| Monday, 23rd June 2025, 7:24 pm

വ്യസനസമേതത്തില്‍ എന്റെ കഥാപാത്രം ചെയ്യേണ്ടത് ഷമീറായിരുന്നു, ഞാന്‍ മതിയെന്ന് പറഞ്ഞത് വിപിന്‍ദാസ്: ജാസിം ഹാഷിം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിപിന്‍ എസിന്റെ സംവിധാനത്തില്‍ അനശ്വര രാജന്‍, മല്ലിക സുകുമാരന്‍, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോന്‍ ജ്യോതിര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് വ്യസനസമേതം ബന്ധുമിത്രാദികള്‍.

മരണവീട് പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടിയത്. ചിത്രത്തില്‍ വാര്‍ഡ് മെമ്പറുടെ വേഷത്തില്‍ എത്തിയത് സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറും ചൂരല്‍ എന്ന പേജിലൂടെ ഏവര്‍ക്കും സുപരിചതനുമായ ജാസിം ഹാഷിം ആയിരുന്നു.

എന്നാല്‍ ആ കഥാപാത്രത്തിലേക്ക് ഷെമീറിനെയായിരുന്നു സംവിധായകന്‍ വിപിന്‍ എസ് ആദ്യം പരിഗണിച്ചിരുന്നതെന്ന് ജാസിം പറയുന്നു. നിര്‍മാതാവ് വിപിന്‍ദാസാണ് തന്നെ സജസ്റ്റ് ചെയ്തതെന്നും പ്രേമലുവില്‍ ഷെമീര്‍ ഒരു വേഷം ചെയ്തതുകൊണ്ട് തന്നെ പുതിയ ആള്‍ ചെയ്യുന്നത് നന്നാകുമെന്ന് വിപിന്‍ദാസ് പറകയുകയായിരുന്നെന്നും ജാസിം പറയുന്നു.

‘സംവിധായകന്‍ വിപിന്‍ ചേട്ടന്‍ കുറേ നാള്‍ മുമ്പ് ഓണ്‍ ആക്കിയ പ്രൊജക്ട് ആയിരുന്നു ഇത്. അന്ന് ഞാനും ഷമീറും ഇതില്‍ ഉണ്ടായിരുന്നു. പിന്നെ വിപിന്‍ദാസ് ചേട്ടന്‍ വന്ന ശേഷമാണ് പുള്ളി സ്‌ക്രിപ്റ്റില്‍ കുറച്ച് ചേഞ്ചൊക്കെ വരുത്തുന്നത്.

അതോടെ കാസ്‌റ്റൊക്കെ മാറി. നമ്മുടെ റോള്‍ ഒക്കെ പോയി. പിന്നെ ഞാനും ഷമീറും ചെയ്യാനിരുന്ന ക്യാരക്ടര്‍ ഒരാള്‍ ആയി മാറി. അത് വേറൊരാള്‍ ചെയ്യാന്‍ കാസ്റ്റ് ആയതാണ്. പിന്നെ ഷൂട്ടിന്റെ രണ്ട് ദിവസം മുന്‍പ് പുള്ളി എന്തോ കാരണം കൊണ്ട് മാറി.

ആ സമയത്താണ് ഞാന്‍ വിപിന്‍ചേട്ടന് മെസ്സേജ് അയക്കുന്നത്. പുള്ളി അങ്ങനെ വിളിച്ചു. സംവിധായകന്‍ വിപിന്‍ എസ്, ഷെമീറിനെ ആയിരുന്നു പ്രിഫര്‍ ചെയ്തിരുന്നത്.

എന്നാല്‍ വിപിന്‍ദാസ് ചേട്ടനാണ് നമുക്ക് ജാസിമിനെ ട്രൈ ചെയ്തു നോക്കാമെന്ന് പറയുന്നത്. ക്യാരക്ടറിന്റെ സ്വഭാവം വെച്ച് അതായിരിക്കും നല്ലത് എന്ന് പറഞ്ഞു. ഷമീറിനെ പ്രേമലുവില്‍ കണ്ടതല്ലേ. ഇവനെ പുതുതായി കാണട്ടെ എന്ന് വിപിന്‍ദാസ് ചേട്ടനാണ് പറയുന്നത്. അങ്ങനെയാണ് ഞാന്‍ ഇതില്‍ എത്തുന്നത്,’ ജാസിം പറഞ്ഞു.

ഇതിന് ശേഷം ഷമീര്‍ എന്തെങ്കിലും പറഞ്ഞോ എന്ന ചോദ്യത്തിന് തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്നും ഇനി മനസില്‍ എന്തെങ്കിലും തോന്നിയോ എന്നറിയില്ലെന്നുമായിരുന്നു ചിരിയോടെയുള്ള ജാസിമിന്റെ മറുപടി. ഷമീറിന് ഇഷ്ടം പോലെ സിനിമകള്‍ കയ്യിലുണ്ടെന്നും ജാസിം ഹാഷിം പറഞ്ഞു.

വാര്‍ഡ് മെമ്പറുടെ വേഷത്തിലാണ് ഞാന്‍ എത്തിയത്. രാഷ്ട്രീയക്കാരെ സംബന്ധിച്ച് മരണവീട്ടിലാണെങ്കിലും കല്യാണവീട്ടിലാണെങ്കിലും വന്ന് അവരെ കൊണ്ട് ചെയ്യാന്‍ പറ്റുന്ന റോള്‍ കാണിക്കുക എന്നതാണല്ലോ.

എനിക്ക് അവിടെ വന്ന് അത്തരത്തില്‍ ചില കാര്യങ്ങള്‍ കാണിക്കണം. ചുരുക്കത്തില്‍ ഞാനാണ്് മെയിന്‍ എന്ന് കാണിക്കണം. അതിനിടെ ചിലരുമായുള്ള കശപിശകളും മറ്റും വേറെയും ഉണ്ട്.

എന്റെ ക്യാരക്ടര്‍ കോമഡിയേ അല്ലായിരുന്നു. ചൂരലിലെ സാധനമേ അല്ലായിരുന്നു. അതുകൊണ്ട് തന്നെ അതിന്റെ ടെന്‍ഷനും ഉണ്ടായിരുന്നു. പെര്‍ഫോം ചെയ്യാന്‍ കോമഡി ഉണ്ടായിരുന്നില്ല. സീരിയസ് കോണ്‍വര്‍സേഷന്‍ ആയിരുന്നു. ബൈജു ചേട്ടന്‍, അസീസിക്ക, നോബി ചേട്ടന്‍ ഇവരൊക്കെയായിട്ടാണ് എന്റെ കോമ്പിനേഷന്‍,’ ജാസിം ഹാഷിം പറയുന്നു.

Content Highlight: Jassim Hashim about his character on Vysanasamedham Movie

We use cookies to give you the best possible experience. Learn more