| Wednesday, 23rd April 2025, 7:54 am

കോളേജില്‍ പഠിക്കുമ്പോഴായിരുന്നു സൂര്യ സാറിന്റെ ആ സിനിമ റിലീസായത്, കൂടെ പഠിക്കുന്ന പെണ്‍കുട്ടികള്‍ ആ സിനിമയെപ്പറ്റിയായിരുന്നു സംസാരിച്ചത്: കാര്‍ത്തിക് സുബ്ബരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മികച്ച സംവിധായകരിലൊരാളാണ് കാര്‍ത്തിക് സുബ്ബരാജ്. ആദ്യ ചിത്രമായ പിസയിലൂടെ തന്നെ ശ്രദ്ധേയനായ കാര്‍ത്തിക് പിന്നീട് വ്യത്യസ്ത ഴോണറുകളില്‍ മികച്ച സിനിമകള്‍ മാത്രം ചെയ്ത് തമിഴിലെ മുന്‍നിരയിലേക്ക് വളരെ വേഗം ഇടംപിടിച്ചു. 2019ല്‍ രജിനികാന്തിനെ നായകനാക്കി പേട്ട എന്ന ചിത്രത്തിലൂടെ മാസ് സിനിമകളും തനിക്ക് ചേരുമെന്ന് തെളിയിച്ചു.

സൂര്യയെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന റെട്രോ റിലീസിന് തയാറെടുക്കുകയാണ്. റെട്രോയെക്കുറിച്ചും ആ കഥയിലേക്ക് സൂര്യ എത്തിയതിനെക്കുറിച്ചും സംസാരിക്കുകയാണ് കാര്‍ത്തിക് സുബ്ബരാജ്. സൂര്യയുടെ സിനിമകള്‍ പണ്ടുമുതലേ ശ്രദ്ധിക്കുന്ന ഒരാളാണ് താനെന്ന് കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു.

മധുരൈയിലായിരുന്നു തന്റെ കോളേജ് വിദ്യാഭ്യാസമെന്നും കൂടെ പഠിക്കുന്ന പെണ്‍കുട്ടികളില്‍ ചിലരുമായി മാത്രമേ കമ്പനിയുണ്ടായിരുന്നുള്ളൂവെന്നും കാര്‍ത്തിക് സുബ്ബരാജ് കൂട്ടിച്ചേര്‍ത്തു. ആ സമയത്തായിരുന്നു സൂര്യ നായകനായ മൗനം പേസിയതേ എന്ന സിനിമ റിലീസായതെന്ന് കാര്‍ത്തിക് സുബ്ബരാജ് പറയുന്നു.

കോളേജിലെ എല്ലാ പെണ്‍കുട്ടികളും ആ സിനിമയെപ്പറ്റിയായിരുന്നു സംസാരമെന്നും തന്നെയും ആ സിനിമ ചെറുതായി ഇന്‍ഫ്‌ളുവന്‍സ് ചെയ്തിരുന്നെന്ന് കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു. ആ സിനിമയിലെ സൂര്യയെപ്പോലെ ആറ്റിറ്റിയൂഡ് ഇട്ട് നടക്കുമായിരുന്നെന്നും കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു.

പിന്നീട് നന്ദ, പിതാമകന്‍, വാരണം ആയിരം എന്നീ സിനിമകള്‍ കണ്ട് സൂര്യയിലെ നടനോട് ഇഷ്ടം തോന്നിയെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു. റെട്രോക്ക് മുമ്പ് സൂര്യയോട് ഒരു കഥ പറഞ്ഞിരുന്നെന്നും അത് കുറച്ച് വലിയ സ്‌കെയിലിലുള്ള സിനിമയാണെന്നും കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു. മദന്‍ ഗൗരിയുമായി സംസാരിക്കുകയായിരുന്നു കാര്‍ത്തിക് സുബ്ബരാജ്.

‘സൂര്യ സാറിന്റെ സിനിമകള്‍ പണ്ടുമുതലേ ശ്രദ്ധിക്കുന്ന ഒരാളാണ് ഞാന്‍. കോളേജ് പഠനം മധുരൈയിലായിരുന്നു. കൂടെ പഠിക്കുന്ന പെണ്‍കുട്ടികളില്‍ ചിലരുമായി മാത്രമേ കമ്പനിയുണ്ടായിരുന്നുള്ളൂ. ആ സമയത്തായിരുന്നു സൂര്യ സാറിന്റെ മൗനം പേസിയതേ എന്ന സിനിമ റിലീസായത്. കോളേജിലെ പെണ്‍കുട്ടികള്‍ മുഴുവന്‍ ആ സിനിമയെക്കുറിച്ചായിരുന്നു സംസാരിച്ചിരുന്നത്.

അതിലെ സൂര്യ സാറിനെപ്പോലെ ഞാനും ആറ്റിറ്റിയൂഡ് ഇട്ട് നടക്കാന്‍ തുടങ്ങി. പിന്നീട് അദ്ദേഹത്തിന്റെ പിതാമകന്‍, കാക്ക കാക്ക, വാരണം ആയിരം എന്നീ സിനിമകളൊക്കെ കണ്ട് അദ്ദേഹത്തിലെ നടനോട് ഇഷ്ടം തോന്നി. റെട്രോക്ക് മുമ്പ് സൂര്യ സാറിന്റെയടുത്ത് വേറൊരു കഥ പറഞ്ഞിരുന്നു. അത് കുറച്ചുകൂടി വലിയ പരിപാടിയാണ്,’ കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു.

Content Highlight: Karthik Subbaraj about the memories of Suriya’s Mounam Pesiyadhe movie

We use cookies to give you the best possible experience. Learn more