| Saturday, 30th May 2026, 5:51 pm

മത പരിവര്‍ത്തനം ചെയ്തവര്‍ക്ക് പട്ടിക ജാതി പദവി പാടില്ലെന്ന് ആര്‍.എസ്.എസ് ബന്ധമുള്ള സംഘടന പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് മറ്റ് മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്ത ആദിവാസികള്‍ക്ക് പട്ടിക ജാതി (എസ്.ടി) പദവി നല്‍കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും ആര്‍.എസ്.എസ് ബന്ധമുള്ള സംഘടന നിവേദനം നല്‍കി.

ജന്‍ജാതീയ സുരക്ഷാ മഞ്ച് (ജെ.എസ്.എം) എന്ന സംഘടനയാണ് നിവേദനം നല്‍കിയത്. ആര്‍.എസ്.എസ് പിന്തുണയുള്ള വനവാസി കല്യാണ്‍ ആശ്രമവുമായി(വി.കെ.എ) ബന്ധമുള്ള ആദിവാസി അവകാശ സംഘടനയാണ് ജെ.എസ്.എം.

ഈ മാസം 28ന് ജെ.എസ്.എം പ്രതിനിധി സംഘം പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനത്തിനിടെ ഇരുവര്‍ക്കും നിവേദനം സമര്‍പ്പിച്ചതായി വി.കെ.എ പ്രസിഡന്റ് സത്യേന്ദ്ര സിങ് പറഞ്ഞതായി ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു.

1950ലെ ലോകുര്‍ കമ്മിറ്റി മാനദണ്ഡങ്ങള്‍ പ്രകാരം ‘പട്ടിക ജാതി’ എന്നത് നിയമപരമായി നിര്‍വചിക്കണം എന്ന ആവശ്യവും ജെ.എസ്.എം ഉന്നയിച്ചിട്ടുണ്ട്. ‘മതപരിവര്‍ത്തനം നടത്തിയവരുടെ പ്രശ്‌നം അഭിസംബോധന ചെയ്യാന്‍’ 1950ലെ ഭരണഘടനാ (പട്ടിക വര്‍ഗ) ഉത്തരവില്‍ ഭേദഗതി വരുത്തുകയോ വ്യക്തത വരുത്തുകയോ വേണമെന്ന ആവശ്യവും സംഘടന ഉന്നയിച്ചിട്ടുണ്ട്.

രാജ്യത്ത് ഒരു മതപരിവര്‍ത്തന വിരുദ്ധ നിയമം വേണമെന്നും ആവശ്യപ്പെട്ടതായി വി.കെ.എ പ്രസിഡന്റ് പറഞ്ഞുവെന്നും ദ പ്രിന്റ് റിപ്പോര്‍ട്ടിലുണ്ട്. ഒരു കേന്ദ്ര നിയമം ഇക്കാര്യത്തില്‍ വേണമെന്നും നിലവില്‍ ഛത്തീസ്ഗഡിലുള്ള ഇത്തരത്തിലുള്ള നിയമം കൂടുതല്‍ സംസ്ഥാനങ്ങള്‍ കൊണ്ടുവരണമെന്നും സിങ് പറഞ്ഞതായി ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു.

നിവേദനം സമര്‍പ്പിച്ചപ്പോള്‍ ‘നീതി നടപ്പാക്കാം എന്ന് പ്രധാനമന്ത്രിയില്‍ നിന്ന് ഉറപ്പ് ലഭിച്ചു,’ എന്ന് സിങ് പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

മതപരിവര്‍ത്തനം നടത്തിയ ശേഷം ആദിവാസി വിശ്വാസവും ആചാരങ്ങളും സംസ്‌കാരങ്ങളും ഉപേക്ഷിച്ച വ്യക്തിയെ പട്ടിക വര്‍ഗത്തിലുള്ള വ്യക്തിയായി കണക്കാനാവില്ലെന്ന് നിവേദനത്തില്‍ പറയുന്നതായും സത്യേന്ദ്ര സിങ്ങിനെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ക്രിസ്ത്യന്‍, ഇസ്‌ലാം മതതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്തവരെ പട്ടിക ജാതിയില്‍ നിന്ന് പുറത്താക്കാന്‍ നിയമ നിര്‍മാണ് നടത്തണം എന്ന ആവശ്യം ജെ.എസ്.എം നിരന്തരമായി ഉന്നയിച്ച് വരുന്നുണ്ട്. ഇതിനായി ഒരു ‘ഡീലിസ്റ്റിങ് ബില്ല്’ വേണമെന്ന് സംഘടന ആവശ്യമുന്നയിക്കുന്നു.

ജെ.എസ്.എം പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍ ഫലവത്തായ ചര്‍ച്ചകളുണ്ടായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 28ന് എക്‌സ് പോസ്റ്റില്‍ കുറിച്ചിരുന്നു. പ്രതിനിധി സംഘത്തോടൊപ്പമുള്ള ചിത്രവും പ്രധാനമന്ത്രി പങ്കുവച്ചിരുന്നു.

Content Highlight: RSS affiliate-backed outfit Janjatiya Suraksha Manch uirged PM and President to end ST quota benefits for ‘converted’ tribals

 

Latest Stories

We use cookies to give you the best possible experience. Learn more