| Saturday, 18th January 2025, 5:33 pm

കാത്തിരിക്കുമെങ്കിൽ ഞാൻ ചെയ്യാമെന്ന് മോഹൻലാൽ പറഞ്ഞ ആ ചിത്രത്തിൽ ഒടുവിൽ ജയറാം നായകനായി: കമൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കമലിന്റെ സംവിധാനത്തിൽ ഇറങ്ങിയ മലയാളത്തിലെ ഒരു എവർഗ്രീൻ ചിത്രമാണ് പെരുവണ്ണാപുരത്തെ വിശേഷങ്ങൾ. ജയറാം, പാർവതി, ജഗതി, ഒടുവിൽ ഉണ്ണികൃഷ്ണൻ, ഇന്നസെന്റ്, കെ.പി.എ.സി ലളിത തുടങ്ങി വലിയ താരനിര അണിനിരന്ന ചിത്രത്തിൽ മോഹൻലാലും ഒരു അതിഥി എത്തിയിരുന്നു. കോളേജിന്റെ ഉടമസ്ഥരായ സമ്പന്ന കുടുംബത്തിലെ പെണ്‍കുട്ടിയായി കുഞ്ഞുലക്ഷ്മിയും ശിവശങ്കരൻ എന്ന യുവാവിന്റെയും കഥയാണ് സിനിമ സംസാരിച്ചത്.

എന്നാൽ ചിത്രത്തിൽ നായകനായി ആദ്യം തീരുമാനിച്ചത് മോഹൻലാലിനെയായിരുന്നുവെന്നും കഥയിലും ചെറിയ വ്യത്യാസമുണ്ടായിരുന്നുവെന്നും കമൽ പറയുന്നു. കഥ മോഹൻലാലിന് ഇഷ്ടമായിരുന്നുവെന്നും എന്നാൽ ഡേറ്റിന്റെ ചില പ്രശ്നങ്ങൾ കാരണം ആ സിനിമ പിന്നീട് ജയറാമിലേക്ക് എത്തിയെന്നും കമൽ കൂട്ടിച്ചേർത്തു.

‘ഒരു കാലത്ത് എനിക്ക് ഏറ്റവും കൂടുതല്‍ അംഗീകാരങ്ങള്‍ നേടി തന്ന സിനിമയാണ് പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍. ഇന്നും എപ്പോള്‍ കാണുമ്പോഴും ചില പ്രേക്ഷകര്‍ ആ സിനിമയെ കുറിച്ച് എന്നോട് പറയാറുണ്ട്. പല കാലഘട്ടത്തിലെ ജനങ്ങള്‍ക്കും ഇഷ്ടപ്പെട്ട ഒരു സിനിമയാണ് പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍.

ആ സിനിമ ഉണ്ടാവാനുള്ള കാരണം വളരെ രസകരമാണ്. എന്റെ കഥയാണ് അത്. ഞാന്‍ എഴുതിയ കഥ. സത്യത്തില്‍ ഇന്ന് സിനിമയില്‍ കാണുന്ന പശ്ചാത്തലത്തില്‍ ആയിരുന്നില്ല ആ സിനിമയുടെ കഥ ഞാന്‍ ആദ്യം ആലോചിച്ചത്. ബസിലെ കിളിയായിരുന്നു ആ കഥയിലെ പ്രധാനകഥാപാത്രം. ബസിന്റെ മുതലാളിമാരായ അഞ്ച് കുറുപ്പന്മാരുടെ ഒരു കുഞ്ഞി പെങ്ങളുടെ കഥാപാത്രമുണ്ട്.

പെങ്ങള്‍ക്ക് കോളേജിലേക്ക് പോകാന്‍ വേണ്ടി വീടിന് മുന്നില്‍ ബസ് നിര്‍ത്തിയിടണം. ലൈന്‍ ബസാണെങ്കില്‍ പോലും പെങ്ങള്‍ കുളിച്ച് വരുന്നത് വരെ ആ ബസ് കാത്ത് നില്‍ക്കണം. പെങ്ങളെ കോളേജില്‍ ഇറക്കുന്നത് മാത്രം മതിയായിരുന്നില്ല, ക്ലാസ് കഴിഞ്ഞ് വരുമ്പോള്‍ തിരിച്ചു കൊണ്ടുവരണം. അങ്ങനെയുള്ള ഒരു കഥയായിരുന്നു അത്.

ആ കിളിയും ഈ ആങ്ങളമാരുടെ പെങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളും പിന്നെ അവര്‍ പ്രണയത്തിലാകുന്നതും ആയിരുന്നു ഞാന്‍ അന്ന് ആലോചിച്ച സബ്‌ജെക്ട്. ഇതിലേക്ക് നായകനായി മോഹന്‍ലാലിനെയായിരുന്നു ഉദേശിച്ചിരുന്നത്. ഞാന്‍ ലാലിനെ മദ്രാസില്‍ വെച്ച് കണ്ടപ്പോള്‍ കഥയുടെ ആശയം പറഞ്ഞു. ലാലിനെ കഥ ഒരുപാട് ഇഷ്ടമായി

പക്ഷേ ലാലിന്റെ മറുപടി, ‘കൊള്ളാം നല്ല കഥയാണ്, പക്ഷേ ഡേറ്റിന്റെ ഒരു ചെറിയ പ്രശ്‌നമുണ്ട്. ഞാന്‍ അഞ്ചെട്ട് മാസത്തിനുള്ള പടങ്ങള്‍ കമ്മിറ്റ് ചെയ്തു. ഈ സിനിമ പെട്ടെന്ന് ചെയ്യാന്‍ കഴിയില്ല. അതുകൊണ്ട് വേറെ നായകനെ ആലോചിച്ചോളൂ. അല്ലെങ്കില്‍ കുറച്ച് കാത്തിരിക്കുമെങ്കില്‍ ഞാന്‍ ചെയ്യാം’ എന്നായിരുന്നു. അങ്ങനെയാണ് ആ സിനിമ അവസാനം ജയറാമിലേക്ക് എത്തുന്നത്,’ കമല്‍ പറഞ്ഞു.

Content Highlight: Kamal About Casting Of Peruvennapurathe Visheshangal

We use cookies to give you the best possible experience. Learn more