്റവും കൂടുതല്‍ എവേ വിക്കറ്റുകള്‍ നേടുന്ന താരം, വിക്കറ്റ് (ഇന്നിങ്‌സ്)

കുല്‍ദീപ് യാദവ് – 38* (18)

യുസ്‌വേന്ദ്ര ചഹല്‍ – 37 – (32)

ഹര്‍ദിക് പാണ്ഡ്യ – 36 – (35)

ജസ്പ്രീത് ബുംറ – 32 – (26)

അതേസമയം ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് പ്രകടനത്തിലാണ് ഇന്ത്യ 125 എന്ന ടോട്ടലിലെത്തിയത്. 37 പന്തില്‍ രണ്ട് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 68 റണ്‍സാണ് താരം അടിച്ചെടുത്തത്.

ഹര്‍ഷിത് റാണയും അഭിഷേകും തമ്മിലുള്ള കൂട്ടുകെട്ടിലാണ് ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചത്. 33 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 35 റണ്‍സാണ് റാണയുടെ സമ്പാദ്യം. മറ്റാര്‍ക്കും ഇന്ത്യയ്ക്ക് വേണ്ടി രണ്ടക്കം നേടാന്‍ പോലും സാധിച്ചിരുന്നില്ല. ഓസീസ് ബൗളര്‍മാരുടെ തീയുണ്ടകള്‍ക്ക് മുന്നില്‍ നിസഹായരാകുന്ന ഇന്ത്യന്‍ ടീമിനെയാണ് കാണാന്‍ സാധിച്ചത്.

വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെയാണ് ഇന്ത്യയ്ക്ക് ആദ്യ നഷ്ടപ്പെട്ടത്. 10 പന്തില്‍ 5 റണ്‍സുമായാണ് താരം കൂടാരം കയറിയത്. ശേഷം വണ്‍ഡൗണിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച സഞ്ജു സാംസണ്‍ നാല് പന്തില്‍ രണ്ട് റണ്‍സിനും മടങ്ങി. ക്യാപ്റ്റന്‍ സൂര്യ കുമാര്‍ യാദവ് (4 പന്തില്‍ 1), തിലക് വര്‍മ (2 പന്തില്‍ 0), അക്‌സര്‍ പട്ടേല്‍ (12 പന്തില്‍ 7) എന്നിവര്‍ പ്രതീക്ഷിച്ച പ്രകടനം നടത്താതെയാണ് മധ്യനിരയില്‍ രകാജയപ്പെട്ടത്.

അതേസമയം ഓസീസിന് വേണ്ടി മിന്നും ബൗളിങ് പ്രകടനം നടത്തിയത് സൂപ്പര്‍ പേസര്‍ ഹേസല്‍വുഡ്ഡാണ്. നാല് ഓവറില്‍ 13 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 3.25 എന്ന എക്കോണമിയിലായിരുന്നു താരത്തിന്റെ ബൗളിങ്. താരത്തിന് പുറമെ സേവിയര്‍ ബാര്‍ട്ട്‌ലെറ്റ്, നഥാന്‍ എല്ലിസ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മാര്‍ക്കസ് സ്‌റ്റേയിനിസ് ഒരു വിക്കറ്റും സ്വന്തമാക്കി.

Content Highlight: Kuldeep Yadav In Great Record Achievement In T20 For India