മലയാളികളുടെ പ്രിയ താരങ്ങളിലൊരാളായ ജയറാം തന്റെ സിനിമാ ജീവിതത്തെകുറിച്ചും ആരാധകരോടുള്ള ബന്ധത്തെക്കുറിച്ചും തുറന്നുപറയുകയാണ്. ഒരു പൊതു സ്ഥലത്ത് ചെല്ലുമ്പോൾ ആരും തന്നെ തിരിച്ചറിയാതിരുന്നാൽ തനിക്ക് വലിയ വിഷമമുണ്ടാകുമെന്നാണ് താരം പറയുന്നത്. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിയമുഖത്തിൽ സംസാരിക്കുകയായിരുന്നു ജയറാം.
‘സിനിമയിൽ വരുന്ന ആളുകളുടെ പ്രധാന പ്രശ്‌നം അവരുടെ പ്രൈവസി പോകുന്നു എന്നതാണ്, ആരെങ്കിലും പത്ത് പേര് വന്നില്ലെങ്കിൽ എൻ്റെ കാര്യം പോക്കാണ്. ഒരു സ്ഥലത്ത് ചെന്നാൽ ആരും ഫോട്ടോയെടുക്കാൻ വരുന്നില്ല, ഒന്നിനും വരുന്നില്ല, എന്നെ തിരിച്ചറിയുന്നില്ല എന്നറിഞ്ഞാൽ തകർന്നു പോകും.
പുതിയ തലമുറ വരുന്നു. എപ്പോഴും നമ്മളെ കാണുമ്പോൾ നൂറ് പേരിൽ ഒരമ്പത് പേരെങ്കിലും ഓടി വന്നിട്ട് ജയറാമേട്ട എന്ന് പറഞ്ഞ് കൈ തരുന്ന ആ സന്തോഷമില്ലേ, അത് തന്നെയാണ് ഏറ്റവും വലിയ കാര്യം,’ ജയറാം പറഞ്ഞു
അതേസമയം ജയറാമും മകൻ കാളിദാസ് ജയറാമും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘ആശകൾ ആയിരം’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. 23 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒരുമിച്ച് ബിഗ് സ്ക്രീനിൽ എത്തുന്നത്. കൊച്ചു കൊച്ചു നസന്തോഷങ്ങൾ, എന്റെ വീട് അപ്പുവിന്റേയും എന്നിവയ്ക്ക് ശേഷം അച്ഛൻ–മകൻ കൂട്ടുകെട്ടായി അവർ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുകയാണ്.
ജി. പ്രജിത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ ആശാ ശരത്, ഇഷാനി കൃഷ്ണൻ, ഷറഫുദീൻ, രമേശ് പിഷാരടി തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും കൃഷ്ണമൂർത്തിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജയറാം അവതരിപ്പിക്കുന്ന ഹരിഹരൻ എന്ന കഥാപാത്രവും കാളിദാസിന്റെ പ്രകടനവും പ്രേക്ഷകരുടെ കൈയ്യടി നേടുന്നുണ്ട്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.