ഫലസ്തീൻ തടവുകാരുടെ വധശിക്ഷയെ എതിർത്ത് അറബ് രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന
World
ഫലസ്തീൻ തടവുകാരുടെ വധശിക്ഷയെ എതിർത്ത് അറബ് രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന
മുഹമ്മദ് നബീല്‍
Thursday, 2nd April 2026, 7:18 pm

വെസ്റ്റ്ബാങ്ക്: ഫലസ്‌തീൻ തടവുകാർക്ക് വധശിക്ഷ നടപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഇസ്രഈലിന്റെ പുതിയ നിയമനിർമാണം വലിയ സംഘർഷങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ.

തുർക്കി, ഈജിപ്ത്, ഇന്തോനേഷ്യ, ജോർദാൻ, പാകിസ്ഥാൻ, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ എട്ട്‌ രാജ്യങ്ങളിലെ മന്ത്രിമാർ സംയുക്ത പ്രസ്താവനയിലൂടെയാണ് ഈ ബില്ലിനെതിരെ രംഗത്തുവന്നത്.

‘ഈ നിയമനിർമാണം അപകടകരമായ ഒരു കടന്നുകയറ്റമാണ്, പ്രത്യേകിച്ച് ഫലസ്തീൻ തടവുകാർക്കെതിരെയുള്ള വിവേചനപരമായ പ്രയോഗം കണക്കിലെടുക്കുമ്പോൾ,’ പ്രസ്താവനയിൽ പറഞ്ഞു.

ഇത്തരത്തിലുള്ള നടപടികൾ സംഘർഷങ്ങൾ കൂടുതൽ വഷളാക്കാനും പ്രാദേശിക സ്ഥിരത തകർക്കാനും ഇടയാക്കും എന്നും പ്രസ്താവന കൂട്ടിച്ചേർത്തു.

ഇസ്രഈലിന്റെ വർധിച്ചുവരുന്ന വിവേചനപരമായ നടപടികൾ ഒരു വർണ്ണവിവേചന വ്യവസ്ഥിതി ഉണ്ടാക്കുമെന്നും ഫലസ്തീൻ ഭൂപ്രദേശത്തെ ജനതയുടെ അവകാശങ്ങളെയും അവരുടെ നിലനിൽപ്പിനെത്തന്നെയും നിഷേധിക്കുന്ന രീതി പ്രോത്സാഹിപ്പിക്കാനും കാരണമാകുമെന്ന് മന്ത്രിമാർ പറഞ്ഞു.

ഈ നടപടികൾ ഫലസ്തീൻ ജനതയ്ക്കെതിരായ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങളുടെ ഭാഗമാണെന്ന് പ്രസ്താവനയിൽ പറഞ്ഞു.

ഫലസ്തീനികളെ ലക്ഷ്യമിട്ടുള്ള ഇസ്രഈലിന്റെ വംശീയ വിവേചനങ്ങളോടും അടിച്ചമർത്തലുകളോടും തങ്ങൾക്കുള്ള എതിർപ്പ് മന്ത്രിമാർ ഉറപ്പിച്ചു പറയുകയും, എല്ലാവരും സംയമനം പാലിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.

സംഘർഷങ്ങൾ കൂടുതൽ വഷളാക്കാൻ ഇടയാക്കുന്ന തരത്തിൽ ഇസ്രഈൽ നടപ്പിലാക്കുന്ന നടപടികളിൽ നിന്ന് വിട്ടുനിൽക്കേണ്ടതിന്റെ അടിയന്തര ആവശ്യകത അവർ ഊന്നിപ്പറഞ്ഞു.

ഫലസ്തീനിലെ സ്ഥിരത നിലനിർത്തുന്നതിനും സാഹചര്യം കൂടുതൽ വഷളാകുന്നത് തടയുന്നതിനും ശക്തമായ അന്താരാഷ്ട്ര ശ്രമങ്ങൾ വേണമെന്നും അവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Content Highlight: Joint statement by Arab countries opposing the execution of Palestinian prisoners

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം