ഹണി ബീയിലെ ആ കഥാപാത്രമായി നിവിന്‍ പോളിയെ സമീപിച്ചിരുന്നു; ഓര്‍മ പങ്കുവെച്ച് ജീന്‍ പോള്‍ ലാല്‍
Malayalam Cinema
ഹണി ബീയിലെ ആ കഥാപാത്രമായി നിവിന്‍ പോളിയെ സമീപിച്ചിരുന്നു; ഓര്‍മ പങ്കുവെച്ച് ജീന്‍ പോള്‍ ലാല്‍
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 7th July 2026, 10:03 am

മലയാളത്തിലെ മികച്ച സംവിധായകനും അഭിനേതാവുമായ ലാലിന്റെ മകനെന്നതിലുപരി മോളിവുഡില്‍ സ്വന്തമായി ഒരു സ്ഥാനം കണ്ടെത്താന്‍ സാധിച്ച അഭിനേതാവാണ് ജീന്‍ പോള്‍ ലാല്‍. സംവിധായകനായി കരിയര്‍ ആരംഭിച്ച ജീനിന്റെ ആദ്യ ചിത്രമായിരുന്നു 2013ല്‍ പുറത്തിറങ്ങിയ ഹണി ബീ. ആസിഫ് അലി, ശ്രീനാഥ് ഭാസി, ബാബുരാജ്, ഭാവന തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം വലിയ വിജയമാകുകയും ട്രെന്‍ഡ് സെറ്ററായി മാറുകയും ചെയ്യുകയായിരുന്നു.

ജീന്‍ പോള്‍ ലാല്‍. Photo: X.com

പിന്നീട് ഹായ് ഐ ആം ടോണി, ഹണീ ബീ 2, ഡ്രൈവിങ് ലൈസന്‍സ്, സുനാമി, നടികര്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം സംവിധാനം ചെയ്ത ജീന്‍ അഭിനയത്തിലും തന്റെ മികവ് തെളിയിച്ചിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ജീന്‍ പുതുതായി അഭിനയിച്ച ചിത്രമാണ് ചിദംബരം എസ്. പൊതുവാള്‍ സംവിധാനം ചെയ്ത് കഴിഞ്ഞ മാസം തിയേറ്ററുകളിലെത്തിയ ബാലന്‍ ദി ബോയ്. മികച്ച നിരൂപക പ്രശംസ സ്വന്തമാക്കി മുന്നേറുന്ന ചിത്രത്തില്‍ പൊലീസ് കഥാപാത്രത്തെയായിരുന്നു ജീന്‍ അവതരിപ്പിച്ചത്.

ചിത്രവുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ആദ്യ ചിത്രമായ ഹണി ബീയെ കുറിച്ച് ജീന്‍ പോള്‍ ലാല്‍ പറഞ്ഞ വാക്കുകളാണ് സിനിമാ ലോകത്ത് ചര്‍ച്ചയാകുന്നത്. ചിത്രത്തില്‍ ബാബുരാജ് അവതരിപ്പിച്ച ഫെര്‍ണാണ്ടോ എന്ന കഥാപാത്രത്തിന്റെ കാസ്റ്റിങ്ങിനെ കുറിച്ച് സംസാരിക്കുകയായിരുന്നു താരം.

ഹണി ബീ. Photo: Jio Hotstar

ഫെര്‍ണാണ്ടോ എന്ന കഥാപാത്രം ചെയ്യാനായി ഒരുപാട് പേരെ സമീപിച്ചിട്ടുണ്ടെന്നും കൂട്ടത്തില്‍ നിവിന്‍ പോളിയെയും സമീപിച്ചിരുന്നുവെന്ന് പറയുകയാണ് ജീന്‍ പോള്‍ ലാല്‍. എന്നാല്‍ എല്ലാവരും കഥ കേട്ടിട്ട് വര്‍ക്കായില്ലെന്ന് പറയുകയായിരുന്നുവെന്നും അതിന് ശേഷമാണ് ബാബുരാജിലേക്ക് എത്തിയതെന്നും സംവിധായകന്‍ പറഞ്ഞു. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രത്തിന് ശേഷം ബാബുരാജ് ഹാസ്യവേഷങ്ങള്‍ ചെയ്യാന്‍ എക്‌സൈറ്റഡായി നില്‍ക്കുകയായിരുന്നുവെന്നും കഥ കേട്ടതോടെ പെട്ടെന്ന് ജോയിന്‍ ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Jean Paul lal talks about his plans to cast Nivin Pauly in Honey Bee

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.