ഇസ്‌ലാമാബാദ്: ഇറാൻ – അമേരിക്ക സംഘർഷത്തിന്റെ ഭാഗമായി ഹോർമുസ് കടലിടുക് അടച്ചതോടെ ഭക്ഷ്യ വസ്തുക്കൾക്ക് ക്ഷാമം നേരിട്ട ഗൾഫ് രാജ്യങ്ങൾക്ക് ഭക്ഷ്യ വസ്തുക്കൾ കയറ്റുമതി ചെയ്യാനൊരുങ്ങി പാകിസ്ഥാൻ.
അധികമായി ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കൾ ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനും ആഭ്യന്തര ഭക്ഷ്യ വിതരണം കാര്യക്ഷമമാക്കാനും പാക്കിസ്ഥാൻ പ്രധാന മന്ത്രി ഷെഹ്ബാസ് ഷെരിഫ് അധികാരികൾക്ക് നിർദേശം നൽകിയതായി അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
ഇറാൻ – അമേരിക്ക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾ കൂടുതൽ കാര്യക്ഷമമാക്കാനും തുറമുഖങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാൻ പദ്ധതിയിടുന്നതായും പ്രസ്താവനയിൽ പറയുന്നു.
ഇറാൻ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിയന്ത്രിച്ചതോടെ കപ്പൽ ഗതാഗതം കുത്തനെ കുറഞ്ഞു. തെരഞ്ഞെടുത്ത ചില കപ്പലുകളെ മാത്രമാണ് ഇറാൻ കടന്നുപോകാൻ അനുവദിക്കുന്നത്. ചില സന്ദർഭങ്ങളിൽ കപ്പൽ കടത്തിവിടുന്നതിന് 20 ലക്ഷം ഡോളർ വരെ ഫീസ് ഈടാക്കുന്നതായി വാർത്താ ഏജൻസിയായ ലോയ്ഡ്സ് ലിസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ലോക ഊർജ ഗതാഗതത്തിന്റെ 20 ശതമാനം കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഗൾഫിലേക്കുള്ള ഭക്ഷ്യ വസ്തുക്കളുടെ കൈമാറ്റത്തിലും നിർണായകമാണ്.
ചെങ്കടലിലേക്ക് പ്രവേശനമുള്ള സൗദി അറേബ്യയെ പോലുള്ള രാജ്യങ്ങളെ അടച്ചുപൂട്ടൽ അത്രത്തോളം ബാധിക്കില്ല. എന്നാൽ യു.എ.ഇ, കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങൾക്ക് ഇത് അതീവ നിർണ്ണായകമാണ്.