സൗത്ത് ആഫ്രിക്കക്കെതിരായ ഇംഗ്ലണ്ടിന്റെ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ആതിഥേയര്‍ വമ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. സതാംപ്ടണില്‍ നടന്ന മത്സരത്തില്‍ 342 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇംഗ്ലണ്ട് നേടിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 415 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പ്രോട്ടിയാസ് വെറും 72 റണ്‍സിന് പുറത്തായി. യുവതാരം ജേകബ് ബേഥലിന്റെയും സൂപ്പര്‍ താരം ജോ റൂട്ടിന്റെയും ഡബിള്‍ സെഞ്ച്വറിയുടെയും ആര്‍ച്ചറുടെ ഫോർഫറിന്റെയും കരുത്തിലാണ് ത്രീ ലയണ്‍സിന്റെ വിജയം.
മത്സരത്തില്‍ ബേഥല്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വെച്ചത്. താരം 82 പന്തില്‍ 110 റണ്‍സ് നേടി ഇംഗ്ലണ്ടിനായുള്ള തന്റെ കന്നി സെഞ്ച്വറി സ്വന്തമാക്കി. 134.15 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത യുവ താരത്തിന്റെ ഇന്നിങ്‌സില്‍ മൂന്ന് സിക്സും 13 ഫോറുമാണ് പിറന്നത്.
തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ തന്നെ ഒരു സൂപ്പര്‍ നേട്ടം ബേഥലിന് സ്വന്തം പേരില്‍ കുറിക്കാനായി. ഏകദിനത്തില്‍ ഇംഗ്ലണ്ടിനായി സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാകാനാണ് ബാറ്റര്‍ക്ക് സാധിച്ചത്.
(താരങ്ങള്‍ – പ്രായം – എതിരാളി – വേദി – വര്‍ഷം എന്നീ ക്രമത്തിൽ)
ഡേവിഡ് ഗോവര്‍ – 21 വയസ് 55 ദിവസം – പാകിസ്ഥാന്‍ – ദി ഓവല്‍ -1978
ഡേവിഡ് ഗോവര്‍ – 21 വയസ് 209 ദിവസം – ഓസ്‌ട്രേലിയ, മെല്‍ബണ്‍ – 1979
ജേക്കബ് ബെഥേല്‍ 21 വയസ് 319 ദിവസം – ദക്ഷിണാഫ്രിക്ക – സതാംപ്ടണ്‍ -2025
ക്രെയ്ഗ് കീസ്വെറ്റര്‍ – 22 വയസ് 97 ദിവസം – ബംഗ്ലാദേശ് – ചാറ്റോഗ്രാം – 2010
അലിസ്റ്റര്‍ കുക്ക് 22 വയസ് 239ദിവസം – ഇന്ത്യ – സതാംപ്ടണ്‍ – 2007
ബേഥലിന് പുറമെ റൂട്ടും മത്സരത്തില്‍ മൂന്നക്കം കടന്നിരുന്നു. താരം 96 പന്തില്‍ ആറ് ഫോറടക്കം നൂറ് റണ്‍സ് നേടി. കൂടാതെ 32 പന്തില്‍ പുറത്താകാതെ 62 റണ്‍സ് നേടിയ ജോസ് ബട്ലറും 48 പന്തില്‍ 62 റണ്‍സ് നേടിയ ജെയ്മി സ്മിത്തും ടീമിന് കരുത്തായി.
അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസിന് തൊട്ടതെല്ലാം പിഴക്കുകയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ ഏഴ് റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. 32 പന്തില്‍ 20 റണ്‍സ് നേടിയ കോര്‍ബിന്‍ ബോഷാണ് ടീമിന്റെ ടോപ് സ്‌കോറര്‍. വെറും മൂന്ന് താരങ്ങള്‍ക്ക് മാത്രമാണ് പ്രോട്ടിയാസ് നിരയില്‍ ഇരട്ടയക്കം കാണാന്‍ സാധിച്ചത്.
ഏയ്ഡന്‍ മര്‍ക്രവും വിയാന്‍ മുള്‍ഡറും പൂജ്യത്തിന് മടങ്ങിയപ്പോള്‍ അഞ്ച് പന്തില്‍ ഒരു റണ്‍ നേടിയാണ് റിയാന്‍ റിക്കല്‍ടണ്‍ പുറത്തായത്. തുടര്‍ച്ചായ ഇന്നിങ്‌സുകളില്‍ 50+ റണ്‍സടിച്ച് ചരിത്രം തിരുത്തിക്കുറിച്ച മാത്യൂ ബ്രീറ്റ്‌സ്‌കിക്കും സതാംപ്ടണില്‍ കാലിടറി. പിന്നാലെയെത്തിയവരും ഇതേ തകര്‍ച്ച നേരിട്ടതോടെ പ്രോട്ടിയാസ് 72 റണ്‍സിന് പുറത്താവുകയായിരുന്നു.
ഇംഗ്ലണ്ടിനായി ജോഫ്രാ ആര്‍ച്ചര്‍ നാല് വിക്കറ്റുമായി തിളങ്ങി. ആദില്‍ റഷീദ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ബ്രൈഡന്‍ കാര്‍സ് രണ്ട് വിക്കറ്റും വീഴ്ത്തി.
Content Highlight: Jacob Bethel became second youngest batter to score century for England in ODI