| Tuesday, 20th May 2025, 1:47 pm

ഒരുപാട് ട്രോളുകളില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്ന സീന്‍, എനിക്കുള്ള ഗിഫ്റ്റാണെന്ന് പറഞ്ഞാണ് അമ്പിളി ചേട്ടന്‍ ആ എക്‌സ്പ്രഷനിട്ടത്: ജോണി ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധാനരംഗത്ത് ഒരുപാട് കാലം നിറഞ്ഞുനിന്നയാളാണ് ജോണി ആന്റണി. സി.ഐ.ഡി മൂസയിലൂടെ സ്വതന്ത്രസംവിധായകനായ ജോണി ആന്റണി മലയാളികള്‍ക്ക് ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ഇന്ന് അഭിനേതാവെന്ന നിലയില്‍ മലയാളസിനിമയിലെ നിറസാന്നിധ്യമാണ് ജോണി ആന്റണി. കോമഡി റോളുകളിലും ക്യാരക്ടര്‍ റോളുകളിലും ജോണി ആന്റണി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

തന്റെ ആദ്യചിത്രമായ സി.ഐ.ഡി. മൂസയുടെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ജോണി ആന്റണി. ചിത്രത്തില്‍ എല്ലാവരെയും ഒരുപോലെ പൊട്ടിച്ചിരിപ്പിച്ച രംഗങ്ങളിലൊന്നാണ് ജഗതിയും ഒടുവില്‍ ഉണ്ണികൃഷ്ണനും തമ്മിലുള്ള കൗണ്ടര്‍ ഡയലോഗ് സീന്‍. ആ സീനില്‍ എല്ലാം പറഞ്ഞു കഴിഞ്ഞ ശേഷം ജഗതി ചമ്മുന്ന എക്‌സ്പ്രഷനിടുന്നുണ്ടെന്ന് ജോണി ആന്റണി പറഞ്ഞു.

ആ സീന്‍ ഷൂട്ട് ചെയ്യുന്നതിന് എല്ലാവര്‍ക്കും ഡയലോഗും സിറ്റുവേഷനും വിശദീകരിച്ച് കൊടുത്ത ശേഷം സീനിന്റെ അവസാനം ഒരു ഐറ്റം ഇടാമെന്ന് ജഗതി ശ്രീകുമാര്‍ തന്നോട് പറഞ്ഞിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്താണെന്ന് തനിക്ക് മനസിലായില്ലെന്നും ഷൂട്ട് ചെയ്തപ്പോള്‍ ജഗതി ഇട്ട എക്‌സ്പ്രഷന്‍ എല്ലാവരെയും ചിരിപ്പിച്ചെന്നും ജോണി ആന്റണി പറയുന്നു.

തനിക്കുള്ള ഗിഫ്റ്റാണെന്ന് പറഞ്ഞാണ് ജഗതി ആ എക്‌സ്പ്രഷനിട്ടതെന്നും ആ സീനിനെ എന്‍ഹാന്‍സ് ചെയ്തത് ജഗതിയുടെ എക്‌സ്പ്രഷനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നും ട്രോളന്മാര്‍ ആഘോഷിക്കുന്ന സീനായി അത് നിറഞ്ഞുനില്‍ക്കുന്നുണ്ടെന്നും ജഗതിക്കല്ലാതെ മറ്റാര്‍ക്കും അങ്ങനെ ചെയ്യാന്‍ സാധിക്കില്ലെന്നും ജോണി ആന്റണി പറഞ്ഞു. ജാങ്കോ സ്‌പേസ് ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സി.ഐ.ഡി. മൂസയില്‍ ദിലീപും പട്ടിയും കൂടി ജനലിലൂടെ ഒളിഞ്ഞുനോക്കുന്ന സീനുണ്ടല്ലോ, താഴെ ഭാവന അവരുടെ പട്ടിയെ കളിപ്പിച്ചുകൊണ്ടിരിക്കുന്നു, ഇവര്‍ രണ്ടും കൂടി അത് ഒളിഞ്ഞുനോക്കുന്നു. ആ സീന്‍ കണ്ടിട്ട് ഒടുവിലേട്ടനും അമ്പിളി ചേട്ടനും വന്ന് കൗണ്ടറടിക്കുന്ന ഡയലോഗ്. ‘പട്ടിയുടെ കൂടെയാ മോന്റെ കളി, പേയിളകാതെ സൂക്ഷിച്ചോ’ എന്ന് അമ്പിളി ചേട്ടന്‍ പറയുന്നു. ‘ഇത് തന്നെയാ ഞാനെന്റെ മോളോടും പറയുന്നത്’ എന്ന് ഒടുവിലേട്ടന്‍ കൗണ്ടറടിക്കുന്നുണ്ട്.

ആ സീന്‍ അവര്‍ക്ക് പറഞ്ഞുകൊടുക്കുമ്പോള്‍ അമ്പിളി ചേട്ടന്‍ എന്നോട്, ‘സീനിന്റെ അവസാനം ഞാനൊരു സാധനമിടാം. അത് നിനക്കുള്ള ഗിഫ്റ്റാണ്’ എന്ന് പുള്ളി പറഞ്ഞു. എന്നിട്ടാണ് ആ സീനിന്റെ ലാസ്റ്റ് പുള്ളി ആ എക്‌സ്പ്രഷനിടുന്നത്. ആ സീനിനെ എന്‍ഹാന്‍സ് ചെയ്തത് അമ്പിളി ചേട്ടന്റെ എക്‌സ്പ്രഷനാണ്. ഇന്നും ട്രോള്‍ പേജിലൊക്കെ അത് കാണാന്‍ പറ്റും. അമ്പിളി ചേട്ടനല്ലാതെ വേറെയാര്‍ക്കും അത് സാധിക്കില്ല,’ ജോണി ആന്റണി പറഞ്ഞു.

Content Highlight: Johny Antony about Jagathy Sreekumar’s iconic expression in CID Moosa movie

Latest Stories

We use cookies to give you the best possible experience. Learn more