തിരുവനന്തപുരം: വയനാട് തുരങ്ക പാതാ പദ്ധതി നിര്‍മാണത്തിന്റെ ഭാഗമായി പ്രദേശത്ത് മണ്ണ് കൂട്ടിയിട്ടത് അപകട കാരണമാവുമെന്ന് കരാര്‍ കമ്പനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. കള്ളാടി മീനാക്ഷി പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ണ് കൂട്ടിയിട്ടിരിക്കുന്നതാണ് പ്രശ്‌നം എന്നും അപകടത്തെക്കുറിച്ച് സംസാരിക്കവെ സതീശന്‍ പറഞ്ഞു. ഈ കാര്യത്തില്‍ കളക്ടറും മന്ത്രിയും ദുരന്ത നിവാരണ അതോറിറ്റിയും അടക്കം മുന്നറിയിപ്പ് നല്‍കിയിട്ടും കരാര്‍ കമ്പനി മണ്ണ് മാറ്റാന്‍ തയ്യാറായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘മണ്ണ് കൂട്ടിയിട്ടതാണ് പ്രശ്‌നം. മഴ പെയ്താല്‍ അത് അപകടത്തിലാകും, അപകടത്തിലേക്ക് പോകും എന്നും മുന്‍കൂട്ടി ജില്ലാ കലക്ടര്‍ തന്നെ ഉത്തരവ് പുറത്തിറക്കിയിരുന്നു. പിന്നീട് പൊതുമരാമത്ത് മന്ത്രി പോയി അവിടെ യോഗം നടത്തിയിരുന്നു. റവന്യൂ സെക്രട്ടറി കൂടി പങ്കെടുത്ത യോഗം അവിടെ നടന്നതാണ്,’ എന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ ഭാഗത്ത് നിന്നും അവര്‍ ചെയ്യാവുന്നതെല്ലാം ചെയ്തിരുന്നു. അവര്‍ അത് അനുസരിച്ചില്ല എന്നതാണ് പ്രശ്‌നമെന്നും കരാര്‍ കമ്പനിയുടെ നിലപാടിനെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ പദ്ധതികള്‍ സംബന്ധിച്ചും സ്വീകരിക്കുന്ന സുരക്ഷാ നടപടികളുണ്ട്. അതിനാലാണ് മണ്‍സൂണ്‍ സമയത്ത് തുരങ്ക പാതാ പദ്ധതിയുടെ കരാറുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ പാതാ പദ്ധതികള്‍ സംബന്ധിച്ചും ഇത്തരം അറിയിപ്പുകള്‍ നല്‍കിയിരുന്നു. ജില്ലാ കലക്ടര്‍മാരുടെ യോഗം വിളിച്ചിരുന്നു. ദേശീയ പാതാ നിര്‍മാണത്തിലും ആവശ്യമായ സുരക്ഷാ നടപടികള്‍ എടുക്കുന്നില്ല എന്ന പരാതി സര്‍ക്കാരിനുണ്ടെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.
അതേസമയം, അപകടത്തില്‍ നിലവില്‍ രണ്ട് മരണം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. പരിക്കേറ്റ ഒമ്പത് പേര്‍ വയനാട് ആശുപത്രിയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നും മന്ത്രി പറഞ്ഞു. ചികിത്സയ്ക്കായി വയനാട് ജില്ലയിലെ ആശുപത്രിയില്‍ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തില്‍ ഏഴ് പേരെയാണ് കാണാതായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കരാര്‍ കമ്പനി ജീവനക്കാരാണ് കാണാതായവര്‍. മന്ത്രിമാരായ എ.പി. അനില്‍കുമാറും ടി. സിദ്ദിഖും മന്ത്രിമാര്‍ അപകട സ്ഥലത്ത് നേരിട്ടെത്തി പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
നിലവില്‍ മീനങ്ങാടിയില്‍ നിന്നുള്ള അധിക സംഘവും ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. കോഴിക്കോട് നിന്നുള്ള സംഘവും രക്ഷാ പ്രവര്‍ത്തനത്തിന് എത്തിച്ചേരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാ പ്രവര്‍ത്തനത്തിന് മഴ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, മണ്ണ് കൂട്ടിയിട്ടതാണ് അപകട കാരണമെന്ന വാദം തള്ളുന്നതായി നിര്‍മാണ കമ്പനി പ്രതികരിച്ചതായി മലയാളം വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.മഴ കാരണം ഇന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നില്ലെന്ന് കമ്പനി സുരക്ഷാ ഓഫീസര്‍ പറഞ്ഞു.
മണ്ണ് കൂട്ടിയിട്ടത് ചെറിയ മണ്‍കൂനയായിരുന്നു. അതില്‍ കൂടുതല്‍ അവിടെയുണ്ടായിരുന്നത് മണ്ണ് നിര്‍മാണത്തിന് ആവശ്യമുള്ളതായിരുന്നു. അതിന് മുകളില്‍ ടാര്‍പായ വിരിച്ച് വിള്ളലുണ്ടാകാത്ത രീതിയിലാായിരുന്നു സൂക്ഷിച്ചിരുന്നതെന്നും നിര്‍മാണ കമ്പനി സുരക്ഷാ ഓഫീസര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഇന്ന് (ജൂലൈ 7) രാവിലെയാണ് കള്ളാടി മീനാക്ഷി പാലത്തിന് സമീപം ഉരുള്‍പൊട്ടല്‍ ഉണ്ടായത്. തൊഴിലാളികള്‍ എത്തിയ ബസിന് മുകളിലേക്കും അവര്‍ വിശ്രമിച്ചിരുന്ന ഷെഡിലേക്കുമാണ് മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു. തൊഴിലാളികള്‍ എത്തിയ ബസ് അടക്കമുള്ള വാഹനങ്ങള്‍ മണ്ണിനടിയിയില്‍ പെട്ടിരുന്നു. അപകടത്തില്‍ ഒരു വീടും ഒരു പള്ളിയും പൂര്‍ണമായും തകര്‍ന്നിരുന്നു.
Content Highlight: Kerala CM VD Satheesan’s Response on Wayanad Kalladi landslide
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.