| Tuesday, 2nd September 2025, 9:34 am

വി.സി. നിയമന പ്രക്രിയയില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണം; ഗവര്‍ണര്‍ സുപ്രീം കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സര്‍വകാലാശാലകളില്‍ സര്‍വാധികാരം നേടാനുള്ള നീക്കവുമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. സര്‍വകലാശാലാ നിയമനത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഒഴിവാക്കണമെന്ന ആവശ്യവുമായി ഗവര്‍ണര്‍ സുപ്രീം കോടതിയെ സമീപിച്ചു. സെര്‍ച്ച് കമ്മിറ്റിയില്‍ നിന്ന് മുഖ്യമന്ത്രിയെ നീക്കം ചെയ്യണമെന്നും പൂര്‍ണാധികാരം തനിക്ക് നല്‍കണമെന്നുമാണ് ഗവര്‍ണറുടെ ആവശ്യം.

യു.ജി.സി കമ്മിറ്റിയംഗത്തെ സെര്‍ച്ച് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്നും യു.ജി.സി പ്രതിനിധിയില്ലാത്ത സെര്‍ച്ച് കമ്മിറ്റി പാടില്ല എന്നിവ ആവശ്യപ്പെട്ടുകൊണ്ടാണ് ഗവര്‍ണര്‍ സുപ്രീംകോടതിയെ സമീപിച്ചത്. അതുപോലെ മുഖ്യമന്ത്രിയെ ഈ പ്രക്രിയയില്‍ നിന്ന് പൂര്‍ണമായും നീക്കം ചെയ്യണമെന്നും അക്കാദമിക് കാര്യങ്ങളില്‍ ഇടപെടാനുള്ള അവകാശം മുഖ്യമന്ത്രിക്ക് ഇല്ല എന്നും ഗവര്‍ണര്‍ സുപ്രീംകോടതിയെ അറിയിച്ചു.

ചാന്‍സലര്‍ക്കാണ് ഇക്കാര്യത്തില്‍ അധികാരമുള്ളതെന്നും അതിനാല്‍ നേരത്തെ സെര്‍ച്ച് കമ്മിറ്റിയെക്കുറിച്ചുള്ള സുപ്രീംകോടതിയുടെ ഉത്തരവില്‍ പരിഷ്‌കണം വേണമെന്ന് ആവശ്യപ്പെട്ടാണ് ഇത്തരമൊരു നടപടിയുമായി ഗവര്‍ണര്‍ നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തരമൊരു പരിഷ്‌കരണം മറ്റ് സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളെയും ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

സര്‍ക്കാരുകളില്‍ നിന്ന് സര്‍വകലാശാലകളുടെ പൂര്‍ണാധികാരം ഏറ്റെടുക്കാനും അവിടെയെല്ലാം കാവിവത്കരണം നടത്താനുമുള്ള ശ്രമമാണ് ഈ നീക്കത്തിലൂടെ ഗവര്‍ണര്‍ ലക്ഷ്യമിടുന്നത്. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുള്ള നിയമസഭാ പ്രമേയത്തില്‍ ഒപ്പുവെക്കാതെ ഗവര്‍ണര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ കേസില്‍ വാദം തുടരുന്നതിനിടെയാണ് ഗവര്‍ണറുടെ പുതിയ നീക്കം

Content Highlight: Kerala Governor approached Supreme Court to remove chief Minister from University search committee

We use cookies to give you the best possible experience. Learn more