| Saturday, 29th November 2025, 9:24 pm

കൊയിലാണ്ടി എം.എല്‍എ കാനത്തില്‍ ജമീല അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. അര്‍ബുദ ബാധിതയായിരുന്നു.

അസുഖത്തെ തുടര്‍ന്ന് കുറച്ചുനാളുകളായി പൊതുപ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ഏറെ ജനകീയയും  സി.പി.ഐ.എമ്മിന്റെ  കരുത്തുറ്റ നേതാവുമായിരുന്നു.

മലബാറില്‍ നിന്നും നിയമസഭയിലേക്ക് എത്തിയ വനിതകളില്‍ സി.പി.ഐ.എമ്മിന്റെ ന്യൂനപക്ഷ മുഖമായിരുന്നു ജമീലയുടെത്. മൂന്ന് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിനാണ് തിരശീല വീണിരിക്കുന്നത്.

എം.എല്‍.എ കാനത്തില്‍ ജമീല Photo: Kanathil Jameela/fb.com

2021ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ എന്‍. സുബ്രഹ്‌മണ്യനെ 8472 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കാനത്തില്‍ ജമീല നിയമസഭയിലേക്ക് വിജയിച്ചത്.

തലക്കുളത്തൂര്‍ ഗ്രാമത്തില്‍ നിന്നുള്ള വീട്ടമ്മ എന്ന നിലയില്‍ നിന്നും പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകയായി മാറിയത് ചുരുങ്ങിയ കാലം കൊണ്ടാണ്. കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം ഉള്‍പ്പെടെയുള്ള പ്രാദേശിക രംഗത്ത് ജനകീയമായ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കിയാണ് ജമീല ജനങ്ങള്‍ക്ക് പ്രിയങ്കരിയായത്.

പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചതിനുശേഷമാണ് അവര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചത്. അധ്യാപികയായിരുന്ന കാനത്തില്‍ ജമീല 1995ലാണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് ഇറങ്ങിയത്.

Content  Highlight: Koyilandy MLA Jameela Kanathil passes away

We use cookies to give you the best possible experience. Learn more