| Thursday, 16th April 2026, 11:10 pm

ഒരു സിങ് എറിഞ്ഞിട്ടു, രണ്ടാം സിങ് അടിച്ചൊതുക്കി; ഡി കോക്കിന്റെ സെഞ്ച്വറി പാഴായി, ഒന്നാമത് ഇനി പഞ്ചാബ്

ആദര്‍ശ് എം.കെ.

ഐ.പി.എല്ലില്‍ അപരാജിത കുതിപ്പ് തുടര്‍ന്ന് പഞ്ചാബ് കിങ്‌സ്. മുംബൈയ്‌ക്കെതിരായ സീസണിലെ നാലാം മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയവുമായി പോയിന്റ് പട്ടികയില്‍ തലപ്പത്തെത്തി.

മുംബൈ ഉയര്‍ത്തിയ 196 റണ്‍സിന്റെ വിജയലക്ഷ്യം 21 പന്ത് ശേഷിക്കെ പഞ്ചാബ് മറികടക്കുകയായിരുന്നു. ബൗളിങ്ങില്‍ അര്‍ഷ്ദീപ് സിങ്ങും ബാറ്റിങ്ങില്‍ പ്രഭ്‌സിമ്രാന്‍ സിങ്ങും തിളങ്ങിയതോടെയാണ് പഞ്ചാബ് സീസണിലെ നാലാം വിജയം സ്വന്തമാക്കിയത്.

ഹോം ഗ്രൗണ്ടായ വാംഖഡെയില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് തുടക്കത്തിലേ പിഴച്ചിരുന്നു. എട്ട് പന്തില്‍ വെറും രണ്ട് റണ്‍സുമായി റിയാന്‍ റിക്കല്‍ടണ്‍ പുറത്തായി. തൊട്ടടുത്ത പന്തില്‍ സൂര്യകുമാര്‍ യാദവ് ഗോള്‍ഡന്‍ ഡക്കാകുകയും ചെയ്തു. അര്‍ഷ്ദീപ് സിങ്ങിനാണ് വിക്കറ്റ്.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ നമന്‍ ധിറിനെ ഒപ്പം കൂട്ടി ക്വിന്റണ്‍ ഡി കോക്ക് സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും ചേര്‍ന്ന് 122 റണ്‍സ് ടോട്ടലിലേക്ക് ചേര്‍ത്തുവെച്ചു.

ടീം സ്‌കോര്‍ 134ല്‍ നില്‍ക്കവെ നമന്‍ ധിറിനെ മടക്കി ശശാങ്ക് സിങ് സിംഹങ്ങള്‍ക്കാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചു. 31 പന്തില്‍ 50 റണ്‍സാണ് താരം നേടിയത്.

പിന്നാലെയെത്തിയവര്‍ നിരാശരാക്കാന്‍ മത്സരിച്ചെങ്കിലും ക്വിന്റണ്‍ ഡി കോക്ക് ചെറുത്തുനിന്നു. 60 പന്ത് നേരിട്ട് പുറത്താകാതെ 112 റണ്‍സാണ് വിക്കറ്റ് കീപ്പര്‍ സ്വന്തമാക്കിയത്. ഏഴ് സിക്‌സറും എട്ട് ഫോറും അടക്കം 186.67 സ്‌ട്രൈക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ മുംബൈ ആറിന് 195ലെത്തി.

പഞ്ചാബിനായി അര്‍ഷ്ദീപ് സിങ് മൂന്ന് വിക്കറ്റെടുത്തു. മാര്‍കോ യാന്‍സെനും ശശാങ്ക് സിങ്ങും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് മൂന്നാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. ഒമ്പത് പന്തില്‍ 15 റണ്‍സ് നേടിയ യുവതാരം പ്രിയാന്‍ ആര്യയെ ദീപക് ചഹറിന്റെ കൈകളിലെത്തിച്ച് അള്ളാ ഘന്‍സഫര്‍ മടക്കി. പിന്നാലെയെത്തിയ കൂപ്പര്‍ കനോലി 12 പന്തില്‍ 17 റണ്‍സുമായി നില്‍ക്കവെ ഘന്‍സഫറിന് വിക്കറ്റ് നല്‍കി പുറത്തായി.

പിന്നീടങ്ങോട്ട് പഞ്ചാബിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിനെ ഒപ്പം കൂട്ടി പ്രഭ്‌സിമ്രാന്‍ സിങ് സ്‌കോര്‍ ഉയര്‍ത്തി. തുടക്കത്തില്‍ പ്രഭ്‌സിമ്രാന് സപ്പോര്‍ട്ട് നല്‍കി പതിഞ്ഞ് ബാറ്റ് വീശിയ ശ്രേയസ് അയ്യര്‍ പോകെ പോകെ അറ്റാക്കിങ് മോഡിലേക്ക് ഗിയര്‍ ഷിഫ്റ്റ് ചെയ്തു.

മൂന്നാം വിക്കറ്റില്‍ 139 റണ്‍സിന്റെ കൂട്ടുകെട്ട് ഇരുവരും പടുത്തുയര്‍ത്തി.

35 പന്തില്‍ 66 റണ്‍സടിച്ച ക്യാപ്റ്റനെ പുറത്താക്കി ഷര്‍ദുല്‍ താക്കൂര്‍ കൂട്ടുകെട്ട് പൊളിച്ചു. അഞ്ച് ഫോറും നാല് സിക്‌സറുമാണ് സര്‍പഞ്ചിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ശേഷം മാര്‍കസ് സ്‌റ്റോയ്‌നിസ് ക്രീസിലെത്തിയെങ്കിലും ശശാങ്ക് സിങ് മത്സരം ഫിനിഷ് ചെയ്തു. ഒടുവില്‍ 21 പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പഞ്ചാബ് വിജയരഥമേറി.

39 പന്തില്‍ പുറത്താകാതെ 80 റണ്‍സാണ് പ്രഭ്‌സിമ്രാന്‍ അടിച്ചെടുത്തത്. 11 ഫോറും രണ്ട് സിക്‌സറുമടക്കം 205.13 സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്. സ്‌റ്റോയ്‌നിസ് അഞ്ച് പന്തില്‍ പുറത്താകാതെ പത്ത് റണ്ണടിച്ചു.

ഈ വിജയത്തോടെ രാജസ്ഥാന്‍ റോയല്‍സിനെയും റോയല്‍ ചലഞ്ചേഴ്‌സിനെയും മറികടന്ന് പഞ്ചാബ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. അഞ്ച് മത്സരത്തില്‍ നിന്നും ഒമ്പത് പോയിന്റാണ് ടീമിനുള്ളത്.

ഞായറാഴ്ചയാണ് പഞ്ചാബിന്റെ അടുത്ത മത്സരം. സ്വന്തം മണ്ണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍.

Content highlight: IPL 2026: Punjab Kings defeated Mumbai Indians

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more