ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരത്തിലെ നാലാം ദിനം അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ഫോളോ ഓണിനിറങ്ങിയ വിന്‍ഡീസ് 78 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് നേടിയത്. ക്രീസിലുള്ളത് ഷായി ഹോപ്പും (189 പന്തില്‍ 92*) റോസ്ടണ്‍ ചെയ്‌സുമാണ് (34 പന്തില്‍ 23*).

അതേസമയം ടീമിന് വേണ്ടി മിന്നും പ്രകടനം നടത്തിയാണ് വിന്‍ഡീസ് ഓപ്പണര്‍ ജോണ്‍ കാംബെല്‍ പുറത്തായത്. 199 പന്തില്‍ നിന്ന് മൂന്ന് സിക്‌സും 12 ഫോറും ഉള്‍പ്പെടെ 115 റണ്‍സാണ് താരം നേടിയത്. രവീന്ദ്ര ജഡേജയുടെ പന്തിലായിരുന്നു താരം കൂടാരം കയറിയത്.

സെഞ്ച്വറി നേടി മിന്നും പ്രകടനം നടത്തിയതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും കാംബെല്‍ സ്വന്തമാക്കിയിരുന്നു. ഇന്ത്യയ്‌ക്കെതിരെ ടെസ്റ്റില്‍ 23 വര്‍ഷങ്ങള്‍ക്ക് ശേഷം സെഞ്ച്വറി നേടുന്ന വിന്‍ഡീസ് ഓപ്പണര്‍ എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. മാത്രമല്ല ടെസ്റ്റില്‍ തന്റെ കന്നി സെഞ്ച്വറി കൂടെയാണ് കാംബെല്‍ രേഖപ്പെടുത്തിയത്. ഇന്നിങ്‌സിന്റെ തുടക്കം തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ട വിന്‍ഡീസിനെ കൈപിടിച്ചുയര്‍ത്തിയത് കാംബെല്ലും ഷായ് ഹോപ്പുമായിരുന്നു. 150+ റണ്‍സിന്റെ മികച്ച പര്‍ട്ണര്‍ഷിപ്പായിരുന്നു ഇരുവരും പടുത്തുയര്‍ത്തിത്.

ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജും, രവീന്ദ്ര ജഡേജയും, വാഷിങ്ടണ്‍ സുന്ദറും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തിയിട്ടുണ്ട്. കാംബെല്ലിന് പുറമെ തഗെനരെയ്ന്‍ ചന്ദര്‍പോളിനേയും (30 പന്തില്‍ 10), അലിക് അത്തനാസയേയുമാണ് (13 പന്തില്‍ 7) വിന്‍ഡീസിന് നഷ്ടമായത്.

അതേസമയം ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയ്ക്ക് വേണ്ടി ബൗളിങ്ങില്‍ തിളങ്ങിയത് കുല്‍ദീപ് യാദവാണ്. അഞ്ച് വിക്കറ്റുകളാണ് താരം നേടിയത്. താരത്തിന് പുറമെ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റാണ് നേടിയത്. മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവര്‍ ഒരു വിക്കറ്റും നേടി.

വിന്‍ഡീസിന് വേണ്ടി ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തിയത് അലിക് അത്തനാസയാണ്. 41 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. ഷായ് ഹോപ്പ് 36 റണ്‍സും, ഓപ്പണര്‍ തകനരെയ്ന്‍ ചന്ദര്‍പോള്‍ 34 റണ്‍സും നേടി. ക്യാപ്റ്റന്‍ റോസ്ടണ്‍ ചെയ്‌സ് പൂജ്യം റണ്‍സിനാണ് മടങ്ങിയത്. ജഡേജക്കാണ് വിക്കറ്റ്. അവസാന ഘട്ടത്തില്‍ ഖാരി പിയറി 23 റണ്‍സും ആന്‍ഡേഴ്‌സന്‍ ഫിലിപ്പ് 24 റണ്‍സും നേടിയിരുന്നു.

Content Highlight: John Campbell In Great Record Achievement In Great Record Achievement In Test Cricket