| Tuesday, 1st July 2025, 4:12 pm

പട്ടിണി അനുഭവിച്ചിട്ടില്ലെങ്കിലും ദാരിദ്ര്യം നന്നായി അറിഞ്ഞിട്ടുള്ള നടനാണ് അദ്ദേഹം; അവസാന കാലത്ത് കുറ്റബോധം ഉണ്ടായിരുന്നു: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണനെ കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. കുറച്ചുകൂടെ കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിയാത്തതില്‍ അവസാന നാളുകളില്‍ ഒടുവില്‍ ഉണ്ണികൃഷ്ണന് കുറ്റബോധം ഉണ്ടായിരുന്നുവെന്ന് ജഗദീഷ് പറയുന്നു.

ദാരിദ്ര്യം നന്നായി അറിഞ്ഞിട്ടുള്ള നടനാണ് ഒടുവില്‍ ഉണ്ണിക്കൃഷ്ണനെന്നും സിനിമയില്‍ വന്ന ആദ്യ നാളുകളില്‍ പൈസ ചോദിച്ച് വാങ്ങാന്‍ അദ്ദേഹത്തിന് മടിയുണ്ടായിരുന്നുവെന്നും ജഗദീഷ് പറഞ്ഞു. ആദ്യത്തെ കുട്ടി ഉണ്ടായപ്പോള്‍ കെ.പി.എ.സി ലളിതയോട് പണം വാങ്ങിയാണ് ഒടുവില്‍ ഉണ്ണികൃഷ്ണന്‍ നാട്ടിലേക്ക് പോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അവസാന കാലത്ത് അദ്ദേഹത്തിന് കുറ്റബോധം ഉണ്ടായിരുന്നു. കുറച്ചുകൂടെ റോളുകള്‍ ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. വളരെയധികം ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന്റെ തുടക്കം കലാനിലയം, നാടക വേദി എന്നിവകളില്‍ നിന്നെല്ലാമാണ്. സ്വാഭാവികമായി നമുക്കറിയാം ഒരു ഫിക്‌സഡ് പൈസ മാത്രമേ കിട്ടുകയുള്ളൂ.

ദാരിദ്ര്യം ഇല്ലായെന്ന് വേണമെങ്കില്‍ പറയാം. എന്നാലും വീട്ടിലേക്ക് കാര്യമായിട്ട് പണമൊന്നും അയച്ചുകൊടുക്കാന്‍ പറ്റില്ലായിരുന്നു. അതിനുശേഷം പ്രൊഫഷണല്‍ നാടക വേദിയില്‍ പോകുമ്പോഴും കാര്യമായ സാമ്പത്തിക നേട്ടം അദ്ദേഹത്തിന് ഇല്ലായിരുന്നു. പിന്നെ സിനിമയില്‍ വന്ന ആദ്യ നാളുകളില്‍ കാശൊക്കെ ചോദിച്ച് വാങ്ങാന്‍ അദ്ദേഹത്തിന് മടിയായിരുന്നു.

അദ്ദേഹത്തിന്റെ ക്യാരക്ടര്‍ അങ്ങനെയായിരുന്നു. വളരെ മിതമായിട്ടുള്ള പ്രതിഫലമായിരുന്നു അദ്ദേഹത്തിന്. എന്നാല്‍ ചിലതിലൊന്നും കിട്ടിയിട്ടുമില്ല. പട്ടിണി അനുഭവിച്ചിട്ടില്ലെങ്കിലും ദാരിദ്ര്യം നന്നായി അറിഞ്ഞിട്ടുള്ള നടനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ആദ്യത്തെ കുട്ടി ഉണ്ടായപ്പോള്‍ കെ.പി.എ.സി ലളിത ചേച്ചിയോട് 250 രൂപ കടം വാങ്ങിയാണ് അദ്ദേഹം നാട്ടിലേക്ക് പോകുന്നത്. അത്രയും ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു,’ ജഗദീഷ് പറയുന്നു.

Content Highlight: Jagadish talks about Oduvil Unnikrishnan

We use cookies to give you the best possible experience. Learn more