വര്‍ഷങ്ങള്‍ക്ക് ശേഷം എന്നെ കണ്ടപ്പോള്‍ നമ്മുടെ കൊച്ചുണ്ടാപ്പ്രി അല്ലേ അത് എന്നാണ് മമ്മൂക്ക ചോദിച്ചത്: യഷ് മാളവ്യ
Malayalam Cinema
വര്‍ഷങ്ങള്‍ക്ക് ശേഷം എന്നെ കണ്ടപ്പോള്‍ നമ്മുടെ കൊച്ചുണ്ടാപ്പ്രി അല്ലേ അത് എന്നാണ് മമ്മൂക്ക ചോദിച്ചത്: യഷ് മാളവ്യ
അശ്വിന്‍ രാജേന്ദ്രന്‍
Saturday, 22nd August 2026, 8:31 pm

മലയാളി പ്രേക്ഷക ഹൃദയത്തോട് എന്നും അടുത്ത് നില്‍ക്കുന്ന ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്ത് 2004ല്‍ പുറത്തിറങ്ങിയ കാഴ്ച. മമ്മൂട്ടി എന്ന അതുല്യ പ്രതിഭ അനശ്വരമാക്കിയ അനേകം ചിത്രങ്ങളില്‍ ഒന്നായ കാഴ്ചയ്ക്ക് പുതിയ തലുമുറയിലും ആസ്വാദകരേറെയാണ്. 2001ല്‍ ഗുജറാത്തിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് കേരളത്തിലെത്തുന്ന കുട്ടിയെയും അവനെ ഏറ്റടുത്ത് വളര്‍ത്തുന്ന മാധവന്റെയും കുടുംബത്തിന്റെയും കഥയെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയത്.

ബ്ലെസിയുടെ തിരക്കഥയില്‍ ഒരുക്കിയ ചിത്രത്തില്‍ പവന്‍ എന്ന ഗുജറാത്തി പയ്യനായി വേഷമിട്ടത് യഷ് മാളവ്യയായിരുന്നു. ചിത്രത്തിലെ കൊച്ചുണ്ടാപ്രി എന്ന കഥാപാത്രത്തെ അതിഗംഭീരമായാണ് താരം അവതരിപ്പിച്ചത്. കാഴ്ചയ്ക്ക് പിന്നാലെ മറ്റ് ചിത്രങ്ങളിലൊന്നും താരം വേഷമിട്ടിരുന്നില്ല. ഇപ്പോഴിതാ സെല്ലുലോയ്ഡ് ഫിലിം മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ കണ്ടപ്പോഴുള്ള അനുഭവത്തെ കുറിച്ച് യഷ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

യഷ് മാളവ്യ. Photo: Screen Grab/ Celluloid Magazine/ Youtube.com

ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള സ്റ്റേറ്റ് അവാര്‍ഡ് വാങ്ങാനെത്തിയപ്പോഴായിരുന്നു മമ്മൂക്കയെ അവസാനമായി കണ്ടതെന്നും വലുതായ ശേഷം ഗുജറാത്തി സ്‌കൂളില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹത്തെ ആദ്യമായി കണ്ടതെന്നും യഷ് പറയുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടപ്പോഴും കൊച്ചുണ്ടാപ്പ്രി അല്ലേ അത് എന്ന് ചോദിച്ച അദ്ദേഹം തന്നെ പെട്ടെന്ന് തിരിച്ചറിഞ്ഞെന്നും യഷ് പറഞ്ഞു.

‘ഗുജറാത്തി സ്‌കൂളില്‍ 100 വര്‍ഷം തികച്ചതിന്റെ ഒരു ഫങ്ഷനുണ്ടായിരുന്നു. അതിന്റെ ഉദ്ഘാടനത്തിന് അദ്ദേഹമാണ് വന്നത്. എന്നെ കണ്ടപ്പോള്‍ തന്നെ മമ്മൂക്ക സാറിന് മനസിലായി. പെട്ടെന്ന് നമ്മുടെ കൊച്ചുണ്ടാപ്പ്രി അല്ലേ അത് എന്ന് ചോദിച്ചു. സിനിമയ്ക്ക് ശേഷം അദ്ദേഹത്തെ അവാര്‍ഡ് ഫങ്ഷന് വെച്ച് കണ്ടിട്ടുണ്ടായിരുന്നു. മികച്ച ബാലതാരത്തിനുള്ള സ്റ്റേറ്റ് അവാര്‍ഡ് എനിക്ക് കിട്ടിയപ്പോഴായിരുന്നു. അത് ചെറുപ്പത്തിലാണ്, അതിന് ശേഷം ഇപ്പോഴാണ് കണ്ടത്.

ഷൂട്ടിന്റെ സമയത്ത് എനിക്ക് ഒരു ഫ്രണ്ട്‌ലി വൈബായിരുന്നു അദ്ദേഹവുമായി ഉണ്ടായത്. സെറ്റില്‍ മമ്മൂക്ക എന്റെയൊപ്പം കളിക്കാനെല്ലാം കൂടിയിരുന്നു. അദ്ദേഹത്തിന്റെ മടിയിലിരുന്ന് പുള്ളിയുടെ ലാപ്‌ടോപിലാണ് ഞാന്‍ കളിച്ച് കൊണ്ടിരുന്നത്. അതുപോലെ തന്നെയാണ് സനുഷയും. ഇന്‍സ്റ്റഗ്രാമില്‍ ഞങ്ങള്‍ ടെക്സ്റ്റ് ചെയ്യാറുണ്ട്. ചിത്രത്തിന്റെ പതിനഞ്ച് വര്‍ഷം പൂര്‍ത്തിയായ സമയത്ത് ഒരു ഫോട്ടോ ഷൂട്ടില്‍ വെച്ച് ഞങ്ങള്‍ രണ്ട് പേരും കണ്ടിരുന്നു. 2019ലായിരുന്നു അത്,’ യഷ് പറയുന്നു.

കാഴ്ച. Photo: X.com

കാഴ്ചയ്ക്ക് ശേഷം മറ്റ് സിനിമകളിലൊന്നും അഭിനയിച്ചിരുന്നില്ലെന്നും അതിനായി ശ്രമം നടത്തിയിട്ടില്ലെന്നും താരം പറഞ്ഞു. എന്നാല്‍ ഇനിയൊരു അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും അഭിനയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Kaazhcha movie fame Yash Malavya talks about Mammootty

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.