| Monday, 23rd June 2025, 7:46 am

ചുരുളി; തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കാനെന്ന് പറഞ്ഞു, എന്നാല്‍ അവരത് റിലീസ് ചെയ്തു; എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്: ജോജു ജോര്‍ജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എസ്. ഹരീഷിന്റെ രചനയില്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ മിസ്റ്ററി ചിത്രമാണ് ചുരുളി. വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോദ് ജോസ്, ജോജു ജോര്‍ജ്ജ്, സൗബിന്‍ ഷാഹിര്‍, ജാഫര്‍ ഇടുക്കി എന്നിവര്‍ അഭിനയിച്ച ചിത്രത്തിന് മിശ്ര അഭിപ്രായമാണ് ലഭിച്ചത്. അതേസമയം സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന തെറിവിളികള്‍ വളരെ വിവാദമായി മാറിയിരുന്നു.

ചുരുളി എന്ന ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് ജോജു ജോര്‍ജ്. തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കാന്‍ വേണ്ടിയാണെന്നാണ് തന്നോട് പറഞ്ഞതെന്നും തെറിയില്ലാത്ത ഭാഗവും താന്‍ ചെയ്തിരുന്നുവെന്നും ജോജു ജോര്‍ജ് പറയുന്നു. എന്നാല്‍ തെറിയുള്ളതാണ് അവര്‍ തിയേറ്ററില്‍ റിലീസ് ചെയ്തതെന്നും അക്കാര്യം തന്നോട് പറഞ്ഞിരുന്നില്ലെന്നും ജോജു വ്യക്തമാക്കി. ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് ഞാന്‍ തെറി പറഞ്ഞ് അഭിനയിച്ചത്. പക്ഷെ അവരത് റിലീസ് ചെയ്തു. അതിപ്പോള്‍ ഞാനാണ് ചുമന്ന് കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയേറ്ററില്‍ എത്തുക എന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല.

അങ്ങനെയാണ് വരുന്നതെന്ന് പറയേണ്ട മര്യാദയുണ്ടായിരുന്നു. അഭിനയിച്ചതിന് പൈസയൊന്നും കിട്ടിയിട്ടില്ല. അതില്‍ എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. ഞാനത് വിളിച്ച് ചോദിക്കുകയും ചെയ്തിരുന്നു. ആരും എന്നെ വിളിച്ച് ചോദിച്ചില്ല, മര്യാദയുടെ പേരില്‍ പോലും. പക്ഷെ ഞാന്‍ ജീവിക്കുന്ന എന്റെ നാട്ടില്‍ അതൊക്കെ വലിയ പ്രശ്നമായി. നന്നായി തെറി പറയുന്ന നാടാണ്. പക്ഷെ ഞാന്‍ പറഞ്ഞത് പ്രശ്നമായി മാറി,’ ജോജു ജോര്‍ജ് പറയുന്നു.

Content highlight: Joju George Talks About Churuli Movie

We use cookies to give you the best possible experience. Learn more