അമേരിക്കയുടെ ഉപരോധം കാറ്റില്‍ പറത്തി ഇറാന്‍; ഹോര്‍മുസ് കടന്ന് കപ്പലുകള്‍: റിപ്പോര്‍ട്ട്
Trending
അമേരിക്കയുടെ ഉപരോധം കാറ്റില്‍ പറത്തി ഇറാന്‍; ഹോര്‍മുസ് കടന്ന് കപ്പലുകള്‍: റിപ്പോര്‍ട്ട്
നിഷാന. വി.വി
Wednesday, 15th April 2026, 8:10 am

ടെഹ്‌റാന്‍: ആഗോള എണ്ണ വ്യാപരത്തിന്റെ ഈറ്റില്ലമായ ഹോര്‍മുസില്‍ ആധിപത്യം സ്ഥാപിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപരോധ പ്രഖ്യാപനം പാളി.

യു.എസ് സൈന്യത്തിന്റെ ഉപരോധം നിലനില്‍ക്കെ ഏഴ് വന്‍ കപ്പലുകള്‍ കടലിടുക്ക് കടന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഇറാനിയന്‍ തുറമുഖങ്ങളില്‍ നിന്നുള്ള കുറഞ്ഞത് രണ്ട് കപ്പലുകളെങ്കിലും ഹോര്‍മുസ് കടലിടുക്ക് കടന്നതായി സമുദ്ര ട്രാക്കിങ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇറാനുമായി ബന്ധപ്പെട്ട നാല് കപ്പലുകളും മറ്റ് മൂന്ന് കപ്പലുകളും ഹോര്‍മുസ് കടന്നതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടെ ഉപരോധത്തിനിനെതിരെ നാറ്റോ സഖ്യകക്ഷികള്‍ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ അപലപിച്ചിട്ടുണ്ട്. ഇറാന് പിന്തുണ പ്രഖ്യാപിച്ച് റഷ്യയും ചൈനയും രംഗത്തെത്തിയിരുന്നു.

ഇറാനും അമേരിക്കയും തമ്മില്‍ ഇസ്‌ലാമാബാദില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ അമേരിക്കയുടെ ഏകപക്ഷീയമായ ആവശ്യങ്ങളെ തുടര്‍ന്ന് പാളിയിരുന്നു. പിന്നാലെയാണ് ഹോര്‍മുസ് ഉപരോധിക്കുമെന്ന പ്രഖ്യാപനവുമായി ട്രംപ് രംഗത്തെത്തിയത്.

ഇറാനിയന്‍ കപ്പലുകളെ ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ചാല്‍ തകര്‍ത്ത് കളയും എന്നതായിരുന്നു ട്രംപിന്റെ ഭീഷണി. എന്നാല്‍ ഈ ഉപരോധങ്ങളെയെല്ലാം കാറ്റില്‍ പറത്തികൊണ്ടാണ് ഹോര്‍മുസില്‍ കപ്പല്‍ ഗതാഗതം നടക്കുന്നത്.

ഇത് അമേരിക്കയ്ക്ക് വലിയ തിരിച്ചടിയാണ്. എന്നാല്‍ ഇറാന്‍ തുറമുഖങ്ങളിലേക്കല്ലാത്ത കപ്പലുകള്‍ തടയില്ലെന്ന വാദവുമായാണ് ഇപ്പോള്‍ അമേരിക്കന്‍ സൈന്യം മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നത്.

ഉപരോധത്തിലൂടെ ഇറാനെ സമ്മര്‍ദത്തിലാക്കാനുള്ള നീക്കം പൊളിഞ്ഞതോടെ സമാധാന കരാറിനായുള്ള ചര്‍ച്ച പുനരാരംഭിക്കാനുള്ള വഴികള്‍ തേടുകയാണ് ട്രംപെന്നാണ് റിപ്പോര്‍ട്ടുകള്‍.

യു.എസിന്റെ ഏകപക്ഷീയമായ നിലപാടിനെതിരെ ചൈനയും രംഗത്തെത്തിയിരുന്നു. അപകടകരവും നിരുത്തരവാദപരവുമായ യു.എസ് ഉപരോധം സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

വെടിനിര്‍ത്തല്‍ കരാറിനെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുന്ന നടപടിയാണിതെന്നും മനപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും ചൈന കുറ്റപ്പെടുത്തി.

ചൈന ഇറാന് സൈനിക പിന്തുണ നല്‍കുന്നുവെന്ന ആരോപണങ്ങളുടെ പേരില്‍ യു.എസ് തീരുവ വര്‍ധനയുമായി മുന്നോട്ട് പോയാല്‍ പ്രതികാര നടപടി സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുന്‍ പറഞ്ഞു.

Content Highlight: Iran defies US sanctions; ships pass through Hormuz: Report

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.