കൊച്ചി: സംസ്ഥാന ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റിന്റെ പരസ്യത്തിനെതിരെ കോൺഗ്രസ് നൽകിയ പൊതുതാത്പര്യ ഹരജി നിലനിൽക്കില്ലെന്ന് ഹൈക്കോടതി
രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇത്തരം ഹരജികൾ പൊതുതാത്പര്യ ഹരജിയായി പരിഗണിക്കാമോ എന്നും കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹരജിയിന്മേൽ ഇത്തരമൊരു നിരീക്ഷണം നടത്തിയത്.
പി.ആർ.ഡി പരസ്യത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും പരസ്യം സുപ്രീം കോടതിയുടെ മാർഗ നിർദേശങ്ങൾക്ക് എതിരാണെന്നുമായിരുന്നു ഹരജിയിലെ പ്രധാന വാദങ്ങൾ. എറണാംകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മുൻ ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനയ്ക്കൽ എന്നിവരാണ് ഹരജി സമർപ്പിച്ചത്.
പരസ്യത്തിനായി ചെലവാക്കിയ തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണമെന്നും കോൺഗ്രസ് പൊതുതാത്പര്യ ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
ഹരജിയിൽ മറുപടി നൽകാൻ സർക്കാരിന് കോടതി പത്തുദിവസം സമയം അനുവദിച്ചിട്ടുണ്ട്.
എൽ.ഡി.എഫ് സർക്കാരിനെയും, യു.ഡി.എഫ് സർക്കാരിനെയും താരതമ്മ്യം ചെയ്യുന്ന പത്ര വാർത്തയുടെ രൂപത്തിലായിരുന്നു പരസ്യം. ലോഡ് ഷെഡിങ്, പാഠപുസ്തക വിതരണം, ക്ഷേമ പെൻഷൻ എന്നിവയായിരുന്നു പരസ്യത്തിൽ പ്രധാനമായും താരതമ്മ്യം ചെയ്തത്.
പി.ആർ.ഡി പരസ്യത്തിനെതിരെ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ രംഗത്ത് വന്നിരുന്നു. പരസ്യത്തിലൂടെ സർക്കാർ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അപമാനിക്കുകയാണെന്നായിരുന്നു എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞത്.
Content Highlight: Kerala high court against congress’s harji
