മസ്‌കത്ത്: വ്യാഴാഴ്ച ഒമാനില്‍ ആരംഭിച്ച യു.എസ്-ഇറാന്‍ ചര്‍ച്ചകള്‍ അവസാനിപ്പിച്ചു. ചര്‍ച്ച ചെയ്തത് ആണവ വിഷയം മാത്രമാണെന്ന് ഇറാന്‍ അറിയിച്ചു.
ചര്‍ച്ചകള്‍ തുടരേണ്ടതുണ്ടെന്നും ഭീഷണികളില്‍ നിന്നും യു.എസ് വിട്ടുനില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു.
‘ചര്‍ച്ചകള്‍ പൂര്‍ണമായും ആണവ വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു
. അമേരിക്കയുമായി മറ്റ് വിഷയങ്ങള്‍ സംസാരിക്കാനുദ്ദേശിക്കുന്നില്ല’, ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐ.ആര്‍.എന്‍.എയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അരാഗ്ചി വിശദീകരിച്ചു.
ഇറാനും യു.എസും തങ്ങളുടെ ഭരണകൂടങ്ങളുമായി ചര്‍ച്ച ചെയ്തതിന് ശേഷമായിരിക്കും മുന്നോട്ടുള്ള വഴിയെ കുറിച്ച് തീരുമാനിക്കുകയെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി പ്രതികരിച്ചു.
ഒമാന്റെ തലസ്ഥാനമായ മസ്‌ക്കത്തിലാണ് ചര്‍ച്ചകള്‍ നടന്നത്. അരാഗ്ചി യു.എസ് പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫുമായും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകന്‍ ജാരഡ് കുഷ്‌നെറുമായും ചര്‍ച്ച നടത്തി.
അമേരിക്കയുമായി രണ്ട് റൗണ്ട് പരോക്ഷ ചര്‍ച്ച നടത്തിയ ശേഷം ഇറാനിയന്‍ പ്രതിനിധി സംഘം മടങ്ങിയതായി ഇറാന്‍ സര്‍ക്കാര്‍ വാര്‍ച്ചാ ഏജന്‍സിയായ തസ്‌നിം റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്റെ ആണവ പദ്ധതിയെ കുറിച്ച് ഇരു രാജ്യങ്ങളും നടത്തിയ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചതായി ഒമാനും അറിയിച്ചു.
അതേസമയം, ഇറാന്റെ ബാലിസ്റ്റിലക് മിസൈല്‍ പദ്ധതി കൂടി ഉള്‍പ്പെടുത്തി ചര്‍ച്ച കൂടുതല്‍ വിപുലീകരിക്കണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് യു.എസ്.
അതേസമയം, ഒമാനില്‍ വെച്ച് ചര്‍ച്ചകള്‍ പുനരാരംഭിക്കുമോ എന്ന വിഷയത്തില്‍ വിശദീകരണങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
നേരത്തെ ഇറാന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനെ പിന്തുണയ്ക്കുമെന്നും ഏകപക്ഷീയമായ ഭീഷണിപ്പെടുത്തലിനെ എതിര്‍ക്കുമെന്നും ചൈന അറിയിച്ചിരുന്നു.
യു.എസ്-ഇറാന്‍ ചര്‍ച്ച തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു ചൈനയുടെ പ്രതികരണം.
Content Highlight: Iran says talks with US focused solely on nuclear issue