പിരിച്ചത് 5.38 കോടി; സ്ഥലമേറ്റെടുക്കാന്‍ 6.18 കോടി: സണ്ണി ജോസഫ്‌
Kerala
പിരിച്ചത് 5.38 കോടി; സ്ഥലമേറ്റെടുക്കാന്‍ 6.18 കോടി: സണ്ണി ജോസഫ്‌
നിഷാന. വി.വി
Saturday, 4th April 2026, 1:54 pm

തിരുവനന്തപുരം: വയനാട് ദുരിതാശ്വാസ ഫണ്ട് പിരിവില്‍ വിശദീകരണവുമായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. വയനാട് ദുരിതാശ്വാസ ഫണ്ടില്‍ ലഭിച്ച തുകയുടെ കണക്ക് പുറത്തുവിട്ടു.

ഭവന നിര്‍മാണത്തിന് വേണ്ടി അക്കൗണ്ട് വഴി ആകെ ലഭിച്ച തുക 5.38 കോടി രൂപയാണെന്ന് സണ്ണി ജോസഫ് പറഞ്ഞു.

ആദ്യ ഘട്ടത്തില്‍ മൂന്ന് ഏക്കര്‍ ഇരുപത്തി നാലര സെന്റ് ഭൂമി 3,68,36358 രൂപയ്ക്ക് ആ സ്ഥലം വാങ്ങി. അതില്‍ യൂത്ത് കോണ്‍ഗ്രസ് 1,50000 രൂപ പിരിക്കുകയും കെ.പി.സി.സിക്ക് നല്‍കുകയും ചെയ്തു.

രണ്ടാം ഘട്ട ഭൂമിയേറ്റെടുക്കലില്‍ രണ്ടേക്കര്‍ പതിനെട്ട് സെന്റ് ഭൂമിയാണ്. അതില്‍ 2,50,30272 രൂപ കൊടുത്തു.

കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും പിരിച്ച തുക തികയാതെ വന്നപ്പോള്‍ കെ.പി.സി.സിയുടെ ഫണ്ടില്‍ നിന്ന് 97,51,212 രൂപ അധികമായി ചെലവ് ചെയ്തിട്ടുണ്ട്. സണ്ണിജോസഫ് പറഞ്ഞു.

‘കോണ്‍ഗ്രസിന്റെ വയനാട് ഭവന നിര്‍മാണ ഫണ്ടിന്റെ പേരില്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള ആളുകള്‍ അടിസ്ഥാന രഹിതമായ ആക്ഷേപം ഉന്നയിച്ച് ഞങ്ങള്‍ക്കെതിരായി പ്രചരണം നടത്താന്‍ വേണ്ടി പരിശ്രമിക്കുന്നു.

ഞങ്ങള്‍ ഈ കാര്യത്തില്‍ മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാറാണെന്ന് പലവട്ടം പറഞ്ഞു. മുഖ്യമന്ത്രി സംവാദത്തില്‍ നിന്ന് ഒളിച്ചോടുകയാണ്. വയനാട് ദുരന്തത്തില്‍ സര്‍ക്കാരിനോട് ഏറ്റവും കൂടുതല്‍ സഹകരിച്ച പ്രതിപക്ഷമാണ് കേരളത്തിലുള്ളത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്ന് വയനാട് ദുരന്തത്തില്‍ അവിടുത്തെ ജില്ലാ പഞ്ചായത്ത് കോണ്‍ഗ്രസ് ആയിരുന്നു ഭരിച്ചിരുന്നത്. ഗ്രാമ പഞ്ചായത്ത് കോണ്‍ഗ്രസ് ആയിരുന്നു. എം.എല്‍.എ ടി.സിദ്ധിക് ആണ്.

എം.പി രാഹുല്‍ ഗാന്ധിയും പിന്നീട് പ്രിയങ്കാ ഗാന്ധിയുമാണ്. അവരെല്ലാവരും ആ ദുരന്തമുഖത്ത് ഓടിയെത്തുകയും പരമാവധി സര്‍ക്കാര്‍ സംവിധാനങ്ങളുമായി സഹകരിക്കുകയും ചെയ്തുവെന്നും എല്ലാ എം.എല്‍.എമാരും ഒരുമാസത്തെ ശമ്പളം കൊടുക്കണം എന്ന് പറഞ്ഞപ്പോള്‍ ശമ്പളം കൊടുക്കാന്‍ തയ്യാറായി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എല്ലാ ദുരന്ത നിവാരണത്തിനും പുനരധിവാസത്തിനും ആളും അര്‍ഥവും നല്‍കി സഹായിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. സമീപത്തുള്ള കര്‍ണാടകയിലേയും തെലങ്കാനയിലേയും കോണ്‍ഗ്രസ് ഗവണ്‍മെന്റുകളും സഹായിക്കാനുളള മനോഭാവവുമായി രംഗത്തെത്തുകയും വലിയ തുക നല്‍കുകയും ചെയ്തിട്ടുണ്ട്.

കെ.പി.സി.സി നേതാവിന്റെയും പ്രതിപക്ഷ നേതാവിന്റയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലാണ് പണം വന്നതെന്നും അന്ന് കെ.സുധാകരനായിരുന്നു കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ പേരിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആപ്പ് നിര്‍മിക്കുന്നതിനും മറ്റുമായി 9,30000 രൂപ ചെലവാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഭുമി ഇടപാടകള്‍ക്കെല്ലാം അക്കൗണ്ട് വഴിയാണ് പണം നല്‍കിയത് ഒന്നും നേരിട്ടല്ല. തെളിവുണ്ടെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു.

സംശയത്തിന്റെ പുകമറ സൃഷ്ടിക്കാന്‍ ടി. സിദ്ധിക്കിന്റെ ഓഫീസിലേക്കാണ് സി.പി.ഐ.എം മാര്‍ച്ച് നടത്തിയത്. ഞങ്ങള്‍ വീട് നിര്‍മിക്കാന്‍ വേണ്ടി വാങ്ങിയ സ്ഥലത്താണ് അവര്‍ കയ്യേറി വീട് സ്ഥാപിക്കാന്‍ നോക്കിയത്. ഇങ്ങനെയാണോ ഒരു രാഷ്ട്രീയ നേതൃത്വം നിലപാട് സ്വീകരിക്കേണ്ടത്?

അക്കൗണ്ടും കണക്കും ആര്‍ക്കും പരിശോധിക്കാമെന്നും ഇനിയും വീട് നിര്‍മിക്കാന്‍ വേണ്ടി രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും നേതൃത്വത്തില്‍ പാര്‍ട്ടി പണം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇനി ഫണ്ട് ശേഖരണമില്ലെന്നും എ.ഐ.സി.സിയുടെയും കെ.പി.സി.സിയുടെയും ഫണ്ട് ഉപയോഗിച്ച് നിര്‍മാണം എത്രയും വേഗത്തില്‍ പൂര്‍ത്തികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: KPCC President Sunny Joseph releases the figures of the Wayanad Disaster Relief Fund

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.