സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കൊല്‍ക്കത്ത പിച്ചിനെ വിമര്‍ശിച്ചുകൊണ്ട് നിരവധി സീനിയര്‍ താരങ്ങള്‍ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്തും ഈ പിച്ചിനെ വിമര്‍ശിച്ചിരിക്കുകയാണ്.

കൊല്‍ക്കത്തയിലേത് ടെസ്റ്റ് മത്സരത്തിന് അനുയോജിച്ച പിച്ചല്ലെന്ന് അദ്ദേഹം പറഞ്ഞു. രണ്ടര ദിവസത്തിനുള്ളില്‍ കളി അവസാനിക്കുകയാണെങ്കില്‍ വിക്കറ്റിന് എന്തോ കുഴപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഈ പിച്ചില്‍ താന്‍ ബൗള്‍ ചെയ്താലും വിക്കറ്റ് എടുക്കുമായിരുന്നു എന്നും ശ്രീകാന്ത് പറഞ്ഞു.

‘അതൊരു മോശം വിക്കറ്റായിരുന്നു. വിക്കറ്റില്‍ പിശാചൊന്നും ഇല്ലായിരുന്നു എന്നാണ് മത്സരശേഷം ഗംഭീര്‍ പറഞ്ഞത്. പക്ഷേ അത് ഒരു മോശം വിക്കറ്റായിരുന്നു. അത് ഒരു ടെസ്റ്റ് മാച്ച് വിക്കറ്റ് അല്ലായിരുന്നു. രണ്ടര ദിവസത്തിനുള്ളില്‍ കളി അവസാനിക്കുകയാണെങ്കില്‍, വിക്കറ്റിന് എന്തോ കുഴപ്പമുണ്ടെന്ന് വ്യക്തമാണ്. ഈ പിച്ചില്‍ ഞാന്‍ ബൗള്‍ ചെയ്താലും വിക്കറ്റ് എടുക്കുമായിരുന്നു,’ ശ്രീകാന്ത് പറഞ്ഞു.

ഇതേസമയം പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരത്തില്‍ എന്ത് വിലകൊടുത്തും വിജയം നേടാനാണ് ഇന്ത്യ ഒരുങ്ങുന്നത്. മത്സരം നവംബര്‍ 22ന് ഗുവാഹത്തിയിലാണ് ആരംഭിക്കുക.

കൂടാതെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് പരിക്കേറ്റത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. അടുത്ത കാലത്തായി ടെസ്റ്റില്‍ മോശം പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യയെ ഹോം ടെസ്റ്റില്‍ വിജയിപ്പിക്കുക എന്ന വലിയ കടമ്പയും പരിശീലകന്‍ ഗൗതം ഗംഭീറിന് വന്നുചേരും.

ഇന്ത്യ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്സ്വാള്‍, കെ.എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, അക്സര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ആകാശ് ദീപ്.

Content Highlight: Kris Srikkant Criticize Kolkata Pitch In South Africa VS India Test Match