മലയാളികളുടെ പ്രിയ താരമാണ് ജയറാം. താരം ചെയ്ത ഓരോ കഥാപാത്രങ്ങളും ഇന്നും മലയാളി പ്രേക്ഷകരുടെ മനസിൽ തങ്ങി നിൽക്കുന്നവയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് തുടങ്ങിയ മറ്റ് ഭാഷകളിലും താരം തന്റെ സാന്നിധ്യമറിയിക്കുകയും സജീവമാകുകയും ചെയ്തിട്ടുണ്ട്.
അടുത്തിടെ തിയറ്ററുകളിലെത്തിയ ആശകൾ ആയിരം മികച്ച വിജയം കൈവരിക്കുകയും ചെയ്തിരുന്നു. ജയറാം–കാളിദാസ് ജയറാം കൂട്ടുകെട്ട് ഒന്നുകൂടി കാണണമെന്ന് ആഗ്രഹിച്ച പ്രേക്ഷകർക്ക് ഒരു വിരുന്ന് തന്നെയായിരുന്നു ചിത്രം സമ്മാനിച്ചത്.
ഇപ്പോൾ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ തനിക്ക് പഠിക്കാൻ കഴിയാതെ പോയ നീന്തലിനെ കുറിച്ച് തുറന്ന് പറയുകയാണ് താരം.
‘കഷ്ടപ്പെട്ട് പഠിച്ചിട്ട് പഠിക്കാതെ പോയ ഒരു കാര്യമുണ്ട്. അപരൻ എന്ന സിനിമയ്ക്ക് വിളിക്കുമ്പോൾ തന്നെ സാർ എന്റെ അടുത്ത സിനിമയിൽ കടലിൽ നീന്താൻ ഉള്ളതാണ്, അതുകൊണ്ട് നീന്തൽ നന്നായി പഠിക്കണം എന്ന് പറഞ്ഞു. തിരുവനന്തപുരത്ത് മസ്കറ്റ് ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ ദിവസവും വൈകുന്നേരം എല്ലാം റെഡി ആക്കി സാർ തന്നെ പൈസയും അടച്ച് അയക്കും.
അവിടെ പോയി കഴുത്ത് വരെ വെള്ളത്തിൽ കിടക്കും തല മാത്രം പുറത്താക്കി. മുങ്ങിയാൽ ശ്വാസം മുട്ടും. അങ്ങനെ ഏകദേശം ഒരു പത്ത് മുപ്പത് ദിവസം നിന്നു. എന്നിട്ടും നീന്തൽ ഒന്നും ഞാൻ പഠിച്ചില്ല വെറുതെ വെള്ളത്തിൽ പൊങ്ങി കിടന്നു.
മുപ്പത് ദിവസം കഴിഞ്ഞപ്പോൾ സാർ ചോദിച്ചു എങ്ങനെയുണ്ടായിരുന്നെന്ന്. ഞാൻ പറഞ്ഞു പെർഫെക്റ്റ് ആയിട്ടുണ്ടെന്ന്. അപ്പോൾ തന്നെ സാർ പറഞ്ഞു എന്നാൽ വാ നമുക്ക് കടലിലേക്കു പോകാം എന്ന്. ആ സിനിമയിൽ കടലിൽ പോയിട്ട് മൂന്നാമത്തെ ദിവസം എന്റെ ഡെഡ് ബോഡി വരുന്നതാണ്. ഞാൻ വിചാരിച്ചു അതോടെ എന്റെ കാര്യം തീരുമാനമായെന്ന്,’ ജയറാം പറഞ്ഞു.
ഇതോടൊപ്പം കാളിദാസ് ജയറാമിന്റെ വാക്കുകളും ശ്രദ്ധേയമായി. ‘കഴിഞ്ഞ വർഷം ഞങ്ങൾ ദുബൈയിൽ പോയപ്പോൾ നാല് ഫീറ്റ് ആഴമുള്ള സ്വിമ്മിങ് പൂളുണ്ട്. അപ്പ അതിൽ മുങ്ങിപ്പോയി എന്നിട്ട് ചക്കിയാണ് രക്ഷിച്ചത്.
അച്ഛനെ രക്ഷിക്കാൻ ചക്കി ചാടേണ്ടി വന്നു,’ കാളിദാസ് ജയറാം ചിരിച്ചുകൊണ്ട് പറഞ്ഞു. അച്ഛനും മകനും പങ്കുവെച്ച ഈ രസകരമായ അനുഭവം സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്.
Content Highlight: Jayaram and Kalidas Jayaram share swimming memories
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.