ഒരുപാടുനാള്‍ ഞാന്‍ കണ്ട് നടന്ന സ്വപ്‌നമാണ് ആശാന്‍: ജോമോന്‍ ജ്യോതിര്‍
Malayalam Cinema
ഒരുപാടുനാള്‍ ഞാന്‍ കണ്ട് നടന്ന സ്വപ്‌നമാണ് ആശാന്‍: ജോമോന്‍ ജ്യോതിര്‍
ഐറിന്‍ മരിയ ആന്റണി
Thursday, 5th February 2026, 11:15 pm

ജോണ്‍ പോള്‍ ജോര്‍ജിന്റെ സംവിധാനത്തില്‍ ഇന്ദ്രന്‍സ്, ജോമോന്‍ ജ്യോതിര്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തിയ ആശാന്‍ ഫെബ്രുവരി 5നാണ് തിയേറ്ററുകളിലെത്തിയത്. അമ്പിളിക്ക് ശേഷം ജോണ്‍ പോള്‍ ഒരുക്കിയ ചിത്രത്തില്‍ നൂറോളം പുതമുഖങ്ങളും അണിനിരക്കുന്നുണ്ട്.

സിനിമയില്‍ അനന്തന്‍ എന്ന കഥാപാത്രമായാണ് ജോമോന്‍ എത്തിയത്. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ ആശാന്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ജോമോന്‍.

Photo: ജോമോന്‍ ജ്യോതിര്‍ ആശാന്‍ സിനിമയിലെ രംഗത്തില്‍ നിന്ന്/ youtube.com  

‘ഒരുപാട് നാള്‍ ഞാന്‍ കണ്ട് നടന്ന ഒരു സ്വപ്‌നമാണ് ആശാന്‍. അതിനോട് എനിക്ക് വല്ലാത്തൊരു അറ്റാച്ച്‌മെന്റും ഫീലിങ്ങ്‌സുമുണ്ട്. ജോണ്‍ പോള്‍ ഈ സിനിമയെ പറ്റി സംസാരിച്ചിരുന്നപ്പോഴും ഞാന്‍ കുറച്ച് നേരം മിണ്ടാതിരുന്നു. കാരണം രോമാഞ്ചം എന്ന സിനിമയിലൂടെയാണ് ഞാന്‍ വന്നത്. വന്ന സമയത്ത് ഞാന്‍ ഒന്നും ആലോചിച്ചിരുന്നില്ല.

ഇങ്ങനെയൊരു പ്രൊജക്ട് വരുമെന്നോ അതില്‍ ഭാഗമാകാന്‍ കഴിയമെന്നോ ഞാന്‍ കരുതിയില്ല. സിനിമ തുടങ്ങിയപ്പോള്‍ ചെറിയൊരു സിനിമയായാണ് തുടങ്ങിയത്. പിന്നെ ഇത് മൊത്തതില്‍ ഒരു വലിയ സിനിമയായി. വേഫയര്‍ പ്രൊഡക്ഷന്‍സ് ഏറ്റെടുത്തപ്പോള്‍ സിനിമ ഒരു വലിയ പ്രൊജക്ട് ആയി മാറി,’ ജോമോന്‍ പറയുന്നു.

നല്ലൊരു സിനിമയില്‍ നായകനായി വരാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും എടുത്ത് ചാടി ഒരു സിനിമ ചെയ്യുന്നതിനും നല്ലത് നല്ലൊരു ചിത്രത്തിന്റെ ഭാഗമാകുകയാണെന്നും നടന്‍ പറഞ്ഞു. അങ്ങനെ കിട്ടിയ സിനിമയാണ് ആശാനെന്നും ജോമോന്‍ കൂട്ടിച്ചേര്‍ത്തു.

2023ല്‍ പുറത്തിറങ്ങിയ രോമാഞ്ചം എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച നടനാണ് ജോമോന്‍ ജ്യോതിര്‍. സിനിമയില്‍ ഡി.ജെ ബാബുവായി എത്തിയ ജോമോന്‍ സിനിമയില്‍ എത്തുന്നതിന് മുമ്പ് തന്നെ യൂട്യൂബ് വീഡിയോകളിലൂടെയും ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെയും ശ്രദ്ധ നേടിയിരുന്നു.

ഫാലിമി, ഗുരുവായൂരമ്പല നടയില്‍, വാഴ തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Content Highlight: Jomon Jyotir talks about the movie Aashan

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.