സിറിയയിലെ തെക്കൻ ഖുനൈത്രയിൽ വീണ്ടും റെയ്ഡ് നടത്തി ഇസ്രഈൽ സൈന്യം
World
സിറിയയിലെ തെക്കൻ ഖുനൈത്രയിൽ വീണ്ടും റെയ്ഡ് നടത്തി ഇസ്രഈൽ സൈന്യം
ശ്രീലക്ഷ്മി എ.വി.
Wednesday, 31st December 2025, 7:25 pm

ദമാസ്കസ്‍: സിറിയയിലെ തെക്കൻ ഖുനൈത്രയിൽ വീണ്ടും റെയ്ഡ് നടത്തി ഇസ്രഈൽ സൈന്യം.

ബുധനാഴ്ച ഖുനൈത്ര മേഖലയിലെ ഒന്നിലധികം ഗ്രാമങ്ങളിൽ ഇസ്രഈൽ സൈനിക പട്രോളിങ് സംഘം കടന്നു കയറുകയും ചെക്പോസ്റ്റുകൾ സ്ഥാപിക്കുകയും ചെയ്തതായി സിറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

മൂന്ന് വാഹനങ്ങളിലായാണ് ഇസ്രഈലി പട്രോളിങ് സംഘം ബീർ അജാമിന്റെ പ്രവേശനകവാടത്തിൽ നിന്നും തെക്കൻ ഖുനൈത്രയിലെ ബാരിഖ ഗ്രാമത്തിലേക്ക് പോയതെന്ന് സിറിയൻ അറബ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ദിവസം സമാനമായി വടക്കൻ ഖുനൈത്രയിലെ റുവൈഹിന, അൽ മുഷ്‌രിഫ, അൽ ആശ ഗ്രാമങ്ങളിലും ഇസ്രഈൽ സൈന്യം റെയ്ഡ് നടത്തിയിരുന്നു.

ഉം അൽ അസാമിന് സമീപം ഒരു താൽക്കാലിക ചെക്ക്‌പോയിന്റ് സ്ഥാപിക്കുകയും ഒരു താമസക്കാരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

സിറിയൻ സർക്കാർ നേരിട്ടുള്ള സൈനിക ഭീഷണി ഉയർത്തിയിട്ടില്ലെങ്കിലും സർക്കാർ കണക്കുകൾ പ്രകാരം, തെക്കൻ സിറിയയിൽ അതിർത്തി കടന്നുള്ള ആക്രമണങ്ങളും വ്യോമാക്രമണങ്ങളും ഇസ്രഈൽ നടത്തിയിട്ടുണ്ട്.

ഇത് സാധാരണക്കാർക്ക് നാശനഷ്ടമുണ്ടാക്കുകയും സൈനിക സൗകര്യങ്ങൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

2024 ഡിസംബർ മുതൽ ഇസ്രഈൽ തെക്കൻ സിറിയൻ മേഖലകളിൽ ആയിരത്തിലധികം വ്യോമാക്രമണങ്ങളും 400ലധികം കരയാക്രമണ നടത്തിയിട്ടുണ്ടെന്നും സിറിയൻ സർക്കാർ കണക്കുകൾ പറയുന്നു.

ഇസ്രഈലിന്റെ റെയ്‌ഡുകളെ കുറിച്ച് ഇസ്രഈൽ സൈന്യമോ സിറിയൻ അധികൃതരോ പ്രതികരിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.

2024 അവസാനത്തോടെ ബാഷർ അൽ അസദ് ഭരണത്തിന് ശേഷം സൈനികവൽക്കരിക്കപ്പെട്ട ബഫർ സോൺ ഇസ്രഈൽ പിടിച്ചെടുത്തിരുന്നു.

തുടർന്ന് സിറിയൻ ഗോലാൻ കുന്നുകളിലെ അധിനിവേശം ഇസ്രഈൽ വിപുലീകരിക്കുകയും ചെയ്തിരുന്നു.

1974-ൽ സിറിയയുമായുള്ള കരാർ ലംഘിച്ചുകൊണ്ടുള്ള നീക്കമായിരുന്നു ഇസ്രഈലിന്റെത്.

Content Highlight: Israeli forces conduct another raid in southern Quneitra, Syria

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.